പാപിയെ കല്ലെറിയുന്ന മഹാപാപികൾ

"യേശു ഒലിവുമലയിലേക്കു പോയി. അതിരാവിലെ അവൻ വീണ്ടും ദേവാലയത്തിലേക്ക്‌ വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവൻ ഇരുന്നു അവരെ പഠിപ്പിച്ചു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടെ അവന്റെ അടുക്കൽ കൊണ്ടുവന്ന് നടുവിൽ നിർത്തി. അവർ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കല്പിച്ചിരിക്കുന്നത്. നീ എന്ത് പറയുന്നു? ഇത് അവനിൽ കുറ്റമാരോപിക്കാൻ വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതി കൊണ്ടിരുന്നു. അവർ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാൽ അവൻ നിവർന്ന് അവരോടു പറഞ്ഞു: നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ. അവൻ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതികൊണ്ടിരുന്നു. എന്നാൽ, ഇതുകേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു. ഒടുവിൽ യേശുവും നടുവിൽ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോടു ചോദിച്ചു: സ്ത്രീയെ, അവർ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവൾ പറഞ്ഞു: ഇല്ല, കർത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്." (യോഹന്നാൻ 8:1-11)

വിചിന്തനം 
യഹൂദനിയമമനുസരിച്ചു വ്യഭിചാരത്തിൽ പിടിക്കപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്നതായിരുന്നു പതിവ്. വ്യഭിചാരിണിയായ ഒരു സ്ത്രീയെ യേശുവിന്റെ മുൻപിൽ കൊണ്ടുവന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും ഉദ്ദേശം യേശുവിനെ വാക്കിൽ കുടുക്കണം എന്നതൊന്നു മാത്രമായിരുന്നു. ജനങ്ങളെല്ലാം യേശുവിന്റെ ചുറ്റും കൂടിയിരുന്നതും അവനിൽ നിന്നും പഠിക്കുവാൻ താല്പര്യം കാണിക്കുകയും ചെയ്തിരുന്നതിനു കാരണം മറ്റ് യഹൂദഗുരുക്കന്മാരിൽനിന്നും വ്യത്യസ്തമായാണ് അവൻ നിയമങ്ങളെയും ആചാരങ്ങളെയും വ്യാഖ്യാനിച്ചിരുന്നത് എന്നതാണ്. സാധാരണക്കാർക്ക് അധികഭാരം ചുമത്തി, അവരുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിട്ട്, പരസ്പരം വെറുപ്പുളവാക്കുന്ന രീതിയിൽ ആയിരുന്നില്ല യേശു ജനങ്ങളെ പഠിപ്പിച്ചിരുന്നത്. കല്പനകളിലൂടെ പിതാവായ ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തി കൊടുത്ത്, എല്ലാറ്റിലും ഉപരിയായി ദൈവത്തെയും തന്നേപ്പോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കാനാണ് യേശു എല്ലാവരെയും ഉത്ബോധിപ്പിച്ചുകൊണ്ടിരുന്നത്. വ്യഭിചാര കുറ്റത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ ശിക്ഷിക്കുന്നതിനെക്കുറിച്ച് യേശുവിന്റെ അഭിപ്രായം ആരായുക വഴി യഹൂദപ്രമാണികൾ പ്രതീക്ഷിച്ചത് രണ്ടുകാര്യങ്ങളാണ്: അവളുടെ വധശിക്ഷയെ യേശു അനുകൂലിക്കുന്നു എങ്കിൽ യേശുവിന്റെ ബോധനം അവരിൽനിന്നും ഒട്ടും വ്യത്യസ്തമല്ല എന്ന് വാദിക്കാൻ അവർക്ക് സാധിക്കും. അതല്ല, യേശു പാപിനിയായ സ്ത്രീയുടെ പക്ഷമാണ് എടുക്കുന്നതെങ്കിൽ അവനിൽ ദൈവനിന്ദ ആരോപിച്ചു ജനമധ്യത്തിൽനിന്നും പുറന്തള്ളാൻ സാധിക്കും. എന്നാൽ യേശുവാകട്ടെ, ഈ രണ്ടു വഴിയല്ലാതെ ഈ പ്രശ്നം പരിഹരിക്കുവാൻ മൂന്നാമതൊരു വഴികൂടി ഉണ്ടെന്നു അവർക്ക് കാണിച്ചുകൊടുത്തു. 

