വിജയിക്കുന്പോഴും പരാജയപ്പെടുന്നവർ

"സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങൾക്കു ചെയ്തു തരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവൻ ചോദിച്ചു: നിങ്ങൾക്കു വേണ്ടി ഞാൻ എന്തു ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അവർ പറഞ്ഞു: അങ്ങയുടെ മഹത്വത്തിൽ ഞങ്ങളിൽ ഒരാൾ അങ്ങയുടെ വലതുവശത്തും മറ്റെയാൾ ഇടതുവശത്തും ഉപവിഷ്ടരാകാൻ അനുവദിക്കണമേ! യേശു പ്രതിവചിച്ചു: നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ? ഞങ്ങൾക്കു കഴിയും എന്നവർ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാനം നിങ്ങൾ സ്വീകരിക്കും. എന്നാൽ, എന്റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ടത്‌ ഞാനല്ല. അത് ആർക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവർക്കുള്ളതാണ്‌. ഇതുകേട്ടപ്പോൾ ബാക്കി പത്തുപേർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നി." (മർക്കോസ് 10: 35-41)

വിചിന്തനം 
ഇഹലോകജീവിതത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത അവസ്ഥകളാണ് ജയവും പരാജയവും. എന്നാൽ എന്തു മാനദണ്ഡം ഉപയോഗിച്ചാണ് നാമിന്ന്  പ്രവർത്തികളിലെ ജയപരാജയങ്ങൾ വിലയിരുത്തുന്നത്? പരീക്ഷകളിലും മറ്റും ഇത് നിർണ്ണയിക്കുന്നതിനായി മുൻകൂട്ടി നിശ്ചയിച്ച വിഷയാനുബന്ധമായ ഉത്തരങ്ങൾ ഉണ്ട്. പക്ഷേ, ജീവിതത്തിലെ മറ്റവസരങ്ങളിൽ വ്യക്തമായ ഉത്തരങ്ങളുടെ അഭാവത്തിൽ നമ്മൾ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത് ഒത്തുനോക്കലുകളിലൂടെയാണ്. സമൂഹത്തിൽ ഒരു ശരാശരി കണക്കാക്കി, അതിനുപരിയായി നിൽക്കുന്നവരെ വിജയി എന്നും, താഴെയുള്ളവരെ പരാജിതർ എന്നും മുദ്രകുത്തുന്നതാണ് ലോകത്തിന്റെ രീതി. ഇത്തരമൊരു കാഴ്ചപ്പാടിലൂടെ ജയപരാജയങ്ങളെ നോക്കിക്കാണുന്പോൾ, ഒരാളുടെ വിജത്തിന് ഒട്ടേറെപ്പേരുടെ പരാജയം ആവശ്യമായി വരുന്നു; പിടിച്ചടക്കിയവന്റെ അട്ടഹാസം പരാജിതരുടെ ദീനരോദനങ്ങളിൽപെട്ട് ഇല്ലാതാകുന്ന ഒരുതരം ദുരവസ്ഥ. ഇന്നത്തെ വചനഭാഗത്തിൽ കണ്ടുമുട്ടുന്ന യാക്കോബിന്റെയും യോഹന്നാന്റെയും സ്ഥിതിയും ഇതിൽനിന്നും ഒട്ടും ഭിന്നമല്ല. പന്ത്രണ്ടു പേരുടെ ഒരു കൂട്ടായ്മയിൽ അഗ്രഗണ്യരാകണമെങ്കിൽ മറ്റു പത്തുപേരെയും തോൽപ്പിക്കണം എന്ന ലൌകീക ചിന്തയാണ് അവരെ ആ അപേക്ഷയുമായി യേശുവിനെ സമീപിക്കാൻ പ്രേരിപ്പിച്ചത്. നാമിന്നെങ്ങിനെയാണ് ജീവിതത്തിലെ ജയപരാജയങ്ങളെ വിലയിരുത്തുന്നത്? 

