ദൂരദേശത്തേക്ക് പോയ ഇളയമകൻ

"അവൻ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു. ഏറെത്താമസിയാതെ, ഇളയമകൻ എല്ലാം ശേഖരിച്ചുകൊണ്ട് ദൂരദേശത്തേക്ക് പോയി, അവിടെ ധൂർത്തനായി ജീവിച്ച് സ്വത്തു നശിപ്പിച്ചു കളഞ്ഞു." (ലൂക്കാ 15:11-13)

വിചിന്തനം 
(നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകളിൽ ഒതുക്കിനിർത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പല ഭാഗങ്ങളായി വിഭജിക്കുന്നു)  രണ്ടാം ഭാഗം  മൂന്നാം ഭാഗം നാലാം ഭാഗം 

ധൂർത്തപുത്രന്റെ ഉപമ - ഒന്നാം ഭാഗം 

ഒട്ടേറെ സന്പത്തുള്ള ഒരു വ്യക്തിയാണ് ഈ ഉപമയിലെ കേന്ദ്രകഥാപാത്രമായ പിതാവ്. പിതാവിനോടൊപ്പം ജീവിച്ച് ആ സന്പത്തുകളൊക്കെ യഥേഷ്ടം ആസ്വദിക്കുന്ന പുത്രന്മാരാണ് പിന്നീടുള്ള രണ്ടു കഥാപാത്രങ്ങൾ. പക്ഷേ, സന്തോഷവും സമാധാനവും നിറഞ്ഞ ആ ജീവിതം ഇളയ പുത്രന് സംതൃപ്തി നൽകുന്നില്ല. പിതാവിന്റെ ഭവനത്തിലെ സമൃദ്ധിയേക്കാളും സംരക്ഷണത്തെക്കാളും അവനു താല്പര്യം പുറംലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന മോടികളിലാണ്. അവന്റെ കണ്ണുകളിൽ പിതാവൊരു ഭോഷനാണ്; തന്റെ സന്പത്ത് ഉപയോഗിച്ച് ജീവിതം ആസ്വദിക്കാൻ അറിയില്ലാത്ത വെറുമൊരു പഴഞ്ചൻ പ്രകൃതത്തിനു ഉടമ. പിതാവിന്റെ സ്ഥാനത്ത് അവനായിരുന്നെങ്കിൽ ആ സന്പത്തെല്ലാം ഉപയോഗിച്ച് വളരെ രസകരമായ കാര്യങ്ങൾ ചെയ്യാനാകുമായിരുന്നു എന്നയാൾക്ക് ഉറപ്പുണ്ട്. ദൈവത്തിന്റെയും മറ്റു അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയും അറിവിനെയും വിവേകത്തെയും നിരന്തരം ചോദ്യം ചെയ്യുന്ന ഒരു പ്രകൃതം നമ്മിലും ഉണ്ടാകാറുണ്ട്. ശരിതെറ്റുകളെ നമ്മുടെ കാഴ്ച്ചപാടുകളിലൂടെ മാത്രം കാണുന്പോൾ, മറ്റുള്ളവരുടെ ചിന്താരീതിയുടെയും പ്രവർത്തന ശൈലിയുടേയും പൊരുൾ മനസ്സിലാക്കുവാൻ നമുക്ക് കഴിയാതെ വരുന്നു. എന്നാൽ ഇത്തരത്തിൽ നമുക്ക് "ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാവാം" (സുഭാഷിതങ്ങൾ 14:12). ദൈവം നമുക്കായി തിരഞ്ഞെടുത്തിരിക്കുന്ന വഴികൾ ചിലപ്പോൾ നമുക്കിഷ്ടമില്ലാത്തവയായിരിക്കാം. ദൈവം നയിക്കുന്ന വഴികളിലും നല്ലതെന്നു തോന്നുന്ന വഴികൾ ചിലപ്പോഴൊക്കെ നമുക്കറിയുകയും ചെയ്യാമായിരിക്കും. ദൈവത്തെയും മറ്റ് അധികാരികളെയും ധിക്കരിച്ച്, നമുക്കിഷ്ടമുള്ള വഴികളിലൂടെ മാത്രം സഞ്ചരിച്ചാൽ അതിന്റെ അനന്തരഫലം ഒരുപക്ഷേ നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായെന്നുവരാം. ദൈവം ദാനമായി നൽകിയ ഒട്ടേറെ സന്പത്തുക്കൾ ഇന്ന് നമുക്കുണ്ട്. നമ്മുടെ ബുദ്ധിയും കഴിവുകളും പണവും സ്ഥാനമാനങ്ങളും സൗന്ദര്യവുമെല്ലാം ഇത്തരത്തിൽപെട്ട സന്പത്തുകൾ തന്നെയാണ്. ദൈവത്തിന്റെ പ്രചോദനമനുസരിച്ച് അവയെല്ലാം ഉപയോഗിക്കാത്തതുമൂലം നമ്മുടെ ആത്മാവിനെതന്നെ നശിപ്പിച്ചു കളയാൻ നമുക്കാവും. സ്വന്തം താല്പര്യങ്ങൾക്കായി മാത്രം ദൈവം തന്ന കഴിവുകൾഉപയോഗിക്കുക വഴിയായി  ദൈവത്തിന്റെ സന്പത്ത് ധൂർത്തടിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? 