ചോദ്യത്തിന് പെട്ടെന്നുത്തരം പറയാതെ യേശു വിരൽകൊണ്ട് നിലത്തെഴുതുകയാണ് ചെയ്തത്. യേശുവിന്റെ ഈ പ്രവൃത്തിയെക്കുറിച്ച് പല ബൈബിൾപണ്ഡിതരും അഭിപ്രായപ്പെടുന്നത്, അവൻ തന്റെ ചുറ്റും നിന്നവരുടെ പാപങ്ങളാണ് നിലത്തെഴുതികൊണ്ടിരുന്നത് എന്നതാണ്. "കർത്താവിന്റെ ദൃഷ്ടികൾ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന് ഉറ്റുനോക്കുന്നു" (സുഭാഷിതങ്ങൾ 15:3). മറ്റുള്ളവരിൽ കുറ്റമാരോപിച്ചു അവരെ ശിക്ഷിക്കാൻ വെന്പൽ കൊണ്ടിരുന്നവരിലെ നിരവധിയായ പാപങ്ങൾ ദൈവംതന്നെയായ ഈശോ കണ്ടു. ആത്മവഞ്ചനാപരമായ ഒരു കൃത്യം ചെയ്യാൻ ഒരുങ്ങി നിന്നിരുന്ന ജനത്തെ അവരുടെ തന്നെ ദുഷ്ടതയിൽ കുടുക്കുകുകയാണ് യേശു ചെയ്തത്. മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചു അവരെ നിന്ദിക്കുവാനും താഴെയിറക്കാനുമൊക്കെയുള്ള വ്യഗ്രത ഇന്നത്തെ സമൂഹത്തിൽ ധാരാളമായുണ്ട്. പാപത്തിൽ പിടിക്കപ്പെട്ടവരെ ഒരു നികൃഷ്ടജീവിയെ എന്നവണ്ണം സമൂഹത്തിൽനിന്നും അകറ്റിനിറുത്തുവാൻ വെന്പൽകൊള്ളുന്ന നാമൊക്കെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് - മറ്റൊരു വ്യക്തി ചെയ്തുവെന്ന് നമുക്കറിയാവുന്ന ഒന്നോ രണ്ടോ പാപങ്ങളെ പ്രതി അയാളെ വിധിക്കുന്ന നമ്മൾ, നമ്മിലെ നിരവധിയായ പാപങ്ങളെക്കുറിച്ച് ബോധവാന്മാരാണോ? നമ്മൾ ഇരുട്ടത്ത്‌ ചെയ്യുന്ന പാപങ്ങൾ ഒരിക്കലും വെളിച്ചത്തുവരില്ല എന്ന വ്യർത്ഥചിന്തയല്ലേ നമുക്ക് മറ്റുള്ളവരെ വിധിക്കാൻ പ്രചോദനം നല്കുന്നത്? 

