അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു?

"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്ന് അവനെ ഉണർത്തി അപേക്ഷിച്ചു: കർത്താവേ, രക്ഷിക്കണമേ. ഞങ്ങൾ ഇതാ നശിക്കുന്നു. അവൻ പറഞ്ഞു: അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവൻ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു: വലിയ ശാന്തത ഉണ്ടായി. അവർ ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവൻ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!" (മത്തായി 8:23-27)

വിചിന്തനം 
വിശ്വാസവും ഭയവും തമ്മിലുള്ള ബന്ധം എന്താണ്? യേശുവിനെ അനുഗമിച്ച ശിഷ്യന്മാർക്കുണ്ടായ അനുഭവത്തിൽനിന്നും, അവർക്ക് യേശുവിൽനിന്നും ലഭിക്കുന്ന പ്രതികരണത്തിൽനിന്നും വിശ്വാസവും ഭയവും തമ്മിൽ എങ്ങിനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് നമുക്ക് കാണുവാൻ സാധിക്കും. യേശു ചെയ്യുന്ന അത്ഭുതപ്രവർത്തികൾ നേരിട്ട് കണ്ടവരാണ് അവിടുത്തെ അനുഗമിച്ച ശിഷ്യന്മാർ. അവരിൽ നല്ലൊരു ശതമാനം പേരും മീൻപിടിച്ചു ഉപജീവനം നടത്തിയിരുന്നവരുമാണ്. അതുകൊണ്ടുതന്നെ, യേശുവിനൊപ്പം തോണിയിൽ കയറിയപ്പോൾ കൊടുങ്കാറ്റിന്റെ ലക്ഷണങ്ങൾ അവർ കണ്ടിരുന്നിരിക്കണം. എങ്കിലും യേശു കൂടെയുണ്ടെന്നതായിരിക്കാം അവർക്ക് തോണി തുഴയാൻ ധൈര്യം നല്കിയത്. പക്ഷേ ഉഗ്രമായ കൊടുങ്കാറ്റിൽപെട്ട് തോണി മുങ്ങുന്ന അവസ്ഥയുണ്ടായപ്പോൾ അവർ ഭയന്നു, കാരണം യേശു ഉറങ്ങുകയായിരുന്നു. ഉയർന്നടിച്ച തിരമാലകളെക്കാൾ അവരെ ഭയപ്പെടുത്തിയത്, ഉറങ്ങിക്കിടക്കുന്ന യേശുവായിരിക്കണം. തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് ദൈവം അറിയുന്നില്ലേ എന്ന സംശയതിൽനിന്നും ഉടലെടുത്ത ഭയം അവരുടെ വിശ്വാസത്തെ കെടുത്തികളഞ്ഞു. ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന് പറയുന്പോഴും ഇത്തരത്തിലുള്ള ഭയം ഇടയ്ക്കൊക്കെ നമ്മെയും അലട്ടാറില്ലേ?

കാണപ്പെടാത്തവ ഉണ്ടെന്ന ഉറപ്പാണ് വിശ്വാസം. എല്ലാം നടത്തിതന്ന് ദൈവം കൈവെള്ളയിൽ  കൊണ്ടുനടക്കുന്പോഴല്ല നമ്മുടെ വിശ്വാസത്തിന്റെ ശക്തി നമുക്കുതന്നെ വെളിപ്പെട്ടുകിട്ടുന്നത്. ജീവിതത്തിന്റെ വിഷമട്ടങ്ങളിൽ, നമ്മെ കൈകളിൽനിന്നും താഴെവച്ച്, നമ്മുടെ പ്രതികരണം എന്തെന്ന് പരീക്ഷിക്കുന്ന ഒരു ദൈവമുണ്ട്. നമ്മെ താഴെവച്ചിട്ട്, നമ്മിൽനിന്നകന്നു പോകുകയല്ല ദൈവം ചെയ്യുന്നത്, നമ്മോടു ചേർന്നുനിൽക്കുകയാണ്. പക്ഷേ ദൈവത്തിന്റെ ഈ സാമീപ്യം തിരിച്ചറിയുന്നതിൽ നമുക്ക് പലപ്പോഴും തെറ്റുപറ്റുന്നു. ദൈവത്തിന്റെ ഈയൊരു സ്വഭാവത്തെ ഒട്ടേറെ ദൈവശാസ്ത്രപണ്ഡിതർ സാമ്യപ്പെടുത്തുന്നത്, നടക്കാൻ പഠിച്ചുതുടങ്ങിയ കുഞ്ഞിനോട് ഒരമ്മ എങ്ങിനെ പെരുമാറുന്നു എന്നതുമായിട്ടാണ്. കുഞ്ഞിനെ നിലത്തുവച്ചിട്ടു, വീണാൽ പിടിക്കുവാനായി നിവർത്തിപ്പിടിച്ച കരങ്ങളുമായി അമ്മ തൊട്ടുപുറകിൽ  തന്നെ ഉണ്ടാവും. എന്നാൽ അതുമസസ്സിലാക്കാത്ത കുട്ടിയാവട്ടെ, അമ്മ തന്നെ താഴെ വച്ചിട്ടുപോയി എന്നുകരുതി ആകുലപ്പെടും. "നിന്റെ കാൽവഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല" (സങ്കീർത്തനം 121:3), എന്ന് ദൈവത്തിന്റെ വചനം നമുക്കുറപ്പ് നൽകുന്നുണ്ട്. അസത്യം പറയാൻ കഴിയാത്ത ദൈവവചനത്തിൽ വിശ്വസിച്ചു, കാറ്റിലും കോളിലുംനിന്ന് നമ്മെ രക്ഷിക്കാൻ നമ്മോട് കൂടെയുള്ള യേശുവിൽ പ്രത്യാശ വയ്ക്കാൻ നമുക്കാവുന്നുണ്ടോ? 

ദൈവം മനുഷ്യനു നൽകുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. അമൂല്യമായ ഈ ദൈവദാനം നമുക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിശുദ്ധ പൌലോസ് തിമോത്തെയോസിനെ ഉദ്ബോധിപ്പിക്കുന്നു: "വിശ്വാസത്തോടും നല്ല മനസാക്ഷിയോടുംകൂടെ നന്നായി പൊരുതുക; മനസാക്ഷിയുടെ സ്വരം നിരസിച്ചതിനാൽ ചിലരുടെ 'വിശ്വാസനൗക' തകർന്നുപോയിട്ടുണ്ട്"(1 തിമോത്തി 1:18,19). വിശ്വാസമില്ലാത്തിടത്താണ് കൊടുങ്കാറ്റിൽപെട്ട തോണി തകർന്നു മുങ്ങുന്നത്. പ്രതികൂല സന്ദർഭങ്ങളിൽ ഭയപ്പെടാതെ, വിശ്വാസത്തിൽ ജീവിക്കുവാനും വളരുവാനുമുള്ള കൃപക്കായി കർത്താവിനോട് നമുക്കും യാചിക്കാം. 

കർത്താവായ യേശുവേ, എന്നിൽ സദാ വസിക്കുന്ന അങ്ങയുടെ സാമീപ്യത്തെ തിരിച്ചറിയുവാനും, ജീവിതത്തിലെ എല്ലാ പ്രതികൂല കാലാവസ്ഥകളെയും ശാന്തമാക്കാൻ കഴിവുള്ള അങ്ങയുടെ ശക്തിയിൽ ശരണം വയ്ക്കുവാനുമുള്ള വിശ്വാസം അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്കും തരേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്