അവകാശിയെ നമുക്ക് കൊന്നുകളയാം

"അവൻ ജനങ്ങളോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ എല്പിച്ചതിനുശേഷം ദീർനാളത്തേക്ക് അവിടെനിന്നു പോയി. സമയമായപ്പോൾ മുന്തിരിപ്പഴങ്ങളിൽനിന്നു ഓഹരി ലഭിക്കേണ്ടതിനു അവൻ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാൽ, കൃഷിക്കാർ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയക്കുകയും ചെയ്തു. അവൻ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവർ അടിക്കുകയും അപമാനിക്കുകയും വെറും കൈയോടെ തിരിച്ചയക്കുകയും ചെയ്തു. അവൻ മൂന്നാമതൊരുവനെ അയച്ചു. അവർ അവനെ പരിക്കേൽപ്പിക്കുകയും പുറത്തേക്കെറിയുകയും ചെയ്തു. അപ്പോൾ തോട്ടത്തിന്റെ ഉടമസ്ഥൻ പറഞ്ഞു: ഞാൻ എന്താണു ചെയ്യുക? എന്റെ പ്രിയ പുത്രനെ ഞാൻ അയക്കും. അവനെ അവർ മാനിച്ചേക്കും. പക്ഷേ കൃഷിക്കാർ അവനെ കണ്ടപ്പോൾ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്ക് കൊന്നുകളയാം. അപ്പോൾ അവകാശം നമ്മുടേതാകും. അവർ അവനെ മുന്തിരിതോട്ടത്തിനു വെളിയിലെക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാൽ മുന്തിരിതോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും? അവൻ വന്ന് ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ എല്പ്പിക്കുകയും ചെയ്യും. അവർ ഇത് കേട്ടപ്പോൾ, ഇത് സംഭവിക്കാതെ ഇരിക്കട്ടെ എന്നു പറഞ്ഞു. യേശു അവരെ നോക്കികൊണ്ട്‌ പറഞ്ഞു: പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല്‌ മൂലക്കല്ലായി തീർന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നതെന്താണ്? ആ കല്ലിന്മേൽ നിപതിക്കുന്ന ഏതൊരുവനും തകരും. അത് ആരുടെമേൽ പതിക്കുന്നുവോ അവനെ അതു ധൂളിയാക്കും. തങ്ങൾക്കെതിരായിട്ടാണ് ഈ ഉപമ അവൻ പറഞ്ഞതെന്ന് നിയമജ്ഞരും പ്രധാനപുരോഹിതന്മാരും മനസ്സിലാക്കി, അവനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവർ ജനങ്ങളെ ഭയപ്പെട്ടു." (ലൂക്കാ 20:9-19)


വിചിന്തനം 
ഇസ്രയേൽ ജനത്തെ കർത്താവിന്റെ മുന്തിരിത്തോട്ടമായുള്ള തിരിച്ചറിവ് ഒട്ടേറെ പ്രവാചകരിലൂടെ ദൈവം നൽകുന്നുണ്ട്. ആ മുന്തിരിത്തോട്ടം നോക്കിനടത്താൻ ദൈവം ഭരമേൽപ്പിച്ച കൃഷിക്കാരാണ് നിയമജ്ഞരും പുരോഹിതരും. മുന്തിരിത്തോട്ടത്തിന്റെ ഉപമയിലൂടെ നിയമജ്ഞരുടെയും പുരോഹിതപ്രമാണികളുടെയും അനീതികൾ ചൂണ്ടിക്കാണിക്കുക മാത്രമല്ല ഈശോ ചെയ്യുന്നത്, വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനവുംകൂടിയാണ് ഈ ഉപമ. പുത്രനെ തോട്ടത്തിലേക്കയച്ച ഉടമസ്ഥൻ തീർച്ചയായും പിതാവായ ദൈവം തന്നെയാണ്. ആ പുത്രനെ പീഡിപ്പിക്കുകയും കൊലചെയ്യുകയും ചെയ്തതുവഴി, ഇസ്രയേൽ ജനത്തിനായി ദൈവം ഒരുക്കിയ രക്ഷ അവരിൽനിന്നും എടുക്കപ്പെട്ടു. മാത്രവുമല്ല, പുതിയ കൃഷിക്കാരെ തോട്ടം ഭരമേൽപ്പിച്ചതുവഴി ദൈവീക രക്ഷാകരപദ്ധ്യതിയിൽ ഭാഗഭാക്കാകാനുള്ള ഭാഗ്യം ലോകമെന്പാടുമുള്ള വിജാതീയർക്കു തുറന്നുകിട്ടി. ഇങ്ങനെ ദൈവത്തിന്റെ കരുണയ്ക്ക് അർഹരായിത്തീർന്ന നമ്മൾ, ആ സ്വർഗ്ഗീയസൌഭാഗ്യത്തെ വേണ്ടവിധത്തിൽ വിനിയോഗിക്കുന്നുണ്ടോ? അതോ പുരോഹിതപ്രമുഖരെയും നിയമജ്ഞരെയുംപോലെ അവകാശിയെ കൊന്ന് മുന്തിരിത്തോട്ടം അവകാശമാക്കാൻ ശ്രമിക്കുന്നവരോടൊപ്പം ആണോ നാമിന്ന്?  

