ഫലവത്തായ ജീവിതം

"നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്കു നൽകും. ഞാൻ നിങ്ങളോട് കല്പിക്കുന്നു: പരസ്പരം സ്നേഹിക്കുവിൻ." (യോഹന്നാൻ 15:16b-17)

വിചിന്തനം 
ഒട്ടേറെ വിശ്വാസികളിൽ ഇടർച്ച വരുത്തിയിട്ടുള്ള ഒരു വചനമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. തന്റെ നാമത്തിൽ പിതാവിനോട് ചോതിക്കുന്നതെന്തും ലഭിക്കും എന്ന യേശുവിന്റെ വാഗ്ദാനത്തെ ഒരു നിരുപാധികമായ പ്രസ്താവനയായി കരുതി, ദൈവത്തോട് ചോദിക്കുകയും, എന്നാൽ കിട്ടാതെ വരികയും ചെയ്ത ഒറ്റെരെപ്പേർ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്പോൾ ദൈവത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടാറുണ്ട്. ഇവിടെയൊക്കെ നമ്മൾ കാണാൻ മടിക്കുന്ന, അല്ലെങ്കിൽ കാണാതെ പോകുന്ന ഒരു വാക്കാണ്‌, "തന്മൂലം". തന്റെ നാമത്തിൽ ചോദിക്കുന്നതെന്തും പിതാവ് നൽകും എന്ന വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നത്‌ നമ്മൾ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ്. തന്മൂലം, ആ ആവശ്യത്തിനു ഉതകുന്ന വിധത്തിൽ എന്ത് ചോദിച്ചാലും സ്വർഗീയപിതാവ് തരും എന്നാതാണ് യേശുവിന്റെ വാഗ്ദാനം. അല്ലാതെ, നമ്മുടെ ദുരാശകളെ തൃപ്തിപ്പെടുത്താൻ തിന്മയായിട്ടുള്ളവ ലഭിക്കുന്നതിനല്ല (cf. യാക്കോബ് 4:3). നാമെന്ത് ഫലം പുറപ്പെടുവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്?

ദൈവം ആഗ്രഹിക്കുന്നത് നാമെല്ലാവരും അവിടുത്തെ ആത്മാവിനാൽ നിറഞ്ഞ്, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കണം എന്നതാണ്. "ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൌമ്യത, ആത്മസംയമനം ഇവയാണ്" (ഗലാത്തിയാ 5:22). നാമെങ്ങിനെയാണ് ഈ ഫലങ്ങൾ പുറപ്പെടുവിക്കുക? പലപ്പോഴും നമുക്കുണ്ടാകുന്ന ഒരു തെറ്റിദ്ധാരണ ഈ ഫലങ്ങളെല്ലാം നമ്മൾ സ്വയം നമ്മിൽ വികസിപ്പിച്ചെടുക്കേണ്ടവ ആണെന്നാണ്‌. അതുകൊണ്ടാണ് സ്നേഹവും ആനന്ദവുമൊക്കെ നാമീ ലോകത്തിൽ അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ക്ഷമയും സമാധാനവും സൌമ്യതയും ആത്മസംയമനവും ഒക്കെ നേടിയെടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നത്. പക്ഷേ നമുക്ക് ചുറ്റുമുള്ള ലോകത്തിന് ഇവയിലൊരു ഫലം പോലും നമ്മിൽ പുറപ്പെടുവിക്കാനാവില്ല. ലോകം ജഡികമാണ്, "ജഡത്തിന്റെ വ്യാപാരങ്ങൾ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശ്യമായ മറ്റ് പ്രവർത്തികളുമാണ്" (ഗലാത്തിയാ 5:19,20).

ദൈവം ആഗ്രഹിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുവാൻ നമ്മൾ പ്രാപ്തരാക്കപ്പെടുന്നത്‌ പരിശുദ്ധാത്മാവിന്റെ ദാനങ്ങളിലൂടെയാണ്. "ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്" (ഏശയ്യാ 11:2), ഇതാണ് ദൈവത്തിന്റെ ആത്മാവ്. യേശുവിന്റെ വാഗ്ദാനമായ ഈ ആത്മാവിലൂടെയാണ് ഫലങ്ങൾ പുറപ്പെടുവിക്കാൻ ആവശ്യമായതെന്തും ദൈവം നമുക്ക് നൽകുന്നത്. പറുദീസയിലെ മരത്തിന്റെ ഫലം ആദത്തിനും ഹവ്വക്കും ദുരിതങ്ങൾക്കും വേദനകൾക്കും കാരണമായെങ്കിൽ, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ജീവദായകവും, നമ്മുടെ എല്ലാ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും നിറവേറ്റാൻ കഴിവുള്ളതുമാണ്. ആയതിനാൽ, നാമെല്ലാവരും പ്രാർഥിക്കുന്നത് ദൈവം ആഗ്രഹിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപ ലഭിക്കുന്നതിനുവേണ്ടി കൂടിയാവണം. ഇങ്ങനെ പ്രാർഥിക്കുന്ന ഒരു വ്യക്തി, "ആറ്റുതീരത്ത് നട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്ക്‌ വേരൂന്നിയിരിക്കുന്നു. അത് വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്; വരൾച്ചയുടെ കാലത്തും അതിനു ഉത്ക്കണ്‍യില്ല; അത് ഫലം നല്കികൊണ്ടേയിരിക്കും" (ജറെമിയാ 17:7,8).

പിതാവിന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവേ, പാഴ് വൃക്ഷങ്ങളായ ഞങ്ങളെ അവിടുത്തെ ഫലങ്ങളുടെ സമൃദ്ധിയാൽ നിറയ്ക്കണമേ. മനസ്സിന്റെ ശൂന്യത മാറ്റി ദൈവസ്നേഹത്താൽ ജ്വലിപ്പിക്കണേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്