ആരാണ് എന്റെ ബന്ധുക്കൾ?

"അവൻ ജനക്കൂട്ടത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാൻ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു. ഒരുവൻ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാൻ ആഗ്രഹിച്ചു പുറത്തു നിൽക്കുന്നു. യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരർ? തന്റെ ശിഷ്യരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും." (മത്തായി 12:46-50)

വിചിന്തനം 
ആദിയിൽത്തന്നെ മനുഷ്യൻ ഒറ്റക്കായിരിക്കുന്നത് നന്നല്ലെന്നു മനസ്സിലാക്കിയ ദൈവം ആദത്തിനു തുണയായി ഹവ്വായെ നൽകി, അങ്ങിനെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെ ആരംഭം കുറിച്ചു. കുടുംബങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും അയൽക്കാരിലൂടെയും സഹപ്രവർത്തകരിലൂടെയും ഒക്കെ വളർന്നു പന്തലിച്ച ഒരു വൻവൃക്ഷമാണ് മനുഷ്യബന്ധങ്ങൾ ഇന്ന്. എന്നാൽ മനുഷ്യനായിപ്പിറന്ന ദൈവത്തിനു ഭൂമിയിലെ ഇത്തരത്തിലുള്ള ബന്ധങ്ങൾ ബാധകമായിരുന്നോ? എന്തുകൊണ്ടാണ് തന്റെ അമ്മയും ബന്ധുക്കളും കാണുവാനായി എത്തിയപ്പോൾ ഈശോ അവരെ അവഗണിക്കുന്നു എന്ന് തോന്നാവുന്ന വിധത്തിൽ പെരുമാറിയത്? 

യേശുക്രിസ്തു മാനുഷികബന്ധങ്ങളെ ഒട്ടേറെ വിലമതിച്ചിരുന്നു എന്നത് ബാലനായ യേശുവിനെക്കുറിച്ചുള്ള സുവിശേഷകന്റെ പരാമർശത്തിൽ നിന്നും വ്യക്തമാണ്, "അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്കു വിധേയനായി ജീവിച്ചു" (ലൂക്കാ 2:51). പിതാവായ ദൈവം ഭൂമിയിൽ തനിക്കു നൽകിയ മാതാപിതാക്കളേയും ബന്ധുക്കളെയും ആദരിച്ചും സ്നേഹിച്ചുമാണ് ഈശോ ജീവിച്ചത്. എന്നാൽ, എല്ലായ്പ്പോഴും തന്റെ ശിഷ്യർക്ക് ദൈവരാജ്യത്തെക്കുറിച്ചുള്ള ബോധ്യങ്ങൾ നൽകിയിരുന്ന യേശുനാഥൻ തന്റെ അമ്മയുടെയും ബന്ധുക്കളുടെയും സന്ദർശനത്തേയും അവർക്ക് ഒരു ആത്മീയശിക്ഷണം നൽകുന്നതിനായി വിനിയോഗിച്ചു എന്നേയുള്ളൂ. ബന്ധങ്ങളിലെ മുൻഗണനാക്രമങ്ങളെ കുറിച്ചാണ്  ഈ സംഭവത്തിലൂടെ യേശു അവരെയും നമ്മെയും ബോധ്യമുള്ളവരാക്കുന്നത്. മറ്റെല്ലാ ബന്ധങ്ങളെയുംകാൾ ഉപരിയായി മനുഷ്യർ ഗണിക്കേണ്ടത് ദൈവവുമായും ദൈവത്തിന്റെ വിശുദ്ധരുമായുള്ള ബന്ധത്തെയാണെന്നു ഈശോ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. ഇന്ന് നമ്മുടെ ജീവിതത്തിൽ നാമാരെയാണ് ഏറ്റവും അധികം സ്നേഹിക്കുന്നത്? ആരോടുള്ള ബന്ധത്തിനാണ്‌ നമേറ്റവുമധികം വില കൽപ്പിക്കുന്നത്? 

