രോഗികളുടെ നാഥൻ

"യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈയിൽ സ്പർശിച്ചു; പനി അവളെ വിട്ടുമാറി. അവൾ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. സായാഹ്നമായപ്പോൾ അനേകം പിശാച്ചുബാധിതരെ അവർ അവന്റെയടുത്ത് കൊണ്ടുവന്നു. അവൻ അശുദ്ധാത്മാക്കളെ വചനംകൊണ്ട് പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി." (മത്തായി 8:14-17)

വിചിന്തനം 
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രവർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗികൾക്ക് സൌഖ്യം നല്കുക എന്നത്. മരണത്തെ ജയിച്ച യേശുക്രിസ്തു ഇന്നും ജീവിക്കുന്നവനായി നമ്മുടെ ഇടയിലുണ്ട്. വിശുദ്ധ കുർബ്ബാനയിൽ അപ്പവും വീഞ്ഞും തിരുശരീരവും തിരുരക്തവുമായി മാറുന്പോൾ ഈശോ തന്നെയാണ് ആത്മാവും ശരീരവുമായി അവിടെ സന്നിഹിതനാകുന്നത്. നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്ന ഈ യേശുവിന് നമ്മെ രോഗങ്ങളിൽനിന്നും മറ്റു വ്യാധികളിൽനിന്നും മോചിപ്പിക്കാൻ ഇന്നും സാധിക്കുകയില്ലേ? 

തന്റെ അടുത്തുവന്ന എല്ലാ രോഗികൾക്കും ഈശോ സൌഖ്യം നല്കി എന്നാണു സുവിശേഷകൻ വിവരിക്കുന്നത്. ഏതാനും ചിലരിൽ നിന്നല്ല, തന്റെ അടുത്തുവന്ന എല്ലാവരിൽനിന്നും ഈശോ രോഗങ്ങൾ എടുത്തുമാറ്റി. പക്ഷെ, ഇന്ന് നാം സ്ഥിരമായി കാണുന്ന ഒരു സ്ഥിതിവിശേഷം സൌഖ്യത്തിനായി ഈശോയെ സമീപിക്കുന്ന എല്ലാവരും സുഖപ്പെടുന്നില്ല എന്നതാണ്. ചിലർക്കൊക്കെ അത്ഭുതകരമായ സൌഖ്യം ലഭിക്കുന്പോൾ, അതിലെറെപ്പേർ രോഗാവസ്ഥയിൽ നിരാശരായി മടങ്ങുന്നു. എന്തുകൊണ്ടാണ് ഇന്നത്തെ ലോകത്തിൽ, തന്നെ സമീപിക്കുന്ന  എല്ലാവരിൽ നിന്നും രോഗങ്ങൾ എടുത്തുമാറ്റാൻ എന്തുകൊണ്ടാണ് യേശുവിന് കഴിയാത്തത്?

ഈ ചോദ്യത്തിന് വളരെ ലളിതമായ ഉത്തരം, ഒട്ടേറെപ്പേർക്കു തങ്ങളുടെ രോഗങ്ങളുമായി യേശുവിനെ സമീപിക്കാൻ സാധിക്കുന്നില്ല എന്നതാണ്. വചനങ്ങളിലൂടെ രോഗശാന്തിശുശ്രൂഷ ചെയ്യുന്ന Dr. Bob Sawyer ന്റെ അഭിപ്രായമനുസരിച്ച് രോഗശാന്തിക്കായി യേശുവിനെ സമീപിക്കുന്ന എല്ലാവരും ചെയ്യേണ്ട രണ്ടു കാര്യങ്ങളുണ്ട്: ആദ്യമായി നാമാരോടെങ്കിലും വിദ്വേഷം മനസ്സിൽ വച്ചുപുലർത്തുന്നുണ്ടെങ്കിൽ, അതുപേക്ഷിച്ചു അവരോട് വ്യവസ്ഥകളില്ലാതെ ക്ഷമിക്കാൻ തയ്യാറാകണം. രണ്ടാമതായി, പാപത്തെയും പാപമാർഗ്ഗങ്ങളെയും വിട്ടുപേക്ഷിക്കുവാൻ ആത്മാർഥമായി ശ്രമിക്കണം. ഈ രണ്ടു കാര്യങ്ങൾ ചെയ്യാതെ ഒരാൾക്കും ഈശോയെ സമീപിക്കാൻ സാധിക്കുകയില്ല. അവിടുത്തെ സമീപിക്കാത്തിടത്തോളം കാലം രോഗങ്ങളിൽനിന്നും മോചനവുമില്ല. 

ഓ ഈശോയേ, എന്നിലുള്ള വെറുപ്പും വിദ്വേഷവും ഓർത്തു ഞാനങ്ങയോടു മാപ്പപേക്ഷിക്കുന്നു. എനിക്കുവേണ്ടി കുരിശിൽ മരിച്ച ഈശോയെ, അങ്ങയുടെ കുരിശിന്റെ ചുവട്ടിൽ, എന്നിലുള്ള ക്ഷമിക്കാൻ പറ്റാത്ത അവസ്ഥയെ ഞാൻ വെറുത്തുപേക്ഷിക്കുന്നു. എന്റെ ബലഹീനതകൾ ഏറ്റെടുക്കുന്ന രക്ഷകാ, ക്ഷമിക്കുവാനും പാപങ്ങളെയും പാപസാഹചര്യങ്ങളെയും ചെറുത്തു നിൽകാനുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ എനിക്ക് തരേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്