ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴമോ?

നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലംകൊണ്ടു തിരിച്ചറിയപ്പെടുന്നു. മുൾച്ചെടിയിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തിന്മയിൽനിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവിൽനിന്നാണല്ലോ അധരം സംസാരിക്കുന്നത്." (ലൂക്കാ 6:43-45)

വിചിന്തനം 
ഇസ്രയേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഫലസസ്യങ്ങളാണ് അത്തിവൃക്ഷവും മുന്തിരിച്ചെടിയും. അത്തിമരം സമാധാനത്തിന്റെയും സമൃദ്ധിയുടെയും, മുന്തിരി സന്തോഷത്തിന്റെയും പ്രതീകങ്ങളായിരുന്നു. എന്നാൽ മുൾച്ചെടികളും ഞെരിഞ്ഞിലും കൂട്ടിയിട്ടു തീകത്തിക്കാൻ മാത്രം ഉതകുന്നവയായിരുന്നു. ഒരേ മണ്ണിൽ വളരുന്നതെങ്കിലും മുൾചെടികളിൽനിന്നും ഞെരിഞ്ഞിലിൽനിന്നും അത്തിവൃക്ഷങ്ങളിലേക്കും മുന്തിരിചെടികളിലേക്കുമുള്ള അന്തരം വളരെ വലുതായിരുന്നു. ഈ അന്തരത്തിനു പ്രധാന കാരണം അവ പുറപ്പെടുവിച്ചിരുന്ന ഫലങ്ങൾ തന്നെയാണ്. അഥവാ ഫലത്തിന്റെ മേന്മകൾ നോക്കിയാണ് വൃക്ഷം നല്ലതോ ചീത്തയോ എന്ന് തീരുമാനിച്ചിരുന്നത്. മനുഷ്യരുടെ കാര്യവും ഇതിൽനിന്നും ഒട്ടേറെ വ്യത്യസ്തമല്ല. നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന മനുഷ്യർ അവരുടെ ജീവിതത്തെ സത്യത്തിലും നീതിയിലും വളർത്തിയെടുത്തവരാണ്. നല്ലതു പറയുകയും നന്മ ചെയ്യുകയും ചെയ്യുന്ന അതേ നാവും കരങ്ങളും ഉപയോഗിച്ച് ദൂഷണം പറയുവാനും തിന്മ പ്രവർത്തിക്കുവാനും നമുക്കാവുന്നു. നമ്മുടെ ഹൃദയത്തിൽ പാപാസക്തികൾക്ക് വേരുപാകാൻ അവസരം നൽകുന്പോൾ നമ്മുടെ പ്രവർത്തികൾ ചീത്ത ഫലം പുറപ്പെടുവിച്ചു തുടങ്ങും. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളാണോ നാമിന്ന്? 

ആദിയിൽ ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതായിരുന്നു. നല്ല ഫലങ്ങൾ പുറപ്പെടുവിച്ചു അവിടുത്തെ മഹത്വപ്പെടുത്തുവാനായി ദൈവം നട്ട നല്ല വൃക്ഷങ്ങളാണ് നാമെല്ലാവരും. എന്നാൽ പിശാചിന്റെ പ്രലോഭനങ്ങളിലൂടെ മനുഷ്യനിൽ അഹങ്കാരവും സ്വാർത്ഥതയും അത്യാഗ്രഹവും അസൂയയും ഒക്കെ ഉടലെടുത്തു. അവയെല്ലാം ക്രമേണ പല തരത്തിലുള്ള പാപങ്ങളായി, ലോകത്തെ ഞെരുക്കുകയും മനുഷ്യനെ വേദനിപ്പിക്കുകയും ചെയ്യുന്ന, ചീത്ത ഫലങ്ങളായി രൂപാന്തരം പ്രാപിച്ചു. "എന്നാൽ പാപം വർദ്ധിച്ചിടത്ത് കൃപ അതിലേറെ വർദ്ധിച്ചു" (റോമാ 5:20). പാപത്തിനു ഒരിക്കലും മനുഷ്യനിൽ എഴുതപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ സാദൃശ്യത്തെ ഇല്ലാതാക്കാൻ ആവുകയില്ല. അത് നമ്മുടെ ആത്മാവിനെ മുറിപ്പെടുത്തുന്നു, പക്ഷേ നശിപ്പിക്കുന്നില്ല; അത് നമ്മുടെ ബുദ്ധിയെ മറയ്ക്കുന്നു, പക്ഷേ ഇല്ലാതാക്കുന്നില്ല; അത് നമ്മിൽ വെറുപ്പിന്റെ ഒരു ജാലകം തുറക്കുന്നു; പക്ഷേ സ്നേഹത്തിന്റെ വാതിൽ അടയ്ക്കുന്നില്ല. മുൾചെടികളാൽ ഞെരുക്കപ്പെടുന്ന നല്ല വൃക്ഷങ്ങളാണ് നാമെല്ലാവരും. നമ്മുടെ ജീവിതത്തിലെ മുൾചെടികളെ തിരിച്ചറിഞ്ഞു, അവയെ വെട്ടി തീയിലെറിയാൻ നാം തയ്യാറാണോ?

നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളായി മാറാൻ ഒരു രാത്രികൊണ്ട്‌ ആർക്കും സാധിക്കില്ല. സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുവാനുള്ള ഒരു തീരുമാനമെടുക്കുകയാണ് നമ്മൾ ചെയ്യേണ്ട ആദ്യപടി. പ്രലോഭനങ്ങളും പാപസാഹചര്യങ്ങളും ഉണ്ടാകുന്പോൾ ചെറുത്തു നിൽക്കാൻ കഴിവില്ലാത്ത നമ്മുടെ ബലഹീനതയെ മനസ്സിലാക്കി, ദൈവത്തിന്റെ ശക്തിയിൽ ശരണം വയ്ക്കാൻ തുടങ്ങുന്പോൾ മാത്രമേ ഫലം തരാത്ത മുൾച്ചെടികൾ നല്ല വൃക്ഷത്തിൽ നിന്നും വേർതിരിക്കപ്പെടുകയുള്ളൂ. നമ്മുടെ ബലഹീനതയിലാണ് ദൈവത്തിന്റെ ശക്തി പൂർണ്ണമായും പ്രകടമാകുന്നത്. "ക്രിസ്തുവിന്റെ ശക്തി എന്റെ മേൽ ആവസിക്കേണ്ടതിനു ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും" (2 കോറിന്തോസ് 12:9). ചീത്തഫലങ്ങൾ പുറപ്പെടുവിക്കുന്നവയെ ജീവിതത്തിൽനിന്നകറ്റി ദൈവത്തിനായി നല്ല ഫലം പുറപ്പെടുവിക്കുന്നവരാകുന്നതിനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, നന്മ ചെയ്യുവാൻ ആഗ്രഹിക്കുന്പോഴും തിന്മയിലേക്ക് നിപതിക്കുന്ന എന്റെ ഹൃദയത്തെ ഞാനങ്ങേക്കു മുൻപിൽ തുറന്നിടുന്നു. എന്റെ ദൗർബല്യങ്ങളിൽ അങ്ങെനിക്കു ശക്തിയാകണമേ, അങ്ങയുടെ നിരന്തരമായ അനുഗ്രഹത്താൽ നന്മ മാത്രം തിരഞ്ഞെടുക്കാൻ വെന്പുന്ന ഒരു ഹൃദയത്തിനുടമയായി ഞാൻ മാറട്ടെ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്