ഏതുതരം മണ്ണാണ് നമ്മിലുള്ളത്?

പല പട്ടണങ്ങളിലുംനിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ അവൻ അരുളിച്ചെയ്തു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതയ്ക്കുന്പോൾ ചിലത് വഴിയരികിൽ വീണു. ആളുകൾ അത് ചവിട്ടിക്കളയുകയും പക്ഷികൾ വന്നു തിന്നുകയും ചെയ്തു. ചിലതു പാറമേൽ വീണു. അത് മുളച്ചുവളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലത് മുൾചെടികൾക്കിടയിൽ വീണു. മുൾചെടികൾ അതിനോടൊപ്പം വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു. ചിലത് നല്ല നിലത്തുവീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടർന്ന് അവൻ സ്വരമുയർത്തി പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ." (ലൂക്കാ 8:4-8)

വിചിന്തനം 
യേശുവിന്റെ പരസ്യജീവിതകാലത്ത് നമുക്ക് എല്ലായ്പ്പോഴും കാണാൻ സാധിക്കുന്ന ഒരു വസ്തുതയാണ് അവിടുത്തെ  ഒരു വലിയ ജനക്കൂട്ടം പിന്തുടർന്നിരുന്നു എന്നത്. എന്നാൽ യേശു പറയുന്നത് കേൾക്കാനല്ല, അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് കാണാനായിരുന്നു മിക്കവരും ഈശോയുടെ കൂടെ നടന്നിരുന്നത്. ഒട്ടേറെ പട്ടണങ്ങളിൽനിന്നായി പതിവിലും വലിയ ഒരു ജനക്കൂട്ടം തന്റെ ചുറ്റും കൂടിയതുകണ്ട ഈശോ അവരുടെ മനോഗതം മനസ്സിലാക്കി, അവരുടെ ചിന്താരീതി തിരുത്താൻ ശ്രമിക്കുകയാണിവിടെ. അത്ഭുതങ്ങളും  അടയാളങ്ങളും ചെയ്യുന്ന വെറുമൊരു അത്ഭുതപ്രവർത്തകൻ മാത്രമല്ല താനെന്നും, തന്റെ അധരങ്ങളിൽ നിന്നും പുറപ്പെടുന്ന വചനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും യേശു കേൾക്കാൻ ചെവിയുള്ള എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. യേശുവിന്റെ വചനത്തിന് ചെവി കൊടുക്കുന്നവരാണോ നമ്മൾ? 

യേശുവിന്റെ വചനം ശ്രവിക്കുന്നവരായിരുന്നു അവിടുത്തെ ചുറ്റുമുണ്ടായിരുന്നവരൊക്കെയും. എന്നാൽ വചനം സ്വീകരിക്കുന്ന കാര്യത്തിൽ അവരെല്ലാം വ്യത്യസ്തരായിരുന്നു, അതുകൊണ്ടുതന്നെ അവരിൽ വചനം ഫലമണിഞ്ഞതും പലവിധത്തിലായിരുന്നു. മുൻവിധികളോടെ ഹൃദയം കഠിനമാക്കി വചനം കേട്ടവരിൽ അത് ഒരു മാറ്റവും ഉണ്ടാക്കിയില്ല. മറ്റുചിലരാകട്ടെ കേട്ട വചനത്തെപ്പറ്റി ആഴത്തിൽ ചിന്തിക്കാതെ അത് പ്രാവർത്തികമാക്കി. പക്ഷേ മനസ്സിലുറക്കാതിരുന്നതിനാൽ കുറെക്കാലത്തിനുശേഷം അവരതു മറന്നുപോയി. വേറെയുംചിലർ വചനം ഗ്രഹിച്ചെങ്കിലും, അതിനെതിരായ ലൌകീക പ്രലോഭനങ്ങളെ ചെറുത്തു നിൽക്കാൻ മടി കാട്ടിയവരാണ്. അതുകൊണ്ട്, എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണമെന്നു ഉത്തമബോധ്യം ഉള്ളപ്പോഴും, അവർ ദൈവത്തിനായി സമയം കണ്ടെത്താതെ ലൌകീകസുഖങ്ങളുടെ പിന്നാലെ നിരന്തരം പോയി. ഇനിയും ഒരുകൂട്ടർ ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച്, അതേക്കുറിച്ച് ധ്യാനിച്ച്‌, അതെങ്ങിനെ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന് അന്വേഷിക്കുന്നവരാണ്. വചനം മനസ്സിലാക്കുവാൻ വേണ്ടി ശ്രവിക്കുന്നവരാണിവർ. അതിനായി അവർ തങ്ങളുടെ ഹൃദയം എളിമപ്പെടുതുന്നു, എത്രയൊക്കെ തിരക്കുകൾ വേറെ ഉണ്ടെങ്കിലും സദാ ദൈവത്തിന് സമയം കണ്ടെത്തുന്നു. 

