തിരിച്ചറിയാതെപോകുന്ന സൌഭാഗ്യങ്ങൾ

"ജറുസലെമിൽ ശിമയോൻ എന്നൊരുവൻ ജീവിച്ചിരുന്നു. അവൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെമേൽ ഉണ്ടായിരുന്നു. കർത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ അവൻ ദൈവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ടാനങ്ങൾകായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാർ ദൈവാലയത്തിൽ കൊണ്ടുചെന്നു. ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: കർത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയക്കണമേ! എന്തെന്നാൽ, സകല ജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത് വിജാതീയർക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്." (ലൂക്കാ 2:25-32)

വിചിന്തനം 
പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് സുവിശേഷകൻ നീതിമാനും ദൈവഭക്തനുമായ ശിമയോനിലൂടെ നമുക്ക് ചൂണ്ടിക്കാട്ടി തരുന്നത്. ഒന്നാമതായി, ദൈവം തന്റെ ജനത്തിന് വെളിപ്പെടുത്തലുകൾ നൽകുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. "വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും" (യോഹന്നാൻ 16:13d) എന്ന് അരുളിചെയ്തുകൊണ്ട് യേശുതന്നെ പരിശുദ്ധാത്മാവിന്റെ ഈ സവിശേഷതയെക്കുറിച്ച് സാക്ഷ്യം നൽകുന്നുണ്ട്. പലപ്പോഴും ദൈവം ഈ വെളിപാടുകൾ നൽകുന്നത്, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ദൈവമക്കളുടെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നശിക്കാതിരിക്കുന്നതിനാണ്. ദൈവത്തിന്റെ വെളിപ്പെടുത്തലുകൾ ലഭിക്കുന്നവർ അതുപയോഗിച്ച്  ജീവിതത്തെക്കുറിച്ച് ഒരു പുതിയ അവബോധം രൂപപ്പെടുത്തണം എന്നതാണ് അവിടുത്തെ ആഗ്രഹം. വെളിപ്പെട്ടുകിട്ടിയവ യാധാർത്ഥ്യമാകണമെങ്കിൽ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്ന വഴികളിലൂടെ നടക്കണം. ഏറെക്കാലമായി കർത്താവിന്റെ അഭിഷിക്തനെ കാത്തിരുന്ന ശിമയോൻ പരിശുദ്ധാത്മാവ് പ്രേരണ നൽകിയപ്പോൾ ദൈവാലയത്തിലേക്കു വന്നു. ദൈവത്തിൽ പ്രത്യാശ വച്ചുപുലർത്തി ജീവിക്കുന്നവരാണ് നമ്മിൽ ഒട്ടേറെപ്പേരും. എന്നാൽ, ആ പ്രത്യാശകൾ യാധാർത്ഥ്യമാക്കുവാൻ ദൈവം നമ്മിൽനിന്നു ആവശ്യപ്പെടുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതനുസരിച്ചു പ്രവർത്തിക്കാൻ നമുക്കാവുന്നുണ്ടോ? 

ശിമയോനിൽ രണ്ടാമതായി നമ്മൾ കാണുന്ന പരിശുദ്ധാത്മ പ്രവർത്തനം തിരിച്ചറിവിന്റേതാണ്. ദൈവം നമ്മെ എപ്രകാരം സ്നേഹിക്കുന്നുവെന്നും പരിപാലിക്കുന്നുവെന്നും സഹായിക്കുന്നുവെന്നും ഉള്ള തിരിച്ചറിവ് നമുക്ക് നൽകുന്നത് പരിശുധാത്മാവാണ്. ദൈവം നമ്മെ എത്രത്തോളം അധികമായി സ്നേഹിക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ് യേശുക്രിസ്തു. യേശുവിനെ കർത്താവായി തിരിച്ചറിഞ്ഞു ഹൃദയത്തിൽ സ്വീകരിക്കാൻ കഴിയുന്പോൾ മാത്രമാണ് നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നത്‌. ശിമയോന് യേശുവിനെ തിരിച്ചറിയാനുള്ള കൃപ ലഭിച്ചത് പരിശുദ്ധാത്മാവിലൂടെയാണ്. ഇന്നത്തെ ലോകത്തിന് ദൈവവചനത്തിലൂടെ ഈശോയെ വെളിപ്പെടുത്തി തരുന്നത് അതേ  പരിശുദ്ധാത്മാവ് തന്നെയാണ്. "അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുന്പോൾ പ്രകാശം പരക്കുന്നു; എളിയവർക്ക് അത് അറിവ് പകരുന്നു" (സങ്കീർത്തനം 119:130). യേശുവിനെ രക്ഷകനായി ഏറ്റുപറഞ്ഞ്, സർവശക്തനായ ദൈവത്തെ "ആബ്ബാ, പിതാവേ" എന്നു വിളിക്കാൻ പഠിപ്പിക്കുന്ന ദൈവാത്മാവിന്റെ പ്രേരണകളെ ഒരിക്കലും നമ്മൾ തള്ളിക്കളയരുത്. 

"ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാർക്കും സാധ്യമല്ല. നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വർഷിക്കുന്ന ദാനങ്ങൾ മനസ്സിലാക്കാൻവേണ്ടി ദൈവത്തിന്റെ ആത്മാവിനെയാണ്" (1 കോറിന്തോസ് 2:11b,12). ഒട്ടേറെ ദാനങ്ങൾ നമ്മിലേക്ക്‌ നിരന്തരം വർഷിക്കുന്ന അനന്തകാരുണ്യവാനാണ്‌ ദൈവം. പ്രാർത്ഥനയിലൂടെയും ദൈവവചനം വായിച്ചു ധ്യാനിക്കുന്നതിലൂടെയും ഒക്കെ ദൈവാത്മാവിന്റെ പ്രവർത്തനങ്ങൾക്കായി നമ്മുടെ ഹൃദയങ്ങളെ തുറന്നുകൊടുക്കാൻ നമുക്കാവും. ആ ആത്മാവിന്റെ വെളിപ്പെടുത്തലുകളിലൂടെ  മാത്രമേ ദൈവം ചൊരിയുന്ന സൌഭാഗ്യങ്ങൾ തിരിച്ചറിയാൻ നമുക്കാവുകയുള്ളൂ. തിരിച്ചറിവിന്റെ ആത്മാവിനെ തിരസ്കരിച്ചാൽ അതിനൊപ്പം നമ്മൾ നഷ്ടപ്പെടുത്തുന്നത് ദൈവത്തിന്റെ അനുഗ്രങ്ങൾകൂടി ആയിരിക്കും. 

പരിശുദ്ധാത്മാവേ എഴുന്നള്ളിവരേണമേ, ദൈവസ്വരം ശ്രവിക്കുവാനും അതിനോട് പ്രതികരിക്കുവാനും പഠിപ്പിക്കണമേ. തന്നെ അന്വേഷിക്കുന്നവർക്കായി ദൈവം സജ്ജമാക്കിയിരിക്കുന്ന സൌഭാഗ്യങ്ങൾ തിരിച്ചറിഞ്ഞു അവയെ സ്വീകരിക്കുവാൻ ഞങ്ങളെ നീതിയുടെയും ദൈവഭക്തിയുടെയും വഴികളിലൂടെ നടത്തണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്