രമ്യതയിൽ വസിക്കുക

"നീ ബലിപീത്തിൽ കാഴ്ചയർപ്പിക്കുന്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ചു ഓർത്താൽ കാഴ്ചവസ്തു ബലിപീത്തിനുമുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ച്ചയർപ്പിക്കുക. നീ പ്രതിയോഗിയോട് വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊൾക. അല്ലെങ്കിൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ സേവകനും ഏല്പ്പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തിൽ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാൻ നിന്നോട് പറയുന്നു." (മത്തായി 5:23-26)

ചിന്ത 
ആരോടാണ് നമുക്കേറ്റവും അധികം വെറുപ്പും വിദ്വേഷവും? ആത്മാർത്ഥമായി അന്വേഷിച്ചാൽ പലപ്പോഴും ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മെ കൊണ്ടെത്തിക്കുന്നത് നാം തീരെ പ്രതീക്ഷിക്കാത്തവരിലേയ്ക്കായിരിക്കും. നമ്മോട് ഏറ്റവും അടുത്തിടപഴകുന്ന നമ്മുടെ പ്രിയപ്പെട്ടവരോടും, സഹപ്രവർത്തകരോടും, സഹപാഠികളോടും ഒക്കെയായിരിക്കും നമുക്കേറ്റവും അധികം വെറുപ്പും വിദ്വേഷവും. എന്നാൽ, നമുക്ക് സ്വയം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു യാഥാർത്യമാണിത്. ആയതിനാൽ, ഇത്തരത്തിലുള്ള വെറുപ്പും വിദ്വേഷവുമൊക്കെ മനസ്സിലൊതുക്കി, അതിനെ സ്നേഹത്തിന്റെ മൂടുപടം അണിയിച്ചു കൊണ്ടുനടക്കുന്നവരാണ് നമ്മിൽ ഒട്ടേറെപ്പേരും. 

സ്നേഹിക്കുന്നവരിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പ്രതീക്ഷിക്കുക എന്നത് മനുഷ്യസ്വഭാവത്തിന്റെ ഒരു അവിഭാജ്യടകമാണ്. അതുകൊണ്ടുതന്നെയാണ്, തങ്ങളുടെ പ്രതീക്ഷകൾക്കെതിരായി മറ്റുള്ളവരിൽന്നും ഉണ്ടാകുന്ന പ്രവർത്തികൾ നമ്മെ വേദനിപ്പിക്കുന്നതും. ഇത്തരത്തിലുള്ള വേദന പ്രീയപ്പെട്ടവരിൽ നിന്നുമാകുന്പോൾ വേദനയുടെ തീവ്രതയും വർദ്ധിക്കും. മൂടിവയ്ക്കുന്ന ഇത്തരത്തിലുള്ള വേദനകൾ ക്രമേണ വെറുപ്പായും വിദ്വേഷമായുമൊക്കെ രൂപാന്തരം പ്രാപിക്കുകയും ചെയ്യും. നമ്മോട് വല്ലപ്പോഴും മാത്രം ഇടപഴകുന്ന വ്യക്തികൾമൂലം ഉണ്ടാവുന്ന വേദനകൾ നാം ക്രമേണ മറക്കും. എന്നാൽ നമ്മോടു നിരന്തര സന്പർക്കത്തിലിരിക്കുന്ന വ്യക്തികളുടെ മുറിവേൽപ്പിക്കുന്ന രീതികൾ നമ്മെ എല്ലായ്പ്പോഴും നോവിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, പുറത്തു കാണിച്ചില്ലെങ്കിൽ കൂടിയും അവരോടുള്ള വെറുപ്പിന്റെ ആഴം ഏറെയായിരിക്കും. 

"സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്‌. കൊലപാതകിയിൽ നിത്യജീവൻ വസിക്കുന്നില്ല എന്ന് നിങ്ങൾക്കറിയാമല്ലോ." (1 യോഹന്നാൻ 3:15) സഹോദരുമായുള്ള വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കേണ്ടത്, ദൈവം ഒട്ടേറെ പ്രാധാന്യം നൽകുന്ന ഒരു കാര്യമാണെന്ന് ദൈവാത്മാവിനാൽ നിറഞ്ഞ യേശുവിന്റെ പ്രിയശിഷ്യൻ നമ്മെ ഓർമ്മിപ്പിക്കുകയാണ്. സഹോദരനോട് വിദ്വേഷം വച്ചുപുലർത്തുന്നവൻ കൊലപാതകിയെങ്കിൽ, അവന്റെ കരം രക്തപങ്കിലവുമാണ്. "നിങ്ങൾ കരങ്ങളുയർത്തുന്പോൾ ഞാൻ നിങ്ങളിൽനിന്നും മുഖം മറയ്ക്കും. നിങ്ങൾ എത്ര പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല. നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്" (ഏശയ്യാ 1:15). സഹോദരനുമായി രമ്യതയിലല്ലാത്ത നിന്റെ ബലി ദൈവം സ്വീകരിക്കില്ല. അതുകൊണ്ടുതന്നെയാണ്, കാഴ്ചവസ്തു ബലിപീത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടാൻ ദൈവം നമ്മോടു ആവശ്യപ്പെടുന്നത്. ക്ഷമിക്കാനും പൊറുക്കാനും കാരണം അന്വേഷിച്ചു നാമധികമൊന്നും അലയേണ്ട കാര്യമില്ല. കുരിശിൽകിടന്നു തന്നെ ക്രൂശിച്ചവർക്ക് വേണ്ടി പ്രാർത്തിച്ച യേശു തന്നെയായിരിക്കണം ഇക്കാര്യത്തിലും നമ്മുടെ മാതൃക. 

"ഞാനാരുടെയും ശത്രു ആകാതിരിക്കട്ടെ, അതുവഴി ഞാൻ ഒരുപക്ഷെ നിത്യനായവന്റെ മിത്രമായി തീർന്നേക്കാം. എന്റെ പ്രിയപ്പെട്ടവരുമായി ഒരിക്കലും ശണ്‌ഠ കൂടുവാൻ എനിക്കിടവരാതിരിക്കട്ടെ; അഥവാ അങ്ങിനെ ഉണ്ടായാൽ എത്രയും വേഗം രമ്യതപ്പെടുവാനും എനിക്കിടയാകട്ടെ. എല്ലാവരുടെയും സന്തോഷമായിരിക്കട്ടെ ഞാനാഗ്രഹിക്കുന്നത്; എനിക്കാരോടും അസൂയ ഉണ്ടാകാതിരിക്കട്ടെ. എന്നോട് തെറ്റ് ചെയ്തവരുടെ വീഴ്ചകൾകണ്ട് ആനന്ദിക്കാൻ എനിക്കിടയാകാതിരിക്കട്ടെ. മറ്റുള്ളവരുടെ ശാസന ലഭിക്കാതെതന്നെ സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ്, അവ തിരുത്തുവാൻ എനിക്ക് കഴിയട്ടെ. എന്നെയോ എതിരാളിയെയോ മുറിവേൽപ്പിക്കുന്ന ഒരു വിജയവും എനിക്കുണ്ടാകാതിരിക്കട്ടെ. ശത്രുതയിൽ ഇരിക്കുന്നവരെ രഞ്‌ജിപ്പിക്കാൻ എനിക്ക് കഴിയുമാറാകട്ടെ. അപകടാവസ്ഥയിലായിരിക്കുന്ന ഒരാളെയും ഉപേക്ഷിക്കാൻ എനിക്കിടവരാതിരിക്കട്ടെ. സ്വയം ബഹുമാനിക്കുവാനും, എന്നിലുള്ള ക്രോധത്തെ നിയന്ത്രിക്കുവാനും എനിക്കാവട്ടെ. മറ്റുള്ളവരിലെ കുറ്റങ്ങൾ അന്വേഷിച്ചു അവരുടെ മുൻപിൽ നടക്കാതെ, അവരിലെ നന്മകൾ തിരിച്ചറിഞ്ഞ് അതിനെ പിന്തുടരുവാൻ എനിക്കാവട്ടെ" (മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എസേബിയൂസിന്റെ പ്രാർത്ഥന).

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്