ദൈവത്തിനുള്ളത് സീസറിന് കൊടുക്കരുത്

"അവനെ വാക്കിൽ കുടുക്കുന്നതിനുവേണ്ടി കുറേ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവർ അവന്റെയടുത്തേക്ക് അയച്ചു. അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്സിലാക്കി അവൻ പറഞ്ഞു: നിങ്ങൾ എന്തിനു എന്നെ പരീക്ഷിക്കുന്നു? ഒരു ദാനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാൻ കാണട്ടെ. അവർ അത് കൊണ്ടുവന്നപ്പോൾ അവൻ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റെത് എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ചു വിസ്മയിച്ചു." (മാർക്കോസ് 12:13-17)

ചിന്ത 
ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്ന യേശു, യഹൂദപ്രമാണികളുടെ കണ്ണിലെ കരടായിരുന്നു. മുഖം നോക്കാതെ നിർഭയം അവരുടെ വാക്കുകളിലെ പൊള്ളത്തരം തുറന്നു കാട്ടിയിരുന്ന യേശുവിനെ ഇല്ലാതാക്കാൻ അവർ നിരന്തരം മാർഗ്ഗങ്ങൾ ആലോചിച്ചുകൊണ്ടിരുന്നു. സീസറിന്റെയും റോമൻഭരണത്തിന്റെയും കീഴിലായിരുന്നു അക്കാലത്തു യഹൂദജനം. തൽഫലമായി എല്ലാ യഹൂദരും സീസറിനു നികുതി കൊടുക്കേണ്ടതായുണ്ടായിരുന്നു. യഹൂദരെ ചൂഷണം ചെയ്യാനുറച്ചിരുന്ന റോമാസാമ്രാജ്യം വളരെ ഉയർന്ന നികുതിയാണ് അവരുടെമേൽ ചുമത്തിയിരുന്നത്. അതിനാൽ യഹൂദർക്കെല്ലാം സീസറിനോട് അതികഠിനമായ വെറുപ്പുണ്ടായിരുന്നു. പക്ഷേ, അധികാരികളോടുള്ള ഭയം മൂലം ആരും അത് പുറത്തു പറഞ്ഞിരുന്നില്ല.

പൊതുസ്ഥലത്ത് വച്ചു യേശുവിനെ വാക്കിൽ കുടുക്കാനാണ് ഫരിസേയരും മറ്റുള്ളവരും നികുതിയെക്കുറിച്ചുള്ള ചോദ്യവുമായി അവിടുത്തെ സമീപിക്കുന്നത്. നികുതി കൊടുക്കണമെന്നാണ് യേശു പറയുന്നതെങ്കിൽ, യഹൂദരായ അവിടുത്തെ അനുയായികൾക്കിടയിൽ അത് യേശുവിനോട് വെറുപ്പ് ഉളവാക്കാൻ കാരണമാകുമായിരുന്നു. എന്നാൽ യഹൂദരെ പ്രീണിപ്പിക്കുവാനായി, നികുതി കൊടുക്കണ്ട എന്നാണ് യേശു പറഞ്ഞിരുന്നതെങ്കിൽ, അത് രാജ്യദ്രോഹവുമാകുമായിരുന്നു. സീസറിന്റെ മുദ്രയുള്ള ദാനാറ സീസറിനു തന്നെ കൊടുക്കാനാണ് യേശു വിവേകപൂർവം അവർക്കുത്തരം നൽകുന്നത്, ഒപ്പം ദൈവത്തിന്റെ മുദ്രയുള്ളത് ദൈവത്തിനും കൊടുക്കാൻ ആവശ്യപ്പെടുന്നു. നമുക്കുള്ള എന്തിലൊക്കെയാണ്‌ സീസറിന്റെ മുദ്രയുള്ളത്, എന്തിലൊക്കെയാണ്  ദൈവത്തിന്റെ മുദ്രയുള്ളത് എന്ന് നമുക്കറിയാമോ? ഇതേക്കുറിച്ച് വ്യക്തമായ ധാരണകളില്ലാതെ, ദൈവതിനുള്ളതെടുത്തു നാം സീസറിനു, അഥവാ ലോകത്തിന്, കൊടുക്കാറുണ്ടോ?

ലൗകീകവസ്തുക്കളെല്ലാംതന്നെ ലോകത്തിന്റെ മുദ്രയുള്ളവയാണ്. പണവും പ്രശസ്തിയും സ്ഥാനമാനങ്ങളുമൊക്കെ ഈ ലോകതിന്റെതാണ്. അവയൊക്കെ ഈ ലോകത്തിൽ മാത്രമേ നമുക്ക് പ്രയോജനപ്പെടുകയുള്ളൂ താനും. "അവൻ മരിക്കുന്പോൾ ഒന്നും കൂടെ കൊണ്ടുപോവുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയില്ല" (സങ്കീർത്തനം 49:17), എന്ന പരമാർത്ഥം പലപ്പോഴും നാമൊക്കെ മറക്കാറുണ്ട്. ഇങ്ങനെ ലോകത്തിന്റെ മുദ്ര പതിപ്പിച്ച എല്ലാറ്റിന്റെയും പിന്നാലെ നെട്ടോട്ടമോടുന്പോൾ, അറിയാതെ തന്നെ ദൈവത്തിന്റെ മുദ്ര പതിപ്പിച്ചതെടുത്ത് ലോകത്തിന് നമ്മൾ കൊടുക്കുന്നു. എന്തിലാണ് ദൈവം തന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നത്?

സീസറിന്റെ ഛായാചിത്രമുള്ളതിനാൽ ദാനാറ സീസറിന്റെതായെങ്കിൽ, ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട നാമോരോരുത്തരും ദൈവത്തിന്റെയാണ് (ഉൽപത്തി 1:26-27). "നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്" (1 കോറിന്തോസ് 6:19,20), എന്ന് പൌലോസ് ശ്ലീഹായും നമ്മെ ഓർമിപ്പിക്കുന്നു. ദൈവത്തിന്റെ അനന്തമായ സ്നേഹമാണ് നമ്മെ സൃഷ്ടിച്ചത്. പാപംചെയ്ത് നമ്മൾ ദൈവത്തിൽനിന്നകന്നു പോയപ്പോൾ, വ്യവസ്ഥകളില്ലാത്ത ആ സ്നേഹം തന്നെയാണ് നമ്മെ വീണ്ടെടുത്തതും. നമ്മുടെ ജീവിതം നമ്മുടേതല്ല, ദൈവതിന്റെയാണ്. "ആകയാൽ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ"(റോമാ 12:1).

നമ്മുടെ ജീവിതം ദൈവതിന്റെതാണെന്നും, നമ്മുടെ ഓരോ പ്രവൃത്തികളും ദൈവമഹത്വത്തിനായിരിക്കണമെന്നും അംഗീകരിക്കാൻ നമുക്കാവുന്നുണ്ടോ? നമ്മുടെ അനുദിന ജീവിതത്തിലെ ഓരോ പ്രവർത്തിയുടെയും ആത്യന്തിക ലക്‌ഷ്യം എന്താണ്? നമ്മുടെ പ്രവർത്തികൾകണ്ട് മറ്റുള്ളവർ ദൈവത്തെ മഹത്വപ്പെടുത്തണമെന്നാണോ, അതോ നമ്മൾ സ്വയം പ്രശംസയ്ക്ക് പാത്രീഭൂതരാകനമെന്നാണോ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്