മരങ്ങളെപ്പോലിരിക്കുന്ന മനുഷ്യർ

"പിന്നീട് അവൻ ബേത് സയ്ദായിലെത്തി. കുറേപ്പേർ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവൻ അന്ധനെ കൈയ്ക്ക് പിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പിയശേഷം അവന്റെമേൽ കൈകൾവച്ചുകൊണ്ട് ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവൻ പറഞ്ഞു: ഞാൻ മനുഷ്യരെക്കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളിൽ കൈകൾവച്ചു. അവൻ സൂക്ഷിച്ചുനോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്ന് പറഞ്ഞ് യേശു അവനെ വീട്ടിലേക്കയച്ചു." (മർക്കോസ് 8: 22-26)

വിചിന്തനം 
യേശുവിന്റെതായി സുവിശേഷത്തിൽ കാണുന്ന അത്ഭുതങ്ങളിൽനിന്നും തികച്ചും വ്യസ്ത്യസ്തമായ ഒന്നാണ്, വളരെ ചുരുങ്ങിയ വാക്കുകളിൽ സുവിശേഷകൻ വിവരിച്ചിരിക്കുന്ന ഇന്നത്തെ വചനഭാഗം. അസാധാരണമായ ഒരാവശ്യവുമായാണ് കുറേപ്പേർ ഒരു അന്ധനെ യേശുവിന്റെ അടുത്ത് കൊണ്ടുവരുന്നത്. കാഴ്ച നൽകണം എന്നല്ല, അയാളെ സ്പർശിക്കണം എന്നാണ് അവർ യേശുവിനോട് അപേക്ഷിക്കുന്നത്. യേശുവും അയാളോട് ഇടപഴകുന്നത് വ്യസ്ത്യസ്തമായാണ്. ആദ്യം യേശു ചെയ്തത്, അയാളെ ഗ്രാമത്തിനു വെളിയിലേക്ക് കൊണ്ടുപോകുകയാണ്. മാത്രവുമല്ല, രണ്ടു തവണയായിട്ടാണ് അയാളെ സുഖപ്പെടുത്തുന്നത്‌ താനും. എന്താണീ അന്ധന്റെ പ്രത്യേകത? 

ശാരീരികമായ അന്ധതയെക്കാളുപരി, മറ്റുള്ളവരോടുള്ള തന്റെ കാഴ്ച്ചപാടിൽ അന്ധത അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു, യേശുവിന്റെ മുൻപിൽ എത്തിപ്പെട്ട ഈ അന്ധൻ. ശാരീരികമായ ഒരു സൌഖ്യത്തെക്കാളുപരി, ആത്മീയമായ ഒരു നവീകരണം ആയിരുന്നു അയാൾക്ക്‌ ആവശ്യം. യേശുവിന്റെ സ്പർശനമാകുന്ന ദൈവീകാനുഭവത്തിൽകൂടി മാത്രമേ അയാൾക്ക്‌ ആത്മീയസൌഖ്യം ലഭിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ്, അയാളെ സ്പർശിക്കണം എന്ന അപേക്ഷയുടെ പിന്നിലുള്ളത്. എന്തായിരുന്നിരിക്കണം ഈ വ്യക്തിയെ ബാധിച്ചിരുന്ന ആത്മീയാന്ധത? 


വികലമായ കാഴ്ചപാട് മൂലം അയാൾ മനുഷ്യരെ മരങ്ങളായാണ് കണ്ടിരുന്നത്‌. എങ്ങിനെയാണ് ഒരു വ്യക്തി മറ്റുള്ളവരെ മരങ്ങളായി കാണുന്നത്? ഈ ഭൂമിയിൽ, മനുഷ്യർക്ക്‌ ഏറ്റവും പ്രയോജനമുള്ള വസ്തുക്കളിൽ ഒന്നാണ് മരങ്ങൾ. ശുദ്ധമായ വായുവിനുമുതൽ ഭക്ഷണത്തിനും പാർപ്പിടത്തിനും ഒക്കെ മരം അത്യാവശ്യമാണ്. ഇതൊക്കെതന്നെയാണ്  മനുഷ്യർ മരങ്ങളെ ഇഷ്ടപ്പെടുന്നതിന്റെ പ്രധാനകാരണവും. ഈയൊരു കാഴ്ചപ്പാടിലൂടെ നമുക്ക് മറ്റ് മനുഷ്യരെയും കാണുവാനും സ്നേഹിക്കുവാനും സാധിക്കും. മറ്റുള്ളവരെ വെറും ഉപഭോഗവസ്തുവായി മാത്രം കാണുന്പോൾ, അവരെ സ്നേഹിക്കാൻ നമുക്ക് കഴിയാതെ വരുന്നു. മറ്റുള്ളവരെകൊണ്ട് പ്രയോജനമുള്ളിടത്തോളംകാലം അവരെ സ്നേഹിക്കുന്നതായി ഭാവിച്ചിട്ട്, ഉപകാരത്തിന്റെ ഉറവ വറ്റുന്പോൾ അവരെ ഉപേക്ഷിക്കുന്നത് കുടുംബബന്ധങ്ങളിലും സാമൂഹികബന്ധങ്ങളിലും ഒന്നുപോലെ കണ്ടുവരുന്ന ഒരു പ്രവണതയാണ്. 

ഈശോയുടെ സ്പർശനത്തിലൂടെ കണ്ണുകളുടെ അന്ധതയോടൊപ്പം മനസ്സിന്റെ അന്ധതയും നീങ്ങിയ അയാൾ വിളിച്ചുപറയുകയാണ്, ഞാൻ മനുഷ്യരെ കാണുന്നത് മരങ്ങളെപ്പോലെയാണെന്ന്. ദൈവത്തിന്റെ സ്പർശനം അവിടുത്തെ പരിശുദ്ധാത്മാവിലൂടെ നമുക്ക് ലഭിക്കുന്പോൾ നമ്മിലെ ആത്മീയ അന്ധകാരം അകലും. അപ്പോൾ മാത്രമേ നമുക്ക് നമ്മുടെ കാഴ്ച്ചപാടുകളെക്കുറിച്ചും വ്യക്തത ലഭിക്കൂ. നമ്മൾ സ്നേഹിക്കുന്നു എന്ന് കരുതുന്നവരെ നാമെന്തിനാണ്‌ സ്നേഹിക്കുന്നത്, നമ്മെ സ്നേഹിക്കുന്ന ദൈവത്തെ പ്രതിയോ അതോ നമ്മുടെ സ്വാർത്ഥതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയോ? 

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നാം ഇടപഴകുന്ന മറ്റു വ്യക്തികളുടെ സ്വാധീനം മൂലമാണ് ഉപഭോഗത്തിന്റെയും ചൂഷണത്തിന്റെയുമൊക്കെ അരൂപി നമ്മിലേക്കും കടന്നുവരുന്നത്‌. അന്ധനെ കൈക്കുപിടിച്ചു ഗ്രാമത്തിന്റെ വെളിയിലേക്ക് കൊണ്ടുപോയ യേശു ചെയ്തത്, അയാളെ ഇത്തരത്തിലുള്ള ബന്ധങ്ങളിൽനിന്നും അകറ്റിനിർത്തുകയാണ്. സൌഖ്യം പ്രാപിച്ച അയാളോട് തിരിച്ച് ഗ്രാമത്തിൽ പ്രവേശിക്കുക പോലും ചെയ്യരുത് എന്ന് പറഞ്ഞതുവഴി, തെറ്റായ സ്വഭാവങ്ങൾ ഉപേക്ഷിച്ച് ദൈവത്തിൽ അഭയം പ്രാപിക്കുന്ന ഒരു വ്യക്തി, ദൈവകൃപയിൽ നിലനിൽക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ഓർമ്മിപ്പിക്കുകയാണ്. പാപം ഉപേക്ഷിച്ചാൽ മാത്രം പോരാ, നമ്മെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെയെല്ലാം പരിപൂർണ്ണമായി ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാവണം. ഇല്ലെങ്കിൽ, ക്രമേണ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി വീണ്ടും പാപത്തിൽ നിപതിക്കും. 

രക്ഷകനായ യേശുവേ, മറ്റുള്ളവരെ നിസ്വാർത്ഥമായി സ്നേഹിക്കുന്നതിനായി, എന്റെ കണ്ണുകളെ അവിടുത്തെ സ്നേഹസ്പർശനത്താൽ തുറക്കണമേ. പാപാന്ധകാരത്തിൽ ഇടറിവീഴാതിരിക്കാൻ, അവിടുത്തെ കൈകളിൽ താങ്ങി എന്നെ പ്രകാശത്തിലേക്ക് നയിക്കണമേ. എന്റെ കുടുംബബന്ധങ്ങളെയും സുഹൃത്ബന്ധങ്ങളെയും അവിടുത്തെ ആത്മാവിനാൽ വിശുദ്ധീകരിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്