വചനം പറയുന്നത് തങ്ങളുടെ പാപത്തെക്കുറിച്ചു ബോധ്യം ലഭിച്ചവർ ഓരോരുത്തരായി സ്ഥലം വിട്ടു എന്നാണ്. പാപങ്ങൾ പൊറുക്കാൻ കഴിവുള്ളവന്റെ മുന്നിൽനിന്നും തങ്ങളുടെ പാപങ്ങളുമായി തിരികെ പോകാനാണവർ തുനിഞ്ഞത്. നമ്മുടെ പാപാവസ്ഥയിൽ നാമെന്താണ് ചെയ്യുന്നത്? പാപിനിയായ ആ സ്ത്രീയെപ്പോലെ ദൈവസന്നിധിയെ പാപമോചനത്തിനായി സമീപിക്കാൻ നമുക്കാവുന്നുണ്ടോ? അതോ നമ്മുടെ നിരവധിയായ പാപങ്ങൾ കണ്ടുപിടിക്കപ്പെടും എന്ന ഭയം നിമിത്തം നാം ദൈവത്തിൽനിന്നും ഓടിയകലുകയാണോ ചെയ്യുന്നത്? ഉരുകുന്ന മനസ്സും നുറുങ്ങിയ ഹൃദയുവുമായി തന്നെ സമീപിക്കുന്നവരുടെ പാപങ്ങൾ പോറുക്കുന്നവനാണ് ദൈവം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഇക്കാര്യം ഗ്രഹിച്ച പൗലോസ്‌ അപ്പസ്തോലൻ താൻ പാപികളിൽ ഒന്നാമനാണെന്ന് വിളിച്ചുപറഞ്ഞു. "അത് നിത്യജീവൻ ലഭിക്കാൻ, യേശുക്രിസ്തുവിൽ വിശ്വസിക്കാനിരിക്കുന്നവർക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളിൽ ഒന്നാമനായ എന്നിൽ അവന്റെ പൂർണ്ണമായ ക്ഷമ പ്രകടമാക്കുന്നതിനുവേണ്ടിയാണ്" (1 തിമോത്തി 1:16). മറ്റുള്ളവരെമാത്രം കുറ്റം വിധിക്കുന്നതിൽ ശ്രദ്ധ ചെലുത്താതെ, നമ്മുടെ നിരവധിയായ പാപങ്ങളെ തിരിച്ചറിഞ്ഞ്, പാപമോചനത്തിനായി യാചിക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.  

പിതാവായ ദൈവമേ, അങ്ങയുടെ സന്നിധിയിൽ വരാൻ ഞങ്ങൾ വളരെയധികം ക്ലേശിക്കുന്നു, കാരണം അങ്ങയെക്കുറിച്ചുള്ള ഞങ്ങളുടെ അറിവ് വികലമാണ്. ഞങ്ങളുടെ അറിവില്ലായ്മ മൂലം അങ്ങയെ ഒരു ശത്രുവായി പലപ്പോഴും ഞങ്ങൾ കാണുന്നു; പാപികളായ ഞങ്ങളെ ശിക്ഷിക്കുന്നതിൽ അങ്ങ് ആനന്ദം കണ്ടെത്തുന്നുവെന്നു പലപ്പോഴും ഞങ്ങൾ തെറ്റിദ്ധരിക്കുന്നു; ഞങ്ങളുടെ അല്പബുദ്ധിയിൽ പലപ്പോഴും അങ്ങയെ നിഷ്‌ഠുരനായ ഒരു സ്വേച്ഛാധിപതിയായി സങ്കൽപ്പിക്കുകയും ചെയ്തു. എന്നാൽ യേശുക്രിസ്തുവിലൂടെ അങ്ങയുടെ സ്നേഹം ഞങ്ങൾ തിരിച്ചറിയുന്നു; അങ്ങയോടുള്ള വെറുപ്പ്‌ അടിസ്ഥാനരഹിതമായിരുന്നുവെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. അങ്ങ് ഞങ്ങൾക്ക് എതിരല്ല, എന്നാൽ ഞങ്ങളോടൊപ്പമാണെന്ന അറിവ് ഞങ്ങൾക്ക് ബലം പകരുന്നു. അതിനാൽ, ഞങ്ങളിതാ യേശുക്രിസ്തുവിലൂടെ അങ്ങയുടെ സന്നിധി അണയുന്നു, ഞങ്ങളുടെ അറിവില്ലായ്മ പൊറുക്കണമേ. ക്ഷമിക്കുന്ന സ്നേഹമായ അങ്ങയെക്കുറിച്ചു കൂടുതൽ അറിയുവാനുള്ള കൃപ നൽകണമേ. ആമേൻ. (വിശുദ്ധ ആഗസ്തീനോസിന്റെ പ്രാർത്ഥന)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്