സ്വർണ്ണത്തേക്കാൾ വിലയേറിയ ചെന്പ്

"അവൻ ഭാണ്ടാരത്തിന് എതിർവശത്തിരുന്ന് ജനക്കൂട്ടം ഭാണ്ടാരത്തിൽ നാണയത്തുട്ടുകൾ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്മാരും വലിയ തുകകൾ നിക്ഷേപിച്ചു. അപ്പോൾ, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞ രണ്ടു ചെന്പുനാണയങ്ങൾ ഇട്ടു. അവൻ ശിഷ്യന്മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ദരിദ്ര വിധവ മറ്റാരെയുംകാൾ കൂടുതൽ ഭാണ്ടാരത്തിൽ നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തിൽനിന്നു തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു." (മർക്കോസ് 12:41-44) 

വിചിന്തനം 
ദാനധർമ്മങ്ങൾ യഹൂദരുടെ മതപരമായ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. തങ്ങളുടെ സന്പത്തിന്റെ ഒരു നിശ്ചിതഭാഗം ദേവാലയാവശ്യങ്ങൾക്കായി നീക്കിവയ്ക്കണമെന്നു അവരുടെ മതം അനുശാസിച്ചിരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നായി ജറുസലേം ദേവാലയത്തിൽ പ്രാർത്ഥനക്കെത്തിയിരുന്ന യഹൂദർ ഇതനുസരിച്ച് അവിടെ സ്ഥാപിച്ചിരുന്ന ഭാണ്ടാരത്തിൽ ആ തുക നിക്ഷേപിക്കുമായിരുന്നു. ഒട്ടേറെ വലിയ തുകകൾ ദാനം ചെയ്യുന്നവർ അത് നിക്ഷേപിക്കുന്നതു വാദ്യമേളത്തിന്റെയും മറ്റും അകന്പടിയോടെ ആയിരുന്നു. അതുവഴി അവർ വലിയ തുകയാണ് ദേവാലത്തിനു കൊടുക്കുന്നതെന്ന് എല്ലാവരും അറിഞ്ഞിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ എന്ന ഭാവേന മനുഷ്യർ ചെയ്യുന്ന പ്രവൃത്തിയിലെ നിരർത്ഥകത ശിഷ്യരെ പഠിപ്പിക്കുന്നതിനായിരിക്കണം യേശു ഭാണ്ടാരത്തിന് എതിർവശത്തിരുന്നത്. എന്നാൽ അപ്പോഴവിടെയെത്തിയ ആ ദരിദ്ര വിധവയുടെ പ്രവർത്തി തീർച്ചയായും യേശുവിന്റെ മനസ്സിനെ സ്പർശിച്ചിരിക്കണം. വാദ്യമേളക്കാരുടെയോ ഭണ്ടാരസൂക്ഷിപ്പുകാരുടെയോ കണ്ണിൽപെടാതെപോയ ആ രണ്ടു ചെന്പ് നാണയം എങ്ങിനെയാണ് ദൈവത്തിന്റെ കണ്ണിൽ ഭാണ്ടാരത്തിലേക്ക് വീണുകൊണ്ടിരുന്ന സ്വർണ്ണത്തേക്കാളും മറ്റെല്ലാ സന്പത്തിനെക്കാളും വിലയേറിയ കാഴ്ചവസ്തുവായി ഭവിച്ചത്? 

