വെള്ളയടിച്ച കുഴിമാടങ്ങൾ

"കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്ക് ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യർക്ക്‌ നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പ്രവാചകന്മാർക്കു ശവകുടീരങ്ങൾ നിർമ്മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങൾ അലങ്കരിക്കുകയും ചെയ്തുകൊണ്ടു പറയുന്നു, ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ പ്രവാചകന്മാരുടെ രക്തത്തിൽ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്നു നിങ്ങൾക്കുതന്നെ എതിരായി സാക്ഷ്യം നൽകുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികൾ നിങ്ങൾ പൂർത്തിയാക്കുവിൻ." (മത്തായി 23:27-32)

വിചിന്തനം 
ദൈവത്തിന്റെ പേരുപയോഗിച്ചു സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഉൽസുകരായിരുന്നു നിയമജ്ഞരും ഫരിസേയരും. തങ്ങൾക്കു പ്രയോജനമുള്ളവരെ സംരക്ഷിക്കുന്നതിനായും ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്നതിനായും നിയമങ്ങൾ അവർ വളച്ചൊടിച്ചിരുന്നു. അവരുടെ കാപട്യങ്ങൾ തുറന്നുകാട്ടി അവർക്കെതിരെ ശബ്ദമുയർത്തിയവരെയെല്ലാം ദൈവദൂഷകരെന്ന കുറ്റം ആരോപിച്ച് അവർ അപമാനിക്കുകയും പീഡിപ്പിക്കുകയും ചിലരെയൊക്കെ കൊന്നു കളയുകയും ചെയ്തിരുന്നു. എന്നാൽ അതേകുറ്റം ചാർത്തി അവരുടെ പിൻ തലമുറക്കാർ കൊന്നുകളഞ്ഞ പ്രവാചകരെയും നീതിമാന്മാരെയും ആദരിക്കുന്നതുവഴി അവർ ജനങ്ങളുടെ പ്രീതിക്ക് പാത്രങ്ങളാകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരുടെ മുൻപിൽ ആളാകാനായി സത്യത്തെയും നീതിയേയും ചവിട്ടിമെതിച്ച യാഹൂദപ്രമാണികളെ വളരെ ശക്തമായ ഭാഷയിലാണ് ഈശോ വിമർശിക്കുന്നത്.

പാലസ്തീനായിലും പരിസരങ്ങളിലും വഴിയോടു ചേർന്ന് ധാരാളം ശവകുടീരങ്ങൾ ഉണ്ടായിരുന്നു. തിരുനാൾ സമയത്തും മറ്റും ധാരാളം ആളുകൾ അന്യനാടുകളിൽനിന്നും ആ വഴികളിലൂടെ ജറുസലേമിലേക്ക് യാത്ര ചെയ്തിരുന്നു. അവർ യാത്രക്കിടയിൽ അബദ്ധവശാൽ ആ കല്ലറകളിൽ തൊട്ട് ആശുദ്ധരാകാതിരിക്കുന്നതിനായി ആ കല്ലറകളെല്ലാം പെട്ടെന്ന് കാണാനും തിരിച്ചറിയാനും ഉതകുന്ന വിധം വെള്ള പൂശുമായിരുന്നു. ഇങ്ങനെ പുറമേനിന്നു നോക്കുന്പോൾ വളരെ മനോഹരമായി കാണപ്പെടുകയും, എന്നാൽ അകത്ത് ചീഞ്ഞഴിയുന്ന ശവശരീരങ്ങൾ നിറഞ്ഞതുമായ കുഴിമാടങ്ങളോടാണ് ഫരിസേയരെയും നിയമജ്ഞരെയും ഈശോ ഉപമിക്കുന്നത്. പുറമേ തീഷ്ണമായ ദൈവഭക്തിയും സഹോദരസ്നേഹവും അഭിനയിച്ചിരുന്ന അവരുടെ ഹൃദയം പക്ഷേ അഹങ്കാരവും അത്യാഗ്രഹവും വെറുപ്പും അസൂയയും മറ്റു പാപസക്തികളും കൊണ്ട് നിറഞ്ഞതായിരുന്നു. എന്നാൽ മനുഷ്യഹൃദയങ്ങളെ ചുഴിഞ്ഞു പരിശോധിക്കുന്ന ദൈവത്തിന്റെ കണ്ണിൽ പൊടിയിടാൻ അവർക്ക് കഴിയുമായിരുന്നില്ല. "കണ്ണുകൊണ്ട് കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേൾക്കുന്നതുകൊണ്ടോ മാത്രം അവൻ വിധി നടത്തുകയില്ല" (ഏശയ്യാ 11:3). സ്വയം പാലിക്കാൻ വിമുഖത കാട്ടിയിരുന്ന നിയമങ്ങൾ പാലിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുകയും, പാലിക്കാത്ത പാവപ്പെട്ടവരായ ജനങ്ങളെ കഠിനമായ ശിക്ഷകൾക്ക് വിധിക്കുകയും ചെയ്തിരുന്ന ഫരിസേയരും നിയമജ്ഞരും ദൈവത്തിന്റെ കോപം എത്രമാത്രം ഏറ്റുവാങ്ങിയിരുന്നു എന്ന് യേശുവിന്റെ വാക്കുകളിലൂടെ വ്യക്തമാണ്.

യാഥാർത്യവും കാപട്യവും വേർതിരിക്കുന്ന വരന്പുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് നാമിന്നും ജീവിക്കുന്നത്. നമുക്ക് ഗുണപ്രദമായ ഒരു കാര്യം തെറ്റാണെങ്കിൽ, അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നവരെ വെറുക്കുകയും,  ആ തെറ്റുകളിൽ വെള്ളം ചേർത്ത് ശരിയുടെ ചീട്ടൊട്ടിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്ന പ്രവണത നമ്മുടെയെല്ലാം സമൂഹങ്ങളിൽ ശക്തമാണ്. നമ്മുടെ തെറ്റുകൾ മറച്ചുവച്ച് അതേ തെറ്റുകൾതന്നെ ചെയ്യുന്ന മറ്റുള്ളവരെ കല്ലെറിയാനാണ് നമുക്കിഷ്ടം. അന്യരുടെ പാപങ്ങൾ വലുതാക്കി കാണിച്ചു നമ്മുടെ പാപങ്ങളുടെ കാഠിന്യം കുറയ്ക്കാനാണ് നമുക്കിഷ്ടം. സ്വയം നീതിമാനായി ചമയാനുള്ള വ്യഗ്രതയാൽ മറ്റുള്ളവരെ ഏതുവിധേനയും ഉപയോഗിക്കാൻ മടി കാട്ടാത്തവരാണ് നമ്മിൽ നല്ലൊരു ശതമാനം പേരും. മനുഷ്യരുടെ ഇടയിൽ നല്ലവരെന്നു പേരെടുക്കാൻ നമ