രക്ഷകനായ യേശുക്രിസ്തുവിലൂടെ നമുക്ക് ലഭ്യമായ ദൈവകൃപയെ മറച്ചുവച്ച് നശീകരണത്തിന്റെ പാതയിലേക്ക് നമ്മെ നയിക്കാൻ ശ്രമിക്കുന്ന ഒട്ടേറെ ശക്തികൾ ഇന്ന് ലോകത്തുണ്ട്. പുരോഹിതരെയും നിയമജ്ഞരെയും പോലെ നമ്മെയും ദൈവത്തിൽനിന്നകറ്റി സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിക്കാനണവർ ശ്രമിക്കുന്നത്. ദൈവമെന്നൊന്നില്ല എന്നു തുടങ്ങി 'ഈ ലോകത്തിലെ സൌഭാഗ്യങ്ങളെല്ലാം മതിവരുവോളം ആസ്വദിക്കാതെ മറ്റൊരു ലോകത്തിലെ സൌഭാഗ്യങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ല' എന്ന് വരെയുള്ള വാദങ്ങൾ നിരത്തി, മനോഹരവും സമൃദ്ധവുമായ മുന്തിരിത്തോട്ടത്തെ സ്വന്തമാക്കുവാനാണ് ഈ ശക്തികൾ നിരന്തരം ശ്രമിക്കുന്നത്. പ്രലോഭനങ്ങളിലൂടെയും വശീകരണങ്ങളിലൂടെയും ചിലപ്പോഴൊക്കെ ഭീഷണികളിലൂടെയും, കർത്താവിനുവേണ്ടി ഫലംപുറപ്പെടുവിക്കാൻ വെട്ടിയൊരുക്കിനിർത്തിയിരിക്കുന്ന മുന്തിരിചെടികളായ നമ്മെ വശീകരിക്കാൻ പരിശ്രമിക്കുന്ന അന്ധകാരശക്തികളുടെ കെണിയിൽ നാം പലപ്പോഴും വീണുപോകാറുമുണ്ട്. 'അവർ പറയുന്നതിലും എന്തെങ്കിലുമൊക്കെ കാര്യം കാണും' എന്ന ലളിതമായ സംശയം പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് അവകാശിയെ വധിക്കാൻ തക്കം നോക്കിയിരിക്കുന്നവരുടെ പക്ഷത്തായിരിക്കും. 

ഈലോകസുഖങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തി ജീവിക്കുന്പോൾ ദൈവത്തിന്റെ ഓഹരി കൊടുക്കാൻ നമുക്ക് സാധിക്കാതെ വരുന്നു. അതേക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കാൻ ദൈവം അയക്കുന്ന ഭൃത്യരെ നമ്മൾ നിർദ്ദയം തള്ളിക്കളയുന്നു. വൈദീകരായും സന്യസ്തരായും ആല്മായശുശ്രൂഷകരായും ഒക്കെ നമ്മുടെ മുന്പിലെത്തുന്ന ദൈവത്തിന്റെ ഭൃത്യർ, ലോകത്തിന്റെ വഴികളിൽകൂടി മാത്രം സഞ്ചരിക്കുന്നവർക്ക് അരോചക ഹേതുവായി മാറുന്നത് സർവസാധാരണമാണ്. ഇന്ന് ദൈവത്തിന്റെ കരുണയെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കാൻ ദൈവം അയക്കുന്ന അവിടുത്തെ ഭൃത്യരോടുള്ള നമ്മുടെ മനോഭാവം എന്താണ്? അവരിൽ കുറ്റമാരോപിച്ചു നിന്ദിച്ചു തിരിച്ചയക്കാനാണോ നമ്മൾ മുതിരാറ്? എങ്കിൽ ഒരുപക്ഷേ അവകാശിയെ നശിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്നവരുടെ ഒരു കണ്ണിയായി നാമും മാറിക്കഴിഞ്ഞിരിക്കാം. എന്നാൽ ഇത്തരത്തിലുള്ള ബന്ധനങ്ങളിൽ നിന്നെല്ലാം മോചനം പ്രാപിച്ചു ദൈവത്തിങ്കലേക്കു തിരികെ ചെല്ലുവാനുള്ള കൃപ അവിടുത്തെ എകജാതനിലൂടെ നമുക്ക് ലഭ്യമാണ്. തന്നെ കൊല്ലാൻ കൂട്ടുനിന്നവർക്കും തന്നെ വെറുക്കുന്നവർക്കും വേണ്ടി അവസാനശ്വാസം എടുക്കുന്നതിനുമുന്പുപോലും പ്രാർത്ഥിച്ച യേശുനാഥൻ നമ്മെയും നിരന്തരം മാടിവിളിക്കുന്നുണ്ട്‌, അവിടുത്തെ ദാസരാവാനല്ല പിന്നെയോ അവിടുത്തേക്കവകാശമായി ലഭിച്ച മുന്തിരിത്തോട്ടത്തിന്റെ പങ്കുകാരാവാൻ. ആ വിളി സ്വീകരിച്ചു സ്വർഗ്ഗരാജ്യത്തിന്റെ കൂട്ടവകാശിയാകുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, നിന്ദനവും പീഡകളുമനുഭവിച്ചു അങ്ങ് ഞങ്ങൾക്കായി നേടിത്തന്ന സൌഭാഗ്യങ്ങളെയോർത്തു ഞാനങ്ങേക്ക് നന്ദി പറയുന്നു. എത്രയും കാരുണ്യവാനായ ദിവ്യരക്ഷകാ, എന്റെ സുഹൃത്തേ, എന്റെ സഹോദരാ, അങ്ങയെ കൂടുതൽ അറിയുവാനും, കൂടുതൽ സ്നേഹിക്കുവാനും, തൊട്ടുചേർന്ന് പിന്തുടരുവാനുമുള്ള കൃപ അങ്ങുതന്നെ എനിക്ക് നൽകേണമേ. ആമേൻ. (AD 13ൽ ജീവിച്ചിരുന്ന ചിചെസ്റ്ററിലെ വി. റിച്ചാർഡിന്റെ പ്രാർത്ഥന)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്