മനുഷ്യസൃഷ്ടിയെക്കുറിച്ച് ഉൽപത്തി പുസ്തകം പറയുന്നത്, ദൈവമായ കർത്താവ്‌ ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി (cf. ഉൽപത്തി 2:7) എന്നാണ്. മണ്ണിൽനിന്നും സൃഷ്ടിക്കപ്പെട്ട നാമോരോരുത്തരിലേക്കും ദൈവം വചനത്തിന്റെ വിത്തുകൾ ഇന്നും അയക്കുന്നുണ്ട്. ഈ വിത്തുകളെല്ലാം മുളപൊട്ടി വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നാൽ ഒരു വചനം തന്നെ പലരിലും പലവിധത്തിലാണ് പ്രവർത്തിക്കുന്നത്. കാരണം, വിത്ത് ഒന്നുതന്നെയെങ്കിലും അത് വീഴുന്ന മണ്ണ് പല തരത്തിലുള്ളതാണ്. ഏതുതരം മണ്ണാണ് നമ്മിലുള്ളത്? വചനം സ്വീകരിക്കാനും അത് പ്രാവർത്തികമാക്കുവാനും ബുദ്ധിമുട്ടുന്ന ഒരു വ്യക്തി ആണോ നിങ്ങളിന്ന്? ഓർക്കുക, ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. എത്ര കഠിനമായ പാറയെയും നൂറുമേനി വിളയുന്ന ഫലഫുയിഷ്ടമായ മണ്നാക്കിമാറ്റാൻ ദൈവത്തിനാവും. ദൈവവചനം സ്വീകരിക്കണമെന്നും അതനുസരിച്ച് ജീവിക്കണമെന്നും ആഗ്രഹിക്കുന്നവരിലെല്ലാം തന്റെ ആത്മാവിലൂടെ ദൈവം കൃപ ധാരാളമായി വർഷിക്കുന്നുണ്ട്. ദൈവവചനത്തിനുവേണ്ടി ദാഹിക്കുന്ന ഒരു ഹൃദയം നമുക്കുണ്ടോ?

സ്നേഹപിതാവേ, അങ്ങയുടെ ഏകാജാതന്റെ വചനങ്ങൾ കേൾക്കുന്പോഴാണ് എന്നിൽ ജീവനുണ്ടാകുന്നത്. അവിടുത്തെ വചനം ഗ്രഹിക്കുന്പോഴാണ് എന്റെ ജീവിതം ഫലദായകമാകുന്നത്. ആയതിനാൽ, അങ്ങയുടെ വചനം കേൾക്കാൻ എന്റെ ചെവികളെയും, അത് ഗ്രഹിക്കാൻ എന്റെ ഹൃദയത്തെയും, അതേറ്റുപറഞ്ഞ് ഉറപ്പിക്കാൻ എന്റെ അധരങ്ങളെയും തുറക്കണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്