ഇല്ലാത്തവനിൽനിന്ന് ഉള്ളതുകൂടി എടുക്കുന്ന നീതി

"അവൻ അവരോടു പറഞ്ഞു: വിളക്കു കൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിൻമേൽ വയ്ക്കാനല്ലേ? വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അവൻ പറഞ്ഞു: നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ. നിങ്ങൾ അളക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. ഉള്ളവനു നൽകപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും." (മർക്കോസ് 4:21-25)

വിചിന്തനം 
ദൈവം തിരഞ്ഞെടുത്ത് തന്റെ ഇഷ്ടജനമായി അവരോധിച്ചവരാണ് ഇസ്രായേൽ ജനം. എന്നാൽ ചരിത്രം പരിശോധിച്ചാൽ കാണുന്ന വസ്തുത, ഇസ്രായേൽ അനുഭവിച്ചതുപോലുള്ള യാതനകൾ മറ്റൊരു സമൂഹവും അനുഭവിച്ചിട്ടില്ല എന്നതാണ്. വാഗ്ദത്തഭൂമിയിലെ അവരുടെ ജീവിതം എക്കാലവും സന്തോഷവും സമൃദ്ധിയും നിറഞ്ഞതല്ലായിരുന്നു. ബാബിലോണിന്റെയും ഈജിപ്റ്റിന്റെയും അസ്സീറിയായുടെയും ഫിലിസ്ത്യരുടെയും നിരന്തരമായ ആക്രമണങ്ങളുടെ നിഴലിലാണ് ദൈവജനം ജീവിച്ചത്. ഇസ്രായേൽ രാജ്യം തന്നെ രണ്ടായി വിഭജിക്കപ്പെട്ടു. ഏറെക്കാലം അവർക്ക് പ്രവാസത്തിൽ കഴിയേണ്ടി വന്നു. പഴയനിയമത്തിലുടനീളം ഇസ്രായേലിന്റെ ദുരിതങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത് വിഗ്രഹാരാധനയാണ്. എന്നാൽ തങ്ങൾക്കു എല്ലാവിധ സമൃദ്ധിയും നൽകി, തങ്ങളെ സദാ കാത്തുപരിപാലിക്കുന്ന ദൈവത്തെ ഉപേക്ഷിച്ച് എന്തുകൊണ്ടാണവർ വിഗ്രഹങ്ങൾക്ക് പിന്നാലെ പോയത്? കഠിനമായ ചോദ്യമെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും, അന്നത്തെ ഇസ്രയേൽ ജനത്തിന്റെ പ്രവൃത്തി ഇന്നത്തെ ഒരു ശരാശരി ക്രൈസ്തവന്റെ പ്രവൃത്തിയിൽനിന്നും ഒട്ടും വിഭിന്നമല്ല എന്നു തിരിച്ചറിയാൻ കഴിഞ്ഞാൽ, ആ ചോദ്യത്തിനുള്ള ഉത്തരം ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമുക്ക് നൽകുന്നുണ്ട്. 

ദൈവം തന്റെ അനുഗ്രഹങ്ങൾ നമ്മിലേക്ക്‌ ചൊരിയുന്നത് അത് സ്വീകരിക്കുന്നവർ അതനുഭവിച്ചുകൊണ്ട് നിശ്ശബ്ദരായി ഇരിക്കാനല്ല. നമുക്ക് ലഭിക്കുന്ന ദൈവാനുഗ്രഹങ്ങൾ നാം മറ്റുള്ളവരുടെ മുൻപിൽ ഏറ്റുപറയണമെന്നും അതുവഴി ദൈവത്തെ മഹത്വപ്പെടുതണമെന്നും ദൈവം ആഗ്രഹിക്കുന്നുണ്ട്. ദൈവം ഇതാഗ്രഹിക്കുന്നത് ദൈവത്തിന്റെ പ്രശസ്തി വർദ്ധിക്കുവാനല്ല. സർവശക്തനായ ദൈവത്തിന്റെ മഹിമയുടെ മാറ്റ് കൂട്ടുവാനോ കുറയ്ക്കുവാനോ കേവലം സൃഷ്ടി മാത്രമായ മനുഷ്യനാവില്ല. ദൈവത്തിന്റെ നാമം എടുത്തുപറഞ്ഞു അവിടുത്തെ മഹത്വപ്പെടുതുന്നത് അതുവഴിയായി അവിടുത്തെ അറിയാൻ ഇതുവരെ ഭാഗ്യം ലഭിക്കാത്തവരിലേക്ക് അവിടുത്തെ നാമം എത്തിക്കുന്നതിനാണ്. ഇങ്ങനെ ദൈവത്തിൽ നിന്നും ലഭിച്ച അനുഗ്രഹങ്ങൾ, അത് ആത്മീയമോ ഭൌതീകമോ ആകട്ടെ, മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്പോൾ കൊടുക്കുന്നതിൽ കൂടുതൽ നമുക്ക് ലഭിക്കും എന്നാണ് ഈശോ വാഗ്ദാനം ചെയ്യുന്നത്. ലഭിച്ചതെല്ലാം നമ്മുടേത്‌ മാത്രമായി കരുതി കൂട്ടിവയ്ക്കുന്പോൾ നമ്മുടെ ഉള്ളിൽ ക്രമേണ ആർത്തിയും അഹങ്കാരവും രൂപമെടുക്കുന്നു. ഇനി ദൈവമില്ലെങ്കിലും എനിക്ക് ജീവിക്കാൻ കഴിയും എന്ന അഹങ്കാര ചിന്തയിൽനിന്നാണ് വിഗ്രഹങ്ങൾ രൂപമെടുക്കുന്നത്. ദൈവത്തിന്റെ ആവശ്യമില്ലെന്നു അഹങ്കരിക്കുന്നവരിൽ ദൈവകൃപ നിലനിൽക്കില്ല; ദൈവകൃപ ഇല്ലാത്തവനിൽനിന്നു ക്രമേണ ഉള്ളതെല്ലാം എടുക്കപ്പെടും. 

വാഗ്ദത്തഭൂമി ലഭിച്ചതുവഴി തങ്ങൾക്കു വേണ്ടതെല്ലാം കിട്ടി, ഇനി ദൈവം കൂടെയില്ലെങ്കിലും ദൈവത്തിന്റെ വചനമനുസരിച്ചു ജീവിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന വ്യർത്ഥചിന്തയാണ് ഇസ്രായേലിനു വിനയായി ഭവിച്ചത്. വാഗ്ദത്തഭൂമിക്കു അതിരുകൾ നിശ്ചയിച്ച അവർ "ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിൻ" (ഉൽപത്തി 1:28) എന്ന വചനം വിസ്മരിച്ചു. ദൈവം തങ്ങൾക്കു ചെയ്തു തന്ന അനുഗ്രഹങ്ങളെ ലോകം മുഴുവൻ അറിയിച്ച്, ലോകം മുഴുവൻ ദൈവത്തെ അറിയുന്ന വാഗ്ദത്തഭൂമിയാക്കുന്നതിനു പകരം, അവർക്ക് ലഭിച്ച പ്രകാശത്തെ പറയുടെ കീഴിൽ ഒളിച്ചു വയ്ക്കാനാണ് അവർ തുനിഞ്ഞത്. ദൈവം തരുന്ന അനുഗ്രഹങ്ങൾ ഉപയോഗിക്കുന്നവരിലേക്ക് ധാരാളമായി കൃപകൾ പിന്നെയും പിന്നെയും ചൊരിയുന്നവനാണ് ദൈവം. എന്നാൽ ആ അനുഗ്രഹങ്ങളെ സ്വന്തമായികണ്ട് സ്വാർത്ഥതയോടെ പെരുമാറുന്നവരിൽനിന്നും അവയെ എടുത്ത് ഉള്ളവന് കൊടുക്കുന്ന നീതിയും ദൈവത്തിന്റേതു  തന്നെയാണ്. "സത്യമിതാണ്: അൽപം വിതയ്ക്കുന്നവൻ അൽപംമാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും" (2 കോറിന്തോസ് 9:6).

പ്രകാശമായ ദൈവമേ, അങ്ങയെ അറിയുവാനും അങ്ങയുടെ അനുഗ്രഹങ്ങൾ ധാരാളമായി സ്വീകരിക്കുവാനും കഴിഞ്ഞതിനെ ഓർത്തു അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് തന്ന അവസരങ്ങളുപയോഗിച്ചു അങ്ങയെ മഹത്വപ്പെടുത്താതിരുന്ന അവസരങ്ങളെ ഓർത്തു മാപ്പപേക്ഷിക്കുന്നു. കർത്താവേ, അവിടുത്തെ ആത്മാവിനാൽ നിറച്ച് അങ്ങയുടെ പ്രകാശം ലോകമെങ്ങും പരത്തുന്ന ഒരു വിളക്കായി എന്നെയും രൂപാന്തരപ്പെടുതണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്