ഒരു പ്രവൃത്തിയെ വിജയവും പരാജയവുമായി ദൈവം വിലയിരുത്തുന്നത് ലോകത്തിന്റെ കണക്കുകൂട്ടലുകളിൽ നിന്നും വ്യത്യസ്തമായിട്ടാണെന്ന മറുപടിയാണ് ഈശോ തന്റെ ശിഷ്യർക്ക് നൽകുന്നത്. കാരണം, "കർത്താവ്‌ അരുളിച്ചെയ്യുന്നു:എന്റെ ചിന്തകൾ നിങ്ങളുടെതു പോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതു പോലെയുമല്ല. ആകാശം ഭൂമിയേക്കാളും ഉയർന്നുനിൽക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാൾ ഉന്നതമത്രേ" (ഏശയ്യാ 55: 8, 9). ദൈവം പരാജയപ്പെടുന്നതിനായി ആരെയും സൃഷ്ടിക്കുന്നില്ല. എല്ലാവരും വിജയിക്കണം എന്നതാണ് ദൈവത്തിന്റെ ആഗ്രഹം, അതിനുള്ള പദ്ധ്യതികളാണ് അവിടുന്ന് നമുക്കായി ഒരുക്കി വച്ചിരിക്കുന്നത്. ദൈവത്തിന്റെ ദൃഷ്ടിയിൽ വിജയം എന്നത് മറ്റുള്ളവരേക്കാൾ മികവുള്ളതായിരിക്കുക എന്നല്ല അർത്ഥമാക്കുന്നത്. യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ ആത്മാവിനെ സ്വീകരിച്ച്, ദൈവഹിതം എന്തെന്ന് അറിഞ്ഞ് അതനുസരിച്ചു ജീവിക്കുന്പോഴാണ് ഒരാൾ ദൈവത്തിന്റെ കാഴ്ചപ്പാടിൽ വിജയിയാകുന്നത്. ഈ ലോകത്തുള്ള ഓരോ വ്യക്തിയും വ്യത്യസ്തരായിരിക്കുന്നതുപോലെ തന്നെ ഓരോരുത്തർക്കുമുള്ള ദൈവീകപദ്ധ്യതിയിലും വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ജീവിതവുമായി തുലനംചെയ്ത് ഒരു വ്യക്തിയുടെ ജീവിതം വിജയമാണോ പരാജയമാണോ എന്നു വിധിയെഴുതുന്നതും തെറ്റാണ്. 

ജീവിതത്തിൽ അടിക്കടി ഉണ്ടാകുന്ന തകർച്ചകൾക്കും വേദനകൾക്കും ഒക്കെ വലിയ ഒരു പരിധിവരെ കാരണമാകുന്നത് ദൈവഹിതം ഗ്രഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം നമ്മൾ ചെയ്യുന്ന പ്രവർത്തികളാണ്. മറ്റൊരാളുടെ സ്ഥിതി കണ്ടു അതിൽ അസൂയപൂണ്ട് അതുപോലെ തന്നെ തനിക്കും ആകണം എന്ന ദുരാഗ്രഹം നമ്മിൽ പലപ്പോഴും രൂപം കൊള്ളാറുണ്ട്‌. ലോകം ഈ ചിന്താഗതിയെ പ്രചോദനം എന്ന് വിളിക്കാറുമുണ്ട്. എന്നാൽ നമ്മുടെ ജീവിതാവസ്ഥ തിരഞ്ഞെടുക്കാൻ ദൈവം പ്രചോദനം തരുന്നത് അവിടുത്തെ പരിശുദ്ധാത്മാവിലൂടെയാണ്. മറ്റുള്ളവർ ചെയ്യുന്നത് സ്വന്തം ജീവിതത്തിലേക്ക് പകർത്തണം എന്ന മോഹമല്ല പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്ന പ്രചോദനം. ഈശോ നമ്മെ പഠിപ്പിക്കാനാഗ്രഹിക്കുന്ന വിജയം ദൈവത്തിന്റെ പദ്ധ്യതിയുമായി നാമെത്രമാത്രം സഹകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. ആകാശത്തേക്കാൾ ഉന്നതവും പാതാളത്തേക്കാൾ അഗാധവും ആയ സർവശക്തന്റെ ദുരൂഹരഹസ്യങ്ങളിൽ (cf. ജോബ്‌ 11: 7, 8) നാമോരുത്തർക്കും സമാധാനത്തോടും സന്തോഷത്തോടുംകൂടെ ജീവിക്കാൻ കഴിയുന്ന ഒരു പദ്ധ്യതിയുണ്ട്. ഈ പദ്ധ്യതിയിൽ വിശ്വസിക്കാൻ കഴിയാതെ വരുന്പോഴാണ് ഒരേ സ്വപ്നവുമായി ഒട്ടേറെപ്പേർ പരസ്പരം മല്ലടിക്കുന്നത്. നമുക്കായി ദൈവം കരുതി വച്ചിരിക്കുന്ന മഹത്തായ പദ്ധ്യതി കണ്ടെത്തി നമ്മുടെ ജീവിതം ദൈവത്തിനു സ്വീകാര്യമാകുന്നതിനായുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

പരിശുദ്ധാത്മാവേ എഴുന്നെള്ളി വരേണമേ, ലോകത്തിന്റെ വഴികളിൽനിന്നും ഞങ്ങളെ സ്വർഗ്ഗത്തിന്റെ വഴികളിലേക്ക് നയിക്കണമേ. ജീവിത വിജയങ്ങൾക്കായി മറ്റുള്ളവരോട് മല്ലടിക്കാതെ, കർത്താവ്‌ എനിക്കായി ഒരുക്കിയിരിക്കുന്ന വിജയത്തെ കണ്ടെത്തുന്നതിനായി എന്റെ ആന്തരിക നേത്രങ്ങളെ തുറക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്