പലപ്പോഴും ദൈവത്തിന്റെ സന്പത്ത് ധൂർത്തടിക്കുന്നവർ ചൂണ്ടികാണിക്കുന്ന കാരണം അത് അവർക്ക് ദൈവം കൊടുത്തതാണ് എന്നതാണ്. 'എനിക്ക് ദൈവം തന്നു, അതുകൊണ്ട് ഞാനത് എന്റെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കുന്നു. ഞാനിങ്ങനെയൊക്കെ ഉപയോഗിക്കുന്നത് ദൈവത്തിന് ഇഷ്ടമില്ലായിരുന്നെങ്കിൽ ദൈവം ഒരിക്കലും എനിക്ക് ആ കഴിവ് തരില്ലായിരുന്നു' എന്ന് ചിന്തിക്കുകയും അതുവഴി പ്രവർത്തികളെ ന്യായീകരിക്കുകയും ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം, "പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക" എന്നു പറഞ്ഞയുടനെ മറുത്തൊന്നും പറയാതെ പിതാവ് സ്വത്ത് ഭാഗം വച്ച് ഓഹരി ഇളയവന് നൽകി എന്നതാണ്. ലോകകാര്യങ്ങളിൽ ഒട്ടേറെ പരിചയമുള്ള വിവേകിയായ പിതാവിന് അറിയാമായിരുന്നു പക്വതയില്ലാത്ത മകൻ അതെല്ലാം നശിപ്പിച്ചു കളയുമെന്ന്. എല്ലാമറിയുന്ന ദൈവവും പലപ്പോഴും നമ്മൾ നശിപ്പിക്കുമെന്ന സാദ്ധ്യത മുൻകൂട്ടി കണ്ടുകൊണ്ട്‌ ചില പ്രത്യേക കൃപകൾ നമുക്ക് നൽകാറുണ്ട്. അതുവഴിയായി നമ്മൾ നശിച്ചുപോകണം എന്നല്ല ദൈവം ആഗ്രഹിക്കുന്നത്. ദൈവം തരുന്ന കഴിവുകളല്ല നമ്മെ നശിപ്പിക്കുന്നത്; പാപത്തിനു അടിമയായി കഴിവുകളെ ദുരുപയോഗം ചെയ്യുന്പോഴാണ് നമ്മൾ നശിക്കുന്നത്. നമ്മുടെ എല്ലാ കഴിവുകളേയും, ദൈവം നമ്മിൽ നിവേശിപ്പിചിരിക്കുന്ന ദൈവാത്മാവിന്റെ സഹായത്തോടെ ദൈവത്തെ മഹത്വപ്പെടുത്തി, സഹോദരരുടെ നന്മക്കായി വിനിയോഗിക്കാനുള്ള കൃപയും ദൈവം നമുക്കെല്ലാവർക്കും നൽകുന്നുണ്ട്. 

ദൈവത്തിൽ നിന്ന് ഓടിയകലാൻ ആഗ്രഹിക്കുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. സ്രഷ്ടാവിനെ വെറുക്കുകയും സൃഷ്ടിയെ അഭിലഷിക്കുകയും ചെയ്യുന്ന മാനവികതയുടെ ആകെത്തുകയാണ് പിതാവിന്റെ സന്പത്തുപയോഗിച്ചു പിതാവിനോട് കലഹിക്കുകയും മാനഹാനി വരുത്തിവയ്ക്കുകയും ചെയ്യുന്ന ധൂർത്തപുത്രൻ. നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന സ്നേഹപിതാവിന്റെ വാസഗേഹമാണ് നാമോരോരുത്തരുടെയും ലക്ഷ്യം എന്ന തിരിച്ചറിവോടെ, ദൈവത്തിൽനിന്നും ഓടിയകലാനുള്ള നമ്മുടെ ശ്രമങ്ങളെ അവസാനിപ്പിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

സ്നേഹപിതാവായ ദൈവമേ, അങ്ങയുടെ അനന്തമായ സ്നേഹവും കരുണയും മനസ്സിലാക്കാതെ അങ്ങയിൽനിന്നും ഓടിയകലാൻ ശ്രമിച്ച എല്ലാ അവസരങ്ങളെയും ഓർത്തു ഞാൻ മാപ്പപേക്ഷിക്കുന്നു. അങ്ങെനിക്കു തന്ന സന്പത്തുക്കളുപയോഗിച്ചു അങ്ങയുടെ ഹിതപ്രകാരം ജീവിച്ച്, അങ്ങയെ അറിയാത്തവരിലേക്ക് അങ്ങയുടെ സ്നേഹം എത്തിക്കുവാനുള്ള കൃപ പരിശുദ്ധാത്മാവിലൂടെ എനിക്ക് തന്നരുളണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്