തിരഞ്ഞെടുക്കാവുന്നതിൽ ഏറ്റവും ഉന്നതമായ ബന്ധം നമുക്ക് ലഭ്യമാകുന്നത് ദൈവത്തിൽ നിന്നാണ്. മനസ്സും ശരീരവും ഹൃദയവും ആത്മാവും എല്ലാം ദൈവവുമായി ഒന്നിപ്പിക്കാനാവുന്ന അതീവ ഗാഡമായ ഒരു ബന്ധത്തിലേക്ക് ദൈവം നാമോരോരുത്തരെയും ക്ഷണിക്കുന്നുണ്ട്‌. ദൈവത്തിനു നമ്മോടുള്ള സ്നേഹം ഒരിക്കലും പരാജയപ്പെടുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല. സ്നേഹം തന്നെയായ ദൈവമാണ് മറ്റെല്ലാ ബന്ധങ്ങളുടെയും ഉറവിടം എന്ന് എല്ലാവരും മനസ്സിലാക്കണം എന്ന് യേശു ആഗ്രഹിക്കുന്നു. എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിച്ച്, ആ സ്നേഹത്തിൽ അധിഷ്ടിതമായി മറ്റു ബന്ധങ്ങളെ രൂപപ്പെടുത്തി എടുക്കാൻ ഓരോ ക്രിസ്തുശിഷ്യനും വിളിക്കപ്പെട്ടിരിക്കുന്നു. 

മിക്ക അവസരങ്ങളിലും നമ്മൾ ജീവിതബന്ധങ്ങൾ ക്രമീകരിക്കുന്നത് മാംസരക്തബന്ധങ്ങളുടെയും നമ്മുടെ സ്വാർത്ഥതയുടെയും അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ സ്വന്തം പുത്രനെ ബലിയായി നൽകി ദൈവമക്കളെന്നു വിളിക്കപ്പെടുവാൻ നമുക്ക് യോഗ്യത നൽകിയ സ്വർഗ്ഗീയ പിതാവുമായുള്ള ബന്ധത്തിന് നാമാരും വേണ്ടത്ര പ്രാധാന്യം കൊടുക്കാറുമില്ല. പലപ്പോഴും ജീവിതത്തിൽ പ്രശ്നങ്ങളും രോഗങ്ങളും ഒക്കെ വരുന്പോൾ മാത്രമേ നാം ആ ബന്ധത്തെക്കുറിച്ച് ചിന്തിക്കാറുപോലുമുള്ളൂ. നമ്മുടെ വ്യക്തിബന്ധങ്ങളിൽ ദൈവത്തിനു മുൻഗണന നൽകുന്പോൾ മറ്റുള്ളവർ അവഗണിക്കപ്പെടുകയല്ല ചെയ്യുന്നത്. ദൈവസ്നേഹത്തിൽ വേരുപാകി മറ്റുള്ളവരെ സ്നേഹിക്കുന്പോൾ മാത്രമാണ് അവരുമായുള്ള ബന്ധങ്ങൾ നിർമ്മലവും നിസ്വാർത്ഥവുമായി മാറുന്നത്. 

സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ പുത്രനിലൂടെ ഞങ്ങളെ പാപത്തിൽനിന്നും വീണ്ടെടുത്ത്‌, അങ്ങുമായി ഒരു പുതിയ ബന്ധത്തിലേക്ക് ക്ഷണിക്കുന്നതോർത്തു നന്ദി പറയുന്നു. എല്ലാറ്റിലുമുപരിയായി അങ്ങയെ സ്നേഹിക്കുവാനും, മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ അങ്ങയെ മഹത്വപ്പെടുത്തുവാനുമുള്ള കൃപ അവിടുത്തെ സ്നേഹമായ പരിശുദ്ധാത്മാവിലൂടെ എനിക്കും നൽകേണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്