ഉള്ളവന് വീണ്ടും ലഭിക്കും

"ഒരുവൻ യാത്ര പുറപ്പെടുന്നതിനുമുന്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സന്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വർഗ്ഗരാജ്യം. അവൻ ഓരോരുത്തരുടെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്ത് ലഭിച്ചവൻ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തുകൂടി സന്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാൽ ഒരു താലന്തു ലഭിച്ചവൻ പോയി നിലം കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു. ഏറെക്കാലത്തിനുശേഷം ആ ഭൃത്യൻമാരുടെ യജമാനൻ വന്ന് അവരുമായി കണക്കുതീർത്തു. അഞ്ചു താലന്ത് കിട്ടിയവൻ വന്ന്, അഞ്ചുകൂടി സമർപ്പിച്ച്‌, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്കിയത്. ഇതാ, ഞാൻ അഞ്ചുകൂടി സന്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. യജമാനൻ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ,  അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേകകാര്യങ്ങൾ നിന്നെ ഞാൻ ഭരമേൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീ എനിക്ക് രണ്ടു താലന്താണല്ലോ നല്കിയത്. ഇതാ, ഞാൻ രണ്ടുകൂടി സന്പാദിച്ചിരിക്കുന്നു. യജമാനൻ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേക കാര്യങ്ങൾ നിന്നെ ഞാൻ ഭരമേല്പ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. ഒരു താലന്തു കിട്ടിയവൻ വന്നു പറഞ്ഞു: യജമാനനേ, നീ വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ ഞാൻ ഭയപ്പെട്ട് നിന്റെ താലന്ത് മണ്ണിൽ മറച്ചുവച്ചു. ഇതാ, നിന്റേത് എടുത്തുകൊള്ളുക. യജമാനൻ പറഞ്ഞു: ദുഷ്ടനും മടിയനുമായ ഭ്രുത്യാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തു നിന്നു ശേഖരിക്കുന്നവനും ആണെന്ന് നീ മനസ്സിലാക്കിയല്ലോ. എന്റെ നാണയം നീ പണവ്യാപാരികളുടെ പക്കൽ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാൻ വന്ന് എന്റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു. ആ താലന്ത് അവനിൽനിന്നെടുത്ത്, പത്തു താലന്തുള്ളവന് കൊടുക്കുക. ഉള്ളവനു നല്കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനിൽനിന്നു ഉള്ളതുപോലും എടുക്കപ്പെടും. പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത് അന്ധകാരത്തിലേക്ക് തള്ളികളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും." (മത്തായി 25:14-30)

വിചിന്തനം 
ദൈവം നമ്മിൽനിന്നും എന്താഗ്രഹിക്കുന്നു എന്ന് ഗ്രഹിക്കുക പല അവസരങ്ങളിലും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒട്ടേറെ പരിമിതികളും പോയായ്മകളും നമുക്കുണ്ട്. അവയ്ക്കെല്ലാം ഉള്ളിൽ നിന്നുകൊണ്ട് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ദൈവത്തിന്റെ മഹത്വവും  ശക്തിയുമായി തുലനം ചെയ്യുന്പോൾ വളരെ നിസ്സാരങ്ങളുമാണ്. അതുകൊണ്ടുതന്നെ നമ്മുടെ പ്രവർത്തികൾ ദൈവസന്നിധിയിൽ സ്വീകാര്യമാകുമോയെന്ന സംശയം നമ്മിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. ഈ സംശയം പലപ്പോഴും വളർന്ന്, എന്റെ പ്രവർത്തികളില്ലെങ്കിലും ദൈവത്തിന്റെ മഹിമയ്ക്ക് യാതൊരു കുറവും വരില്ല എന്ന അപകടകരമായ ചിന്തയായി രൂപന്തരപ്പെടാറുണ്ട്. ഇത്തരം നിരാശാചിന്തകളിലേക്ക് പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് നമ്മുടെ പോരായ്മകളെക്കാളുപരിയായി മറ്റുള്ളവരുടെ കഴിവുകളാണ്. അനുദിന ജീവിതത്തിൽ നമ്മെക്കാൾ നല്ലതായി ചിലകാര്യങ്ങൾ ചെയ്യാൻ കഴിയുന്നവർ പലപ്പോഴും നമ്മെ അസൂയപ്പെടുത്താറുണ്ട്. അവർക്കൊപ്പം നിൽക്കാനുള്ള കഴിവ് തങ്ങൾക്കില്ല എന്ന ചിന്തയോടെ ആ പ്രത്യേക പ്രവർത്തനമേഖലയിൽനിന്നുതന്നെ നമ്മൾ പിന്മാറാറുമുണ്ട്. മറ്റുള്ളവരോട് കിടപിടിക്കാൻ തക്കവിധമുള്ള കഴിവില്ലെങ്കിലും, അല്പമായെങ്കിലും ഉള്ള ആ കഴിവിനെ പിന്മാറ്റത്തിലൂടെ നിഷ്ക്രിയമാക്കുന്നതുവഴി അത് പലപ്പോഴും പൂർണ്ണമായി നശിച്ചു പോകാറുമുണ്ട്. അസൂയയിൽ നിന്നുളവാകുന്ന നിരാശയിലൂടെയും നിഷ്ക്രിയത്തിലൂടെയും ദൈവം തന്ന കഴിവുകളെ, അവ എത്ര നിസാരമായവ ആണെങ്കിൽകൂടിയും, നശിപ്പിച്ചു കളയുന്നവരോടാണ് ഇന്നത്തെ ഉപമയിലൂടെ ഈശോ സംസാരിക്കുന്നത്. 

പണക്കാരായ യഹൂദർ ദീർയാത്രകൾ നടത്തുന്ന സമയത്ത് അവരുടെ കച്ചവടങ്ങളും മറ്റു വരുമാന മാർഗ്ഗങ്ങളും നോക്കിനടത്താൻ വിശ്വസ്തരായ ഭൃത്യന്മാരെ ഏൽപ്പിക്കുന്ന പതിവുണ്ടായിരുന്നു. യേശുവിന്റെ ഉപമയിലെ യജമാനൻ തന്റെ മൂന്നു സേവകരെയും വ്യത്യസ്തങ്ങളായ സന്പത്തുക്കളാണ് ഭരമേൽപ്പിക്കുന്നത്. ആദ്യത്തെ രണ്ടുപേരും തങ്ങളെ ഏൽപ്പിച്ച വസ്തുവകകൾ ഉപയോഗിച്ച് വ്യാപാരം ചെയ്യുകയും കൂടുതൽ നേടുകയും ചെയ്തു. എന്നാൽ യജമാനനിൽനിന്നും ഏറ്റവും കുറവ് ലഭിച്ച മൂന്നാമത്തെ വ്യക്തിയാവട്ടെ അതുപയോഗിച്ച് ഒന്നും ചെയ്യാതെ മണ്ണിൽ കുഴിച്ചിടുകയാണ് ചെയ്തത്. ഇതിനയാളെ പ്രേരിപ്പിച്ചത് പ്രധാനമായും യജമാനനോടുള്ള ഇഷ്ടക്കുറവും, കച്ചവടം പിഴച്ചു മുതൽ നഷ്ടമായാൽ യജമാനൻ കോപിക്കും എന്ന പ്രത്യാശയിൽ അധിഷ്ടിതമല്ലാത്ത ചിന്തകളുമാണ്. തന്നേക്കാൾ കൂടുതൽ മറ്റുള്ളവർക്ക് നൽകിയതായിരിക്കാം അയാളിൽ യജമാനനെക്കുറിച്ചു നീരസമുണ്ടാക്കിയ മറ്റൊരു ടകം. മറ്റുള്ളവർ യജമാനനുവേണ്ടി ധാരാളമായി സന്പാദിച്ചതിനാൽ, ഇനി താൻ സന്പാദിക്കുന്നത് യജമാനൻ വിലമതിക്കുകയില്ല എന്ന അലസചിന്തയും അയാളെ പിടികൂടിയിരുന്നിരിക്കണം. യജമാനൻ തിരിച്ചെത്തിയപ്പോൾ ഒരു താലന്ത് തിരികെനൽകി തന്റെ ഉത്തരവാദിത്തത്തിൽനിന്നും ഒഴിവാകാം എന്നു കരുതി ആശ്വസിച്ച ഭൃത്യന് അയാളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി ശകാരവും ശിക്ഷയുമാണ് ലഭിക്കുന്നത്. മാത്രവുമല്ല, യജമാനൻ അയാൾക്കുണ്ടായിരുന്ന ഒരു താലന്തെടുത്തു പത്തു താലന്തു സന്പാദിച്ചവന് നല്കുകയും ചെയ്തു. സാന്പത്തിക നയങ്ങളിലൂടെയും വ്യാപാരത്തിലെ ലാഭനഷ്ടങ്ങളിലൂടെയും ദൈവം നമുക്ക് നൽകിയിരിക്കുന്ന കഴിവുകളുടെ വിനിയോഗത്തെപ്പറ്റി ഈശോ എന്താണ് നമ്മെ പഠിപ്പിക്കുന്നത്? 

നാമെല്ലാം ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിക്കുന്നത് ഇല്ലായ്മകളെക്കുറിച്ച് പരാതി പറയാനും ലഭിക്കാത്തവയെചൊല്ലി കണ്ണീരൊഴുക്കാനുമാണ്. മറ്റുള്ളവരുടെ കഴിവുകൾ വിശകലനം ചെയ്ത് സ്വയം നിരാശയുടെ പടുകുഴിയിൽ പതിക്കുന്നതിനുപകരം ആ സമയകൂടി ഉപയോഗിച്ച് നമ്മിൽ ഒളിഞ്ഞുകിടക്കുന്ന അന്യാദൃശ്യമായ കഴിവുകളെ കണ്ടെത്താനും വികസിപ്പിക്കാനും നമുക്കാവണം. അപ്പോൾ, കൃപകളുടെ ദാതാവായ ദൈവം കൂടുതൽ കൂടുതൽ കൃപകളാൽ നമ്മെ അനുഗ്രഹിക്കും. നമ്മുടെ പ്രവൃത്തികളുടെ പരിണിതഫലമായിരിക്കരുത് നമ്മുടെ പ്രേരകശക്തി; മനുഷ്യരുടെ കണ്ണിൽ വ്യർത്ഥമെന്നു തോന്നുന്ന പ്രവർത്തികൾ കർത്താവിന്റെ മുൻപിൽ വിലപ്പെട്ടതാവാം. "ചെയ്യുന്ന കാര്യങ്ങളിലെല്ലാം ഉന്നതവിജയം വരിക്കാനല്ല ദൈവം നമ്മോട് ആവശ്യപ്പെടുന്നത്; നമുക്കുതന്നിരിക്കുന്ന കഴിവുകളുപയോഗിച്ചു ആത്മാർത്ഥമായി ശ്രമിക്കാൻ മാത്രമാണ്" എന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും പ്രവർത്തിയിലൂടെ കാണിച്ചുതരികയും ചെയ്ത മദർ തെരേസയുടെ ജീവിതം നമ്മുടെ പ്രവർത്തികളെ ദൈവം എങ്ങിനെ വിലയിരുത്തുന്നു എന്നതിന്റെ മകുടോദാഹരണങ്ങളിൽ ഒന്നാണ്. നിരാശയും അസൂയയും വെടിഞ്ഞ്, ദൈവം തന്നിരിക്കുന്ന താലന്തുകളെ വർദ്ധിപ്പിക്കുന്നവരാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

കാരുണ്യവാനായ ദൈവമേ, കൃപകളുടെ ദാതാവേ, അങ്ങയുടെ അനന്തമായ സ്നേഹംമൂലം അങ്ങെനിക്കു നൽകിയിരിക്കുന്ന ഒട്ടനവധിയായി സൌഭാഗ്യങ്ങളെയോർത്ത് ഞാനങ്ങേക്ക് നന്ദി പറയുന്നു. അങ്ങെനിക്കു ദാനമായിതന്ന അനുഗ്രഹങ്ങളുപയോഗിച്ചു അങ്ങയുടെ മഹത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുമായി പ്രവർത്തിക്കുവാനുള്ള വിശ്വാസവും വിവേകവും അവിടുത്തെ ദിവ്യാത്മാവിലൂടെ എനിക്കും തരേണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്