നശ്വരത മാത്രം തേടുന്നവർ

"കർത്താവ് കൃതജ്ഞതാസ്തോത്രം ചെയ്തു നല്കിയ അപ്പം ജനങ്ങൾ ഭക്ഷിച്ച ആ സ്ഥലത്തിനടുത്തേക്ക് തിബേരിയാസിൽനിന്നു മറ്റു വള്ളങ്ങൾ വന്നു. യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോൾ ജനക്കൂട്ടം വള്ളങ്ങളിൽ കയറി യേശുവിനെത്തിരക്കി കഫർണാമിലെത്തി. യേശുവിനെ കടലിന്റെ മറുകരയിൽ കണ്ടെത്തിയപ്പോൾ അവർ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിൻ. എന്തെന്നാൽ പിതാവായ ദൈവം അവന്റെമേൽ അംഗീകാരമുദ്ര വച്ചിരിക്കുന്നു. അപ്പോൾ അവർ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവർത്തിക്കുന്നവരാകാൻ ഞങ്ങൾ എന്ത് ചെയ്യണം? യേശു മറുപടി പറഞ്ഞു: ഇതാണ് ദൈവഹിതമനുസരിച്ചുള്ള പ്രവർത്തി - അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക. (യോഹന്നാൻ 6:23-29)

വിചിന്തനം 
യേശുവിനെത്തേടി വലിയൊരു ജനക്കൂട്ടം വള്ളങ്ങളിൽ പരക്കംപായുകയായിരുന്നു. യേശുവിന്റെ കീർത്തി ഇത്രയേറെ വർധിപ്പിച്ചത് തലേദിവസം അവിടുന്ന് ചെയ്ത ആ മഹാത്ഭുതം ആണെന്ന് നിസ്സംശയം പറയുവാൻ സാധിക്കും. യേശു അഞ്ചപ്പവും രണ്ടുമീനും വർദ്ധിപ്പിച്ച് ആയിരക്കണക്കിന് ആൾക്കാരെ തൃപ്തിയാക്കിയ വാർത്ത തീർച്ചയായും ഗലീലിക്കടലിന്റെ തീരത്തുള്ള തിബേരിയാസിലും പരിസരപ്രദേശത്തും കാട്ടുതീപോലെ പടർന്നിരിക്കണം. അതുകൊണ്ടുതന്നെ, കടലിന്റെ മറുകരയിൽ യേശുവിനെ കണ്ടെത്തിയപ്പോൾ അവർ മനസ്സിലാഗ്രഹിച്ചതും മറ്റൊന്നും ആകാൻ വഴിയില്ല - അപ്പം വർദ്ധിപ്പിച്ച മാന്ത്രികപ്രവർത്തകനിൽനിന്നും, തലേദിവസത്തെക്കാളും വലിയ ഒരു അത്ഭുതം അവർ തീർച്ചയായും പ്രതീക്ഷിച്ചിരിക്കണം. എല്ലാമറിയുന്ന യേശുവിന് അവരുടെ മനോഗതം മനസ്സിലാക്കാൻ തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല എന്ന് അവിടുന്ന് ജനത്തിന് നൽകുന്ന മറുപടിയിൽനിന്നും വ്യക്തമാണ്. നാമെപ്പോഴാണ് ദൈവത്തെ അന്വേഷിക്കാറ്?

അത്ഭുതപ്രവർത്തകനായ ഈശോയെ മാത്രം അന്വേഷിക്കുന്ന പ്രവണത ഇന്നും നമ്മിലുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുന്പോൾ ദൈവത്തെ അന്വേഷിച്ചു ആരാധനാലയങ്ങൾതോറും നെട്ടോട്ടമോടുന്നവർ, തങ്ങളോട്മാത്രം എന്തേ ദൈവം കനിയുന്നില്ല എന്ന ഭാരിച്ച പരിഭവവുംപേറി നടുവ് വളഞ്ഞവർ. നമ്മുടെ രോഗങ്ങൾക്ക് സൌഖ്യമാകാൻ, നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ തീർച്ചയായും ദൈവത്തിനാകും. പക്ഷേ അവിടംകൊണ്ട് തീരുന്നതല്ല ദൈവം നമുക്കായി ചെയ്തു തരുന്ന അത്ഭുതങ്ങളുടെ സാധ്യതകൾ. രോഗത്തിൽനിന്നും സൌഖ്യം ലഭിച്ചുകഴിയുന്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്പോൾ, വീണ്ടും ദൈവത്തിൽനിന്നകന്നു പഴയ മാർഗ്ഗങ്ങളിലേക്ക് പോകുവാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ദൈവം സ്ഥായിയായുള്ള ഒരു അഭയസങ്കേതം അല്ല, വെറുമൊരു ഇടത്താവളം മാത്രം. ഇവരോടെല്ലാം ഈശോ ഇന്നും പറയുന്നുണ്ട്, അനശ്വരനായ എന്റെ പക്കൽ നശ്വരമായ അപ്പത്തിനായി മാത്രം നീ വരരുത്!

സഹായത്തിനായി ഈശോയെ സമീപിക്കുന്നവർ, ശാരീരികമായ വിശപ്പടക്കാൻ മാത്രമായിരിക്കരുത് അവിടുത്തെ സന്നിധിയിൽ അഭയം പ്രാപിക്കുന്നത്. ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്. നസറായനായ യേശു, സർവവും സൃഷ്ടിച്ച പിതാവായ ദൈവത്തിന്റെ ഏകജാതനാണെന്നുള്ള വിശ്വാസമാണ് ഈയൊരു ബോധ്യത്തിലേക്ക് നമ്മെ നയിക്കുന്നത്. തന്നോടൊപ്പം ആയിരിക്കുവാനും ജീവദായകമായ തന്റെ വചനങ്ങൾ ശ്രവിക്കുവാനുമായി എത്തിയ ജനക്കൂട്ടത്തിനു വേണ്ടിയാണ് ഈശോ അപ്പം വർധിപ്പിച്ചത്. ശരീരത്തിന്റെ വിശപ്പടക്കാനല്ലായിരുന്നു അവർ യേശുവിനെ സമീപിച്ചത്. എന്നാൽ കരുണാമയനായ യേശുവാകട്ടെ, തന്റെ വചനത്തിലൂടെ അവരുടെ ആത്മാവിന്റെ വിശപ്പടക്കിയതിനൊപ്പം, അവർ ചോദിക്കാതെ തന്നെ അവരുടെ ശരീരത്തിന്റെ വിശപ്പും അടക്കി.  കേവലം ചില കാര്യങ്ങൾക്ക് മാത്രമായി യേശുവിനെ അന്വേഷിക്കാതെ, ദൈവസന്നിധിയിൽ നമ്മെ മുഴുവനായും സമർപ്പിക്കാൻ നമുക്കാവുന്നുണ്ടോ?

സ്നേഹപിതാവേ, അങ്ങയെ കണ്ടെത്തുവോളം എന്റെ മനസ്സ് അസ്വസ്ഥമാണ്. എന്നാൽ അത് മനസ്സിലാക്കാതെ, ഹൃദയാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ നശ്വരമായ അപ്പം അന്വേഷിച്ചു നടന്നതോർത്തു ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. എന്റെ ആത്മാവിനും ശരീരത്തിനും ഉണർവേകുന്ന സ്വർഗ്ഗീയഭോജ്യം തേടി അങ്ങയുടെ സന്നിധിയിൽ അണയുവാനുള്ള ഹൃദയ തുറവി അവിടുത്തെ ആത്മാവിലൂടെ എനിക്കും തരേണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്