സ്വയം കെണിയായി മാറരുത്

"നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവൻ ഒന്നാമന്റെ അടുത്തുചെന്നുപറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുക. ഞാൻ പോകാം എന്ന് അവൻ പറഞ്ഞു: എങ്കിലും പോയില്ല. അവൻ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ എനിക്കു മനസ്സില്ല എന്ന് പറഞ്ഞു: എങ്കിലും പിന്നീട് പശ്ചാത്തപിച്ച്‌ അവൻ പോയി. ഈ രണ്ടു പേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്? അവർ പറഞ്ഞു: രണ്ടാമൻ. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കുമുന്പേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. എന്തെന്നാൽ, യോഹന്നാൻ നീതിയുടെ മാർഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങൾ അവനിൽ വിശ്വസിച്ചില്ല. എന്നാൽ, ചുങ്കക്കാരും വേശ്യകളും അവനിൽ വിശ്വസിച്ചു. നിങ്ങൾ അതു കണ്ടിട്ടും അവനിൽ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല." (മത്തായി 21:28-32)

വിചിന്തനം 
ഒരു മനുഷ്യന്റെ രണ്ടു മക്കളുടെ സ്വഭാവരീതികളെ ആസ്പദമാക്കി ഈശോ നമ്മുടെ തീരുമാനങ്ങളെയും അവയുടെ പരിണിത ഫലങ്ങളെയും കുറിച്ച് വളരെ ലളിതമായി, എന്നാൽ വിഷയത്തിന്റെ തീവ്രത ഒട്ടും ചോർന്നുപോകാതെ നമ്മെ പഠിപ്പിക്കുകയാണ് ഇന്നത്തെ വചനഭാഗത്തിലൂടെ. ഒന്നാമത്തെ മകൻ 'നല്ലപുത്രനാണ്'; പിതാവിന്റെ വാക്കുകൾ വളരെ ബഹുമാനത്തോടെയെന്ന ഭാവേന ശ്രവിക്കുന്നവനാണ്. എന്നാൽ, പിതാവിനെ അനുസരിക്കാൻ അയാൾക്ക് തീരെ താല്പര്യമില്ല. പിതാവിനോടുള്ള അയാളുടെ സ്നേഹം കേവലം ബാഹ്യമായ ഒന്നാണ്. പിതാവ് എന്തെങ്കിലും സംസാരിക്കുന്പോൾ അതിനു ചെവി കൊടുത്തില്ലെങ്കിൽ പിതാവിന്റെ സ്വത്തിൽ തനിക്കുള്ള അവകാശം നഷ്ടമായേക്കും എന്ന ഭയമാണ് അയാളെ പിതാവിന്റെ മുൻപിൽ അനുസരണമുള്ള മകനായി ചമയാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ അലസനും കപടനാട്യക്കാരനുമായ അയാൾ പിതാവ് പറയുന്നതൊക്കെ കേൾക്കുന്നതല്ലാതെ അതനുസരിച്ച് ഒന്നും പ്രവർത്തിക്കുന്നില്ല.  രണ്ടാമനാകട്ടെ,'വഴക്കാളി' ആയ മകനാണ്; സ്വന്തം ഇഷ്ടങ്ങളിലും താല്പര്യങ്ങളിലും മുഴുകിക്കഴിയുന്ന ഒരു വ്യക്തിയാണ്. പിതാവിന്റെ ആവശ്യം അനുസരിക്കുക എന്ന് വച്ചാൽ തന്റെ ഇഷ്ടങ്ങൾ മാറ്റിവയ്ക്കേണ്ടിവരും എന്നതിനാൽ പിതാവിന്റെ ആവശ്യം കേട്ട മാത്രയിൽ തന്നെ അയാളത് നിരാകരിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, കുറേനെരത്തിനുശേഷം തന്റെ പ്രവൃത്തിയിൽ അയാൾക്ക്‌ കുറ്റബോധം തോന്നുകയും, പശ്ചാത്താപത്തോടെ പിതാവ് ഏൽപ്പിച്ച ജോലി നിർവഹിക്കുകയും ചെയ്തു. 

ദൈവവചനം തലയാട്ടി കേൾക്കുന്പോൾ, കേട്ടതെല്ലാം നല്ല കാര്യങ്ങളാണ് ഇനി അതനുസരിച്ച് ജീവിക്കുമെന്നുമൊക്കെ പറയുന്നവർ നമ്മിലുണ്ട്. ഇത് പറയുന്പോൾ തന്നെ നമ്മുടെ മനോവ്യാപാരം പറയുന്നതിന് തികച്ചും വിരുദ്ധമാണ് താനും. കേട്ടകാര്യങ്ങളൊന്നും പ്രാവർത്തികമാക്കാൻ യാതൊരു താല്പര്യവും ഇല്ലെങ്കിൽകൂടിയും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എല്ലാറ്റിനെയും സ്വീകരികുന്നതായി ഭാവിക്കുന്നവരാണ് അവർ. പരിശുദ്ധാത്മാവിലൂടെ ദൈവം നൽകുന്ന പ്രചോദനങ്ങളെ ഇക്കൂട്ടർ പൂർണ്ണമായും തിരസ്കരിക്കുന്നു, അവരുടെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും ചെയ്യുന്നു. മറ്റൊരുകൂട്ടർ കേൾക്കുന്ന കാര്യങ്ങൾ തങ്ങൾക്ക് ഒട്ടേറെ അസൌകര്യങ്ങൾ സൃഷ്ടിക്കും എന്ന ധാരണയോടുകൂടി, അത് കേൾക്കുന്പോൾതന്നെ തള്ളിക്കളയുന്നവരാണ്. പക്ഷേ, പിന്നീടുള്ള ജീവിതത്തിൽ പരിശുദ്ധാത്മാവിലൂടെ ദൈവം നൽകുന്ന നിരന്തരമായ പ്രചോദനങ്ങൾ സ്വീകരിക്കുവാൻ അവർ തയ്യാറാകുന്നു. തങ്ങളുടെ തെറ്റായ മാർഗ്ഗത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കി പാശ്ചാത്തപിക്കാൻ അവർ തയ്യാറാവുന്നു. 

ഈശോ രണ്ടു വ്യക്തികളിലൂടെയാണ് ഈ സ്വഭാവരീതികളെക്കുറിച്ചുള്ള പ്രബോധനങ്ങൾ നൽകുന്നതെങ്കിലും, പലപ്പോഴും ഈ രണ്ടു വ്യക്തിത്വവും നാമോരോരുത്തരിലും ഉള്ളതുതന്നെയാണ്. നാമിന്നെടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ഭാവിജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നാമോരോരുത്തരും ചിന്തിക്കണം എന്നാണ് ഈശോ ഈ ഉപമയിലൂടെ ആഗ്രഹിക്കുന്നത്. ദൈവത്തെ സംബന്ധിച്ച് നമ്മൾ ഇന്നെടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ഇഹലോകജീവിതത്തിൽ മാത്രമല്ല മരണശേഷവും ഒട്ടേറെ സ്വാധീനം ചെലുത്താൻ ശക്തിയുള്ളവയാണ്. നമുക്കാവശ്യമുള്ളതെല്ലാം തന്ന് നമ്മെ പരിപാലിക്കുന്ന സ്നേഹപിതാവായ ദൈവം ഇടയ്ക്കൊക്കെ തന്റെ മക്കളിൽനിന്നും ചില കാര്യങ്ങൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ സ്വന്തം തോട്ടത്തിലെ ജോലികൾക്ക് പിതാവിനെ സഹായിക്കാൻ മടികാട്ടുന്ന 'നല്ലപുത്രന്മാരാണ്' നമ്മിലേറെപ്പേരും. നല്ലപുത്രനെന്നു ഭാവിക്കുകയും പിതാവിനെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന നമ്മൾ നമ്മുടെ ഭാവിജീവിതത്തിനു സ്വയം കെണിയായി മാറുകയാണ് ചെയ്യുന്നത്. പിതാവ് വിളിക്കുന്പോൾ അത് ശ്രവിച്ചു പശ്ചാത്തപിക്കാൻ തയ്യാറാകേണ്ട വഴക്കാളികളാണ് നാമെല്ലാവരും എന്ന ബോധ്യത്തോടെ, പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിലൂടെ നമ്മെ വിളിക്കുന്നതിനു കാതോർക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങേക്ക് പ്രീതികരമായവിധം വർത്തിക്കുന്നവരാകാൻ എന്റെ ഹൃദയത്തെ അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. ദൈവഹിതം അറിയുവാനും അംഗീകരിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും ആവശ്യമായ വിവേകവും ആലോചനാശക്തിയും ആത്മധൈര്യവും എനിക്ക് നൽകണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്