ദൈവസാന്നിധ്യം തിരിച്ചറിയുക

"അവർ കടൽ കടന്ന്, ഗനേസറത്തിൽ എത്തി. വഞ്ചി കരക്കടുപ്പിച്ചു. കരയ്ക്കിറങ്ങിയപ്പോൾതന്നെ ആളുകൾ അവനെ തിരിച്ചറിഞ്ഞു. അവർ സമീപ പ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്‌, അവൻ ഉണ്ടെന്നു കേട്ട സ്ഥലത്തേക്ക് കൊണ്ടുവരാൻ തുടങ്ങി. ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിൻപുറങ്ങളിലോ, അവൻ ചെന്നിടത്തൊക്കെ, ആളുകൾ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളിൽ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുന്പിലെങ്കിലും സ്പർശിക്കാൻ അനുവദിക്കണമെന്ന് അവർ അപേക്ഷിച്ചു. സ്പർശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു." (മർക്കോസ് 6:53-56)

വിചിന്തനം 
യേശു എന്ന അത്ഭുതപ്രവർത്തകനെക്കുറിച്ച് ഗനേസറത്തിലെ ആളുകൾ ധാരാളം കേട്ടിട്ടുണ്ടാവണം. അതുകൊണ്ടുതന്നെ യേശു സഞ്ചരിച്ചിരുന്ന വഞ്ചി കരക്കടുത്ത ഉടൻതന്നെ ആ ദേശത്തെ ആളുകൾ അവനെ തിരിച്ചറിഞ്ഞു. അറിഞ്ഞവരെല്ലാം കൂടുതൽ ആൾക്കാരെ അറിയിക്കുകയും, കേട്ടവരെല്ലാം തങ്ങൾക്കറിയാവുന്ന രോഗികളെയെല്ലാം സൌഖ്യം ലഭിക്കുന്നതിനായി യേശുവിന്റെ സമീപം കൊണ്ടുവരികയും ചെയ്തു. സുഖം പ്രാപിക്കുന്നതിനായി യേശുവിന്റെ വസ്ത്രത്തിന്റെ തുന്പിലെങ്കിലും ഒന്നു തൊടാൻ ആഗ്രഹിച്ചവരെയെല്ലാം അവൻ തൊടാൻ അനുവദിക്കുകയും, സ്പർശിച്ചവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു. യേശുവിനെ സ്പർശിക്കാനാഗ്രഹിക്കുന്ന ആരെയും അവിടുന്ന് നിരാശനാക്കുന്നില്ല. ഇന്നത്തെ ലോകത്തിലും തന്നെ സ്പർശികുന്നതിൽനിന്നും യേശു ആരെയും തടയുന്നില്ല. എന്നാൽ യേശുവിന്റെ സാന്നിധ്യം തിരിച്ചറിയുവാനോ, അവിടുത്തെ സമീപ്യത്താൽ സുഖം പ്രാപിക്കുവാനോ നമ്മൾ വേണ്ടത്ര ശ്രദ്ധ ചെലുത്താറുണ്ടോ?

വിശ്വാസത്തിലൂടെയാണ് ഇന്ന് നമുക്ക് ദൈവസാന്നിധ്യം അനുഭവേദ്യമാകുന്നത്. "വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്" (ഹെബ്രായർ 11:1). വിശ്വാസം ദൈവത്തിന്റെ ഒരു ദാനമാണ്. എല്ലാവരും തന്നെ അറിഞ്ഞ്, തന്റെ കൃപയിൽ അഭയം പ്രാപിക്കണം എന്നാഗ്രഹിക്കുന്ന ദൈവം നമ്മിലെല്ലാവരിലേക്കും വിശ്വാസകൃപയെ ധാരാളമായി അയക്കുന്നുണ്ട്. എന്നാൽ പാപത്തിനു അടിപ്പെട്ടു കഠിനമായ നമ്മുടെ ഹൃദയങ്ങൾ പലപ്പോഴും ഈ കൃപയെ തിരിച്ചറിഞ്ഞു സ്വീകരിക്കുന്നതിൽ വീഴ്ച വരുത്താറുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ നമ്മുടെ ഹൃദയം മാംസളമാകുന്പോൾ മാത്രമാണ് നമുക്ക് ദൈവത്തിൽ വിശ്വസിക്കുവാനും അവിടുത്തെ കരുണയിൽ പ്രത്യാശ വയ്ക്കുവാനും സാധിക്കുന്നത്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഒരു ഹൃദയത്തിനു മാത്രമേ ദൈവത്തെയും അവിടുത്തെ വചനത്തെയും ഗ്രഹിക്കുവാനും അതുൾക്കൊള്ളുവാനും സാധിക്കുകയുള്ളൂ.

ബുദ്ധിമുട്ടുകളും വേദനകളും ആകുലതകളും നിറഞ്ഞ അവസരങ്ങളിൽ പലപ്പോഴും എത്ര വിശ്വാസമുള്ളവരിലും ദൈവത്തെക്കുറിച്ചു സംശയങ്ങളുണ്ടാകുക സ്വാഭാവികമാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ, തന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ അനുവദിച്ചുതരികവഴി ദൈവം തന്നെ കൂടുതൽ ആഴത്തിലുള്ള ഒരു ബന്ധത്തിലേക്ക് ക്ഷണിക്കുകയാണെന്നു തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത് ദൈവവചനങ്ങളുടെ വിചിന്തനം തന്നെയാണ്. "വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്" (റോമാ 10:17). ദൈവവചനങ്ങളിലൂടെ നമ്മുടെ വിശ്വാസത്തെ ഉറപ്പിച്ച്, ദൈവസാന്നിധ്യം നമ്മുടെ ജീവിതത്തിൽ തിരിച്ചറിയാൻ നമുക്കാവണം. ദൈവം നമ്മിൽ നിന്നൊരിക്കലും അകലെയല്ലെന്നും, പാപം ചെയ്തു നമ്മളാണ് ദൈവത്തിൽ നിന്നകന്നതെന്നും തിരിച്ചറിഞ്ഞു, കൂടുതൽ തീവ്രതയോടെ ദൈവത്തെ സമീപിക്കുവാനും സൌഖ്യം നേടുവാനുമായി, നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം.

രക്ഷകനായ യേശുവേ, അങ്ങയുടെ സാമീപ്യമാണ് എനിക്ക് യഥാർത്ഥ സന്തോഷം പകർന്നു തരുന്നത്. അങ്ങയുടെ സാമീപ്യത്തെ തിരിച്ചറിയുവാൻ എനിക്ക് വിശ്വാസകൃപ തന്നനുഗ്രഹിക്കണമേ. അവിടുത്തെ ആത്മാവിനാൽ നിറഞ്ഞു, അങ്ങയുടെ സമാധാനവും സന്തോഷവും അനുഭവിക്കാനുള്ള കൃപയേകണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്