വീണുകിടക്കുന്നവരെ ചവിട്ടരുത്

"എന്നാൽ അവൻ തന്നെത്തന്നെ സാധൂകരിക്കാൻ ആഗ്രഹിച്ച് യേശുവിനോട് ചോദിച്ചു: ആരാണ് എന്റെ അയൽക്കാരൻ? യേശു പറഞ്ഞു: ഒരുവൻ  ജറുസലേമിൽനിന്ന് ജറീക്കോയിലേക്ക് പോവുകയായിരുന്നു. അവൻ കവർച്ചകാരുടെ കൈകളിൽ പെട്ടു. അവർ അവനെ പ്രഹരിച്ച് അർദ്ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതൻ ആ വഴിയെ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോൾ അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാൽ ഒരു സമരിയാക്കാരൻ യാത്രാമദ്ധ്യേ അവൻ കിടന്ന സ്ഥലത്ത് വന്നു. അവനെകണ്ടു മനസ്സലിഞ്ഞ്‌, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്നു പരിചരിച്ചു. അടുത്ത ദിവസം അവൻ സത്രംസൂക്ഷിപ്പുകാരന്റെ കൈയിൽ രണ്ടു ദാനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കികൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചുവരുന്പോൾ തന്നുകൊള്ളാം. കവർച്ചക്കാരുടെ കയ്യിൽപെട്ട ആ മനുഷ്യന് ഈ മൂവരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത്? അവനോടു കരുണകാണിച്ചവൻ എന്ന് ആ നിയമജ്‌ഞൻ മറുപടി പറഞ്ഞു. യേശു പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക." (ലൂക്കാ 10:29-37)

ചിന്ത
ആരാണ് എന്റെ അയൽക്കാരൻ? ദൈവഭയമുള്ള യഹൂദരെല്ലാംതന്നെ, തന്നേപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന കൽപ്പന പാലിക്കുന്നതിൽ അതീവ ജാഗ്രത കാട്ടുന്നവരായിരുന്നു. പക്ഷെ തന്നേപ്പോലെതന്നെ ദൈവത്തിൽ വിശ്വസിക്കുകയും ദൈവകൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവരെ മാത്രമേ അവർ അയൽക്കാരായി കണ്ടിരുന്നുള്ളൂ. പലപ്പോഴും നാമും ഇങ്ങിനെതന്നെയാണ്. നല്ലവരെന്ന് നമ്മൾ കരുതുന്നവരോടാണ് നമുക്ക് സ്നേഹവും പ്രീതിയുമൊക്കെ. നല്ലവരെന്ന് സ്വയം അഭിമാനിച്ചുകൊണ്ട്, ന്യൂനതകളുള്ളവരെ നിന്ദിക്കാനും അവഗണിക്കാനുമൊക്കെ നമ്മൾ മടി വിചാരിക്കാറില്ല. മാത്രവുമല്ല, അവരുടെ വീഴ്ചകൾ കാണുന്പോൾ അവരുടെ തെറ്റുകൾക്ക് ശിക്ഷ ലഭിച്ചു എന്നുകരുതി നാം സന്തോഷിക്കാറുമുണ്ട്. എന്നാൽ പുരോഹിതന്റെയും ലേവായന്റെയും പ്രവൃത്തികൾ ചൂണ്ടിക്കാട്ടി, അയൽക്കാരേകുറിച്ചുള്ള  നമ്മുടെ തെറ്റായ ധാരണകൾ തിരുത്തുകയാണ് യേശു ഇവിടെ.

ബലിയർപ്പിക്കാൻ ദേവാലയത്തിലേക്ക് പോകുന്ന പുരോഹിതനെ മൃതപ്രായനായ ആ വ്യക്തിയിൽ നിന്നും അകറ്റിനിർത്തുന്നത് അയാളുടെ ഭക്തി തന്നെയാണ്. വഴിയരുകിൽ കിടക്കുന്നത് അഥവാ ഒരു മൃതദേഹമാണെങ്കിൽ, അയാളെ സ്പർശിച്ചാൽ, മോശയുടെ നിയമമനുസരിച്ച് പുരോഹിതൻ അശുദ്ധനായി തീരുമായിരുന്നു. അങ്ങിനെ ദേവാലയത്തിൽ ബലി അർപ്പിക്കാൻ സാധിക്കാതെ വരുമായിരുന്നു. അശുദ്ധനാകുമെന്ന ഭയത്താൽ വീണുകിടന്ന അയൽകാരനിൽനിന്നും മാറിനടക്കുന്ന പുഹിതരാകാറുണ്ട് നാമും പലപ്പോഴും. വീണുകിടക്കുന്നവനെ സഹായിച്ചാൽ ഉണ്ടായേക്കാവുന്ന അശുദ്ധി, അഥവാ മാനഹാനി, ഭയക്കാത്തവരായി നമ്മിലാരും തന്നെ ഉണ്ടാവില്ല.

എന്തായിരിക്കും ലേവായനെ മൃതപ്രായനായ ആ വ്യക്തിയിൽനിന്നും അകറ്റിനിർത്തിയത്? ഒരുപക്ഷെ, കവർച്ചക്കാരെകുറിച്ചുള്ള ഭയമായിരിക്കാം. അയൽകാരനെ സഹായിക്കാൻ ശ്രമിച്ചാൽ താനും ആക്രമിക്കപ്പെട്ടേക്കാമെന്നുള്ള ചിന്ത ആയിരിക്കാം. വീണവനെ സഹായിക്കാനുള്ള ശ്രമത്തിനിടയിൽ നാമും വീണുപോയേക്കുമോയെന്ന ഭയം പലപ്പോഴും നമ്മെയും അലട്ടാറുണ്ട്. വെറുതെ എന്തിനാണ് പ്രശ്നങ്ങളിൽചെന്ന് തലവച്ചുകൊടുക്കുന്നതെന്ന വിചാരത്താൽ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കുന്നവരാണ് നമ്മിൽ ഒട്ടേറെപ്പേർ.

ഇങ്ങിനെ വീണുകിടക്കുന്നവരെ മറികടന്നു പോകുന്ന നമ്മെ, തെറ്റുചൂണ്ടിക്കാട്ടി നമ്മുടെ മനസ്സാക്ഷി കുറ്റപ്പെടുത്താറുണ്ട്‌. നമ്മുടെ പ്രവർത്തിയെ ന്യായീകരിക്കാനാവാതെ വരുന്ന നാം പലപ്പോഴും ചെയ്യുന്നത് അയല്ക്കാരന്റെ പതനത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. ഈയവസരങ്ങളിലാണ് അയല്ക്കാരന്റെ പതനം അയാളുടെ തെറ്റിന്റെ ശിക്ഷയായി കാണാൻ നാം ശ്രമിക്കാറ്. അക്കാലത്ത് ജറുസലെമിൽനിന്നും ജറീകോയിലെക്കുള്ള യാത്ര ഒട്ടേറെ ദുർഖടംപിടിച്ച ഒന്നായിരുന്നു. കൈയിൽ വിലപ്പെട്ടതുമായി യാത്ര ചെയ്യുന്ന ഒരാളും അപകടകരമായ ആ യാത്ര ഒറ്റക്ക് ചെയ്യാറില്ലായിരുന്നു. അത് വകവയ്ക്കാതെ യാത്ര ചെയ്തപ്പോഴാണ് ആ മനുഷ്യൻ കവർച്ചക്കാരുടെ പിടിയിലായത്. അതുകൊണ്ടുതന്നെ, അയാളുടെ ദുരിതത്തിന് കാരണം അയാൾ തന്നെയാണെന്ന് ന്യായീകരിക്കാൻ പുരോഹിതനും ലേവായനും കഴിഞ്ഞിരിക്കണം.

നാമും നമ്മുടെ അയൽക്കാരന്റെ വീഴ്ചകളെ ന്യായീകരിക്കുന്നവരാണ്. പഴയനിയമത്തിലെ ജോബിന്റെ സ്നേഹിതരെപ്പോലെ, വീണുകിടക്കുന്നവരെ നോക്കി 'ദൈവം നീതിമാനാണ്, പാപത്തിനു തക്ക ശിക്ഷ കൊടുക്കുന്നവനാണ്' എന്ന് കരുതുന്നവരാണ് നമ്മിലേറെപ്പേരും. എന്നാൽ പൗലോസ്‌ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു, "എല്ലാവരും പാപംചെയ്ത് ദൈവമഹത്വതിനു അയോഗ്യരായി" (റോമ 3:23). നാമിന്ന് എണീറ്റാണ് നിൽക്കുന്നതെങ്കിൽ അത് നമ്മുടെ കഴിവല്ല, ദൈവത്തിന്റെ കരുണ ഒന്നുമാത്രമാണ്. ദൈവം കരുണകാട്ടി നമ്മെ നിർത്തിയിരിക്കുന്നത്, കുറ്റപ്പെടുത്തലുകളിലൂടെയും അധിക്ഷേപത്തിലൂടെയും തിരസ്കരണത്തിലൂടെയും വീണുകിടക്കുന്നവരെ ചവിട്ടി മെതിക്കാനല്ല.  മറ്റുള്ളവരുടെ വീഴ്ചകൾ കണ്ട് അത് ന്യായീകരിക്കുന്നവനല്ല യേശുവിന്റെ അയൽക്കാരൻ; സ്വാർത്ഥചിന്തകൾ മാറ്റിവച്ച്, സ്വന്തം അസൌകര്യങ്ങൾ ഗൌനിക്കാതെ, ലാഭനഷ്ടങ്ങൾ കണക്കാകാതെ വീണവനെ സഹായിക്കുന്നവനാണ് യഥാർത്ഥ അയൽകാരൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്