ദൈവം തിരസ്കരിച്ച പ്രാർത്ഥന?

"അവൻ അവിടെനിന്ന് എഴുന്നേറ്റ് ടയിറിലേക്ക് പോയി. അവിടെ ഒരു വീട്ടിൽ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാൻ കഴിഞ്ഞില്ല. ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവൾക്കു അശുദ്ധാത്മാവ് ബാധിച്ച ഒരു കൊച്ചുമകൾ ഉണ്ടായിരുന്നു. ആ സ്ത്രീ വന്നു അവന്റെ കാൽക്കൽ വീണു. അവൾ സീറോ-ഫിനേഷ്യൻവംശത്തിൽപെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളിൽനിന്നു പിശാചിനെ ബഹിഷ്കരിക്കണമെന്ന് അവൾ അവനോടു അപേക്ഷിച്ചു. അവൻ പ്രതിവചിച്ചു: ആദ്യം മക്കൾ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് നന്നല്ല. അവൾ മറുപടി പറഞ്ഞു: കർത്താവേ, അത് ശരിയാണ്. എങ്കിലും, മേശക്കുകീഴെനിന്ന് നായ്ക്കളും മക്കൾക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അവൻ അവളോട്‌ പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു. അവൾ വീട്ടിലേക്കു പോയി. കുട്ടി കട്ടിലിൽ ഇരിക്കുന്നത് അവൾ കണ്ടു. പിശാച് അവളെ വിട്ടുപോയിരുന്നു." (മർക്കോസ് 7:24-30)

വിചിന്തനം 
ഈശോയുടെ, അതുവഴി ദൈവത്തിന്റെ, വളരെ വ്യസ്ത്യസ്തമായ ഒരുവശം അതിഭാവുകങ്ങൾ ഒന്നുമില്ലാതെ എടുത്തുകാട്ടുകയാണ് സുവിശേഷകൻ ഇവിടെ. ദൈവം തിരസ്കരിച്ച ഒരു പ്രാർത്ഥനയും, തിരസ്കരിക്കപ്പെട്ട വ്യക്തിയുടെ പ്രതികരണവുമാണ് ഈ വചനത്തിലൂടെ പ്രതിപാദിക്കുന്നത്. തന്റെ മകളെ ബാധിച്ചിരിക്കുന്ന പൈശാചികപീഡ നീക്കുന്നതിനാണ് യഹൂദമതസ്തയല്ലാത്ത ആ സ്ത്രീ ഈശോയെ സമീപിക്കുന്നത്. മകളുടെ അസുഖം ഈ സ്ത്രീയെ എത്രമാത്രം അലട്ടുന്നു എന്നത്, അവൾ യേശുവിനെ സമീപിച്ച്‌ അവന്റെ കാൽക്കൽ വീണു എന്നതിൽനിന്നും വ്യക്തമാണ്. എന്നാൽ യേശുവാകട്ടെ പ്രഥമദൃഷ്ടിയിൽ വളരെ പരുഷമായ മറുപടിയാണ് ആ സ്ത്രീക്ക് നൽകുന്നത്. ഒരു വ്യക്തി സൌഖ്യവും തേടി യേശുവിന്റെ അടുത്തെത്തുന്പോൾ, മറ്റെല്ലാം മാറ്റിവച്ചിട്ട്‌ സൗഖ്യദായകനാകുന്ന യേശുവിനെയാണ് നമ്മൾ സുവിശേഷത്തിൽ ഉടനീളം കാണുന്നത്. എന്നാൽ ഇവിടെയാകട്ടെ, തന്റെ കാൽക്കൽവീണു യാചിക്കുന്ന ആ സ്ത്രീയെ ഈശോ സഹായിക്കുന്നില്ലെന്നു മാത്രമല്ല, അവളെ വാക്കുകൾകൊണ്ട് കുത്തുകകൂടി ചെയ്യുകയാണ്. എന്തുകൊണ്ടാണ് യേശു തന്റെ കാലിൽ കെട്ടിപ്പിടിച്ചു കരയുന്ന സ്ത്രീയോട് ഇപ്രകാരം പെരുമാറുന്നത്?

തന്നെ ഒട്ടേറെ അലട്ടുകയും വേദനിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ഒരാവശ്യവുമായി ദൈവത്തെ സമീപിക്കുകയും, എന്നാൽ ദൈവമാകട്ടെ തന്റെ പ്രാർത്ഥന കേട്ട ഭാവം പോലും നടിക്കുന്നില്ല എന്ന തോന്നലുണ്ടാക്കുന്ന അവസ്ഥയിലൂടെ, ഒട്ടേറെപ്പേർ കടന്നുപോകുന്നുണ്ട്‌. മറ്റെല്ലാം പരാജയപ്പെട്ടിരിക്കുന്ന അവസരങ്ങളിൽ, ദൈവത്തിനുമാത്രമേ രക്ഷിക്കാനാകൂ എന്ന ബോധ്യത്തോടുകൂടി, തികച്ചും നിസ്സഹായരായി ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്നവർക്ക് ദൈവമെന്താണ് പലപ്പോഴും വളരെ തണുത്ത പ്രതികരണം നൽകുന്നത്? ഇവിടെയൊക്കെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, യാചാനാരൂപത്തിലുള്ള പ്രാർത്ഥനകളിലൂടെ ദൈവം നമ്മിൽനിന്നും എന്താഗ്രഹിക്കുന്നു എന്നതാണ്. ആദ്യമായി, ആവശ്യങ്ങളുമായി ദൈവത്തെ സമീപിക്കുന്നവർ മനസ്സിലാക്കേണ്ടത്, ദൈവം കേവലം യാന്ത്രികമായ ഒരു പ്രതിഭാസമല്ല എന്നതാണ്. ഇതിനർത്ഥം, എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിക്കുകയും, തന്റെ തീരുമാനങ്ങൾക്ക് യോജിച്ച രീതിയിൽ തന്നോട് ചോദിക്കുന്നവർക്കുമാത്രം നൽകുകയും ചെയ്യുന്ന കർക്കശകാരനായ ഒരാളല്ല ദൈവം. ദൈവത്തിന്റെ അടുക്കൽ സഹായം ചോദിച്ചെത്തുന്നവർ, തന്നോട് ഇടപഴകണം എന്ന് ദൈവത്തിനാഗ്രഹമുണ്ട്. സോദോമിനെ രക്ഷിക്കുവാൻ അബ്രാഹം പേശിയതുപോലെ, തന്നെ അനുഗ്രഹിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യാക്കോബ് ദൈവവുമായി ഒരുരാത്രി മുഴുവൻ മൽപിടുത്തം നടത്തിയതുപോലെ, ഇസ്രയേൽജനത്തെ നശിപ്പിക്കാതിരിക്കാൻ മോശ ദൈവവുമായി സംവാദം നടത്തിയതുപോലെ, ബത്ഷെബായിൽ ഉണ്ടായ തന്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് ദാവീദുരാജാവു ഏഴുദിവസം ഉപവസിച്ചു പ്രാർത്ഥിച്ചതുപോലെ, നാമോരോരുത്തരും ചെയ്യണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹം. കുറേചോദിച്ചിട്ടും ലഭിക്കാതെ വരുന്പോൾ നിരാശയ്ക്ക് അടിമപ്പെടുന്നവർ, ദൈവത്തിന്റെ ഈയൊരു സ്വഭാവവിശേഷത്തെ അവഗണിക്കുന്നു. 

ഈശോയുടെ കാലിൽ കെട്ടിപ്പിടിച്ച ഗ്രീക്കുകാരിയായ ആ സ്ത്രീ, ഈശോ തന്റെ ആവശ്യം നിരാകരിച്ചു എന്ന് കണ്ടപ്പോൾ, തന്റെ വിധിയെ പഴിച്ചുകൊണ്ട് എണീറ്റുപോകുകയല്ല ചെയ്തത്. ഈശോയുടെ കാലിൽ ഒന്നുകൂടി മുറുകെപിടിച്ച്, അവിടുത്തോട്‌ സംവദിക്കാനാണ് അവൾ തുനിഞ്ഞത്. ഇതുവഴി താനറിയാതെതന്നെ അവൾ യേശുവിലുള്ള വിശ്വാസം ആവർത്തിച്ചു പറയുകയാണ്‌ ചെയ്തത്. ആ വിശ്വാസം അവൾക്കു നീതിയായി ഗണിക്കപ്പെടുകയും ചെയ്തു. 'തരില്ല' എന്ന് ദൈവം പറഞ്ഞു എന്ന് പല അവസരങ്ങളിലും നമുക്ക് തോന്നാറുണ്ട്. ഇത്തരത്തിലുള്ള അവസരങ്ങളിൽ നമ്മുടെ പ്രതികരണം എന്താണ്? കിട്ടാത്തതിൽ പരിഭവം പറഞ്ഞ് ദൈവത്തെ പഴിക്കാറുണ്ടോ നമ്മൾ? അതോ, 'തരില്ല' എന്നല്ല, 'ഇപ്പോൾ തരില്ല' എന്നാണ് ദൈവം പറയുന്നതെന്ന് വിശ്വസിക്കാൻ നമുക്കാവുന്നുണ്ടോ? ഏഴു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചതിനു ശേഷവും ദാവീദ് രാജാവിന് ബത്ഷെബായിൽ ഉണ്ടായ കുഞ്ഞ് മരിച്ചുപോകുകയാണ് ചെയ്തത്. പക്ഷേ അതേ ബത്ഷെബായിലൂടെ സോളമനെ നൽകി ദൈവം ദാവീദിന്റെ പ്രാർത്ഥനയ്ക്കുത്തരം നൽകി. ഒരു പ്രാർത്ഥനയും ദൈവസന്നിധിയിൽ തിരസ്കരിക്കപ്പെടുന്നില്ലെന്നും, നമുക്ക് ഏറ്റവും ഉപകാരപ്പെടുന്ന സമയത്ത്, നമ്മൾ പ്രതീക്ഷകൾക്കതീതമായ രീതിയിൽ  ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം തരുമെന്ന് വിശ്വസിക്കാനുള്ള കൃപക്കായി പ്രാർഥിക്കാം. 

സ്നേഹപിതാവായ ദൈവമേ, ഞങ്ങളുടെ നന്മ മാത്രം ലക്ഷ്യമിട്ട് ഞങ്ങൾക്കാവശ്യമുള്ളതും ഞങ്ങൾ ചോദിക്കുന്നതും ഞങ്ങൾക്ക് നല്കുന്നതിനെയോർത്തു ഞാനങ്ങയോടു നന്ദി പറയുന്നു. എന്നിലെ നിരാശകളെ അകറ്റി, എളിമപ്പെട്ടു വിശ്വാസത്തോടെ അങ്ങയുടെ കാൽക്കൽ അണയുവാനുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ എനിക്കും തരേണമേ. ആമേൻ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്