ദരിദ്രരെയും അനാഥരെയും സമൂഹം ഉപേക്ഷിച്ചുകളഞ്ഞ അഗതികളെയും രോഗികളെയും പരിചരിച്ച് സേവനത്തിന്റെ മാതൃകയായി ജീവിച്ച മദർ തെരേസ ഒരിക്കൽ പറഞ്ഞു: സ്വർഗ്ഗം എവിടെയാണെന്നു എനിക്കറിയില്ല. എന്നാൽ എനിക്കറിയാവുന്ന ഒരു കാര്യമുണ്ട്, മരണശേഷം എന്നെ വിധിക്കുന്ന ദൈവം ഒരിക്കലും ചോദിക്കില്ല " നീ എന്തുമാത്രം നല്ലകാര്യങ്ങൾ നിന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ട്?", എന്നാൽ അവിടുന്ന് തീർച്ചയായും ചോദിക്കും "നീ ചെയ്ത പ്രവർത്തികളിലൂടെ എത്രമാത്രം സ്നേഹം പകർന്നു നൽകാൻ നിനക്കായിട്ടുണ്ട്?". നമ്മിലെ ഒട്ടേറെപ്പേർക്കു തെറ്റുപറ്റുന്ന ഒരു മേഖലയിലേക്കാണ് ആദ്യം വിധവയുടെ കാണിക്കയിലൂടെ യേശുവും, പിന്നീട് മദർ തെരേസയും വിരൽ ചൂണ്ടുന്നത്. സ്വർഗ്ഗം അവകാശമാക്കണം എന്ന ലക്ഷ്യത്തോടെ സൽപ്രവർത്തികൾ ചെയ്യുന്പോൾ പലപ്പോഴും അതൊരു ബാധ്യതയായി മാറാറുണ്ട്. എങ്ങിനെയെങ്കിലും ഒന്നു ചെയ്തുതീർത്തിട്ടു അതിലൂടെ അംഗീകാരം സ്വന്തമാക്കണം എന്ന ചിന്തയോടെ ഒന്നിനുപിന്നാലെ ഒന്നായി സൽപ്രവർത്തികളുടെ പിന്നാലെ പായുന്പോൾ അവ കേവലം യാന്ത്രികമായി മാറുന്നു. മറ്റുള്ളവരുടെ പ്രശംസയിലും  ബഹുമാനത്തിലും മാത്രമായി അവയിലെ നന്മ ഒതുങ്ങുന്നു. ദരിദ്രയായിരുന്നിട്ടും ആ വിധവ തന്റെ ഇല്ലായ്മയിൽ നിന്നും രണ്ടു ചെന്പ് നാണയങ്ങൾ ഭാണ്ടാരത്തിൽ നിക്ഷേപിച്ചു. കേവലം കടമ നിർവഹിക്കുന്നതിനാണ് ആ സ്ത്രീ അത് ചെയ്തിരുന്നതെങ്കിൽ ഒരു നാണയം നിക്ഷേപിച്ചിട്ടു മറ്റേതു സൂക്ഷിക്കാമായിരുന്നു. എന്നാൽ തന്റെ വൈധവ്യത്തിലും ദാരിദ്ര്യത്തിലും എല്ലാം ദൈവത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞപ്പോൾ അവർക്ക് തനിക്കുള്ളതെല്ലാം ദാനമായി നൽകി ദൈവത്തെ മഹത്വപ്പെടുത്തുവാൻ സാധിച്ചു. ഒരു തുള്ളി രക്തം പോലും ശേഷിക്കാതെ തനിക്കുല്ലതെല്ലാം പാപികളായ നമുക്കായി ത്യജിച്ച ദൈവത്തിന്റെ മുൻപിൽ ആ വിധവയുടെ കാണിക്ക മറ്റെന്തിനേക്കാളും വിലയേറിയതായിത്തീർന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 

മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യുന്പോൾ, അത് സൽപ്രവർത്തികളോ മധ്യസ്ഥപ്രാർത്ഥനയോ എന്തുമാകട്ടെ, എന്താണ് നമ്മുടെ മനോവികാരം? ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി സന്പാദിക്കണം എന്നത് മാത്രമാണോ നമ്മുടെ ഉദ്ദേശ്യം, അതോ നമ്മുടെ പ്രവൃത്തിയിലൂടെ ദൈവസ്നേഹം മറ്റുള്ളവർക്കും വെളിപ്പെട്ടുകിട്ടണം എന്ന നിസ്വാർത്ഥമായ ആഗ്രഹം ആണോ? വലിപ്പവും എണ്ണവും വിലയും ഒന്നും നോക്കിയല്ല ദൈവം നമ്മുടെ പ്രവർത്തികളെ വിലയിരുത്തുന്നത്. ദൈവത്തിന്റെ കണ്ണിൽ വിലമതിക്കപ്പെടുന്നത് പ്രവൃത്തിക്കു പിന്നിലുള്ള നമ്മുടെ ഉദ്ദേശ്യം ഒന്ന് മാത്രമാണ്. ദൈവസന്നിധിയിൽ വിലമതിക്കപ്പെടുന്ന കാര്യങ്ങൾ സ്നേഹത്തോടെ ചെയ്യുന്നതിനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

കാരുണ്യവാനായ കർത്താവേ, സർവസന്പത്തിന്റെയും ഉടയവനായ അങ്ങ് ദരിദ്രയായ വിധവയുടെ രണ്ടു ചെന്പുനാണയത്തെ മറ്റാരുടെയും നിക്ഷേപത്തേക്കാൾ വിലയുള്ളതായി കണ്ടു. അങ്ങയോടുള്ള സ്നേഹത്താൽ കത്തിജ്വലിക്കുന്ന ആ വിധവയുടെ മനോഭാവത്തോടെ മറ്റുള്ളവരിൽ അങ്ങയെ കണ്ടു അവർക്കുവേണ്ട സേവനം ചെയ്യുവാൻ എന്റെ ഹൃദയത്തെ തുറക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്