ദൈവത്തെ കബളിപ്പിക്കാനാവില്ല

"ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ അവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാൻ എന്റെ സഹോദരനോട് കല്പിക്കണമേ! യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്ത് ഭാഗം വയ്ക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവൻ അവരോട് പറഞ്ഞു: ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ. മനുഷ്യജീവിതം സന്പത്ത് കൊണ്ടല്ല ധന്യമാകുന്നത്." (ലൂക്കാ 12:13-15)

വിചിന്തനം 
തർക്കങ്ങളുണ്ടാകുന്പോൾ, സമൂഹത്തിലെ ആദരിക്കപ്പെടുന്നവരിലൂടെ അത് പരിഹരിക്കാൻ ശ്രമിക്കുന്നത് യഹൂദരുടെ ഇടയിലെ സാധാരണ സംഭവമായിരുന്നു. എന്നാൽ യേശുവിന്റെയടുത്ത് ഇത്തരത്തിലൊരു തർക്കവുമായിചെന്ന വ്യക്തിക്ക്, തീരെ പ്രതീക്ഷിക്കാത്ത ഉത്തരമാണ് ലഭിച്ചത്. എന്തുകൊണ്ടായിരിക്കാം ഈശോ അയാളോട് ഇപ്രകാരം പെരുമാറിയത്? നമ്മുടെ ലൌകീകസന്പത്ത് ദൈവത്തിന്റെ പരിഗണന അർഹിക്കുന്ന ഒരു വിഷയമല്ലേ? നമ്മുടെ ആത്മീയ കാര്യങ്ങളിൽ മാത്രമേ ദൈവത്തിനു താല്പര്യമുള്ളോ?

യേശു ആ വ്യക്തിക്ക് നൽകിയ പരുഷമായ പ്രതികരണത്തിന്റെ കാരണം എന്തെന്ന് തിരുലിഖിതം നേരിട്ട് പറയുന്നില്ലെങ്കിലും, അതിനുശേഷം അവിടുന്ന് എല്ലാവർക്കുമായി നൽകുന്ന ഉപദേശത്തിൽനിന്നും കാരണം നമുക്ക് ഗ്രഹിക്കാനാകും. എല്ലാ അത്യാഗ്രഹങ്ങളിൽനിന്നും അകന്നിരിക്കാനാണ് അവിടുന്ന് എല്ലാവരോടും ആവശ്യപ്പെടുന്നത്. പിതൃസ്വത്തിനെക്കുറിച്ച് ന്യായമായ തർക്കവുമായിട്ടല്ല ആ വ്യക്തി യേശുവിനെ സമീപിച്ചത് എന്ന അനുമാനം ഇവിടെ തികച്ചും യുക്തമാണ്. അക്കാലത്തുണ്ടായിരുന്ന സമൂഹത്തിലെ മറ്റു ശ്രേഷ്ഠരിൽനിന്നും യേശു വ്യതസ്തനാണ് എന്നയാൾ അറിഞ്ഞിരുന്നില്ല എന്നുമാത്രം. "കണ്ണുകൊണ്ട് കാണുന്നതുകൊണ്ടോ ചെവികൊണ്ട് കേൾക്കുന്നതുകൊണ്ടോ മാത്രം അവൻ വിധി നടത്തുകയില്ല" (ഏശയ്യാ 11:3). ആ വ്യക്തിയുടെ മനസ്സിലെ ദുർചിന്ത, എല്ലാവരോടുമുള്ള ഒരു ഉപദേശത്തിലൂടെ വെളിപ്പെടുത്തി കൊടുക്കുകയാണ് യേശു ഇവിടെ ചെയ്യുന്നത്. 

ഈ ലോകത്തിൽ നാമെല്ലാവരും ഐശ്വര്യത്തിലും സമൃദ്ധിയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവാണ് നമ്മുടെ ദൈവം. ഇതുകൊണ്ടുതന്നെയാണ്, മനുഷ്യസൃഷ്ടിക്കുമുന്പായി മനുഷ്യനാവശ്യമുള്ളതെല്ലാം ദൈവം സൃഷിച്ചത്. ദൈവത്തോടൊപ്പം ആയിരിക്കുക എന്നുപറഞ്ഞാൽ ലൗകീകമായതെല്ലം ഉപേക്ഷിച്ചു സന്യസ്തം സ്വീകരിക്കുക എന്നല്ല ദൈവം വിവക്ഷിക്കുന്നത്. സന്യാസജീവിതം ദൈവം പ്രത്യേകമായി തിരഞ്ഞെടുക്കുന്ന ചിലർക്ക് മാത്രമുള്ള ഒരു കൃപയാണ്. എന്നാൽ ലൌകീകവസ്തുക്കൾക്ക് ദൈവത്തിലും കൂടുതൽ പ്രാധാന്യം നല്കാതെ, തനിക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവോടുകൂടി ജീവിക്കാൻ നമുക്കെല്ലാവർക്കും കഴിയും. ഒന്നും എന്റേതല്ല, എല്ലാം ദൈവത്തിന്റെ ദാനമാണ്  എന്ന ബോധ്യം ഇല്ലാതെ വരുന്പോഴാണ് നമ്മിൽ അത്യാഗ്രഹം മുളപൊട്ടുന്നത്. 


നാമും ഒട്ടേറെ പരാതികളും പരിഭവങ്ങളുമായി യേശുവിനെ സമീപിക്കാറുണ്ട്. അവയിലെതെല്ലാം നമ്മുടെ അത്യാഗ്രത്തിൽനിന്നും ഉത്ഭവിക്കുന്നതാണെന്ന് നാമാരെങ്കിലും ചിന്തിക്കാറുണ്ടോ? നമ്മുടെ പ്രാർത്ഥനകളിലൂടെയും നിയോഗങ്ങളിലൂടെയും നമ്മുടെ നന്മ മാത്രമേ നാം ആഗ്രഹിക്കാറുള്ളോ? നമ്മിലെ അത്യാഗ്രഹങ്ങളെ ഒളിപ്പിച്ചുവച്ച്, മറ്റുള്ളവരുടെയും നന്മയ്ക്ക് എന്ന ഭാവത്തിൽ നമ്മൾ ദൈവസന്നിധിയിൽ ചെല്ലാറുണ്ടോ? "നിങ്ങൾക്ക് വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല" (ഗലാത്തിയാ 6:7). അത്യാഗ്രഹവും ഒളിച്ചുവെയ്പ്പുകളും വെടിഞ്ഞ്, പരമാർത്ഥഹൃദയത്തോടെ ദൈവസന്നിധിയിൽ നമ്മുടെ പരാതികളുമായി സമീപിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. 

കരുണാമയനായ ദൈവമേ, എല്ലമറിയുന്നവനാണ് അങ്ങെന്നുള്ള സത്യം വിസ്മരിച്ച്, എന്റെ അത്യാഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി അങ്ങയെ സമീപിച്ചിട്ടുള്ള അവസരങ്ങളെ ഓർത്ത് ഞാനങ്ങയോട് മാപ്പപേക്ഷിക്കുന്നു. അങ്ങയുടെ ആത്മാവിനെ അയച്ച്, മിതത്വത്തിന്റെയും അടക്കത്തിന്റെയും ഔദാര്യത്തിന്റെയും അരൂപിയാൽ എന്നെ നിറയ്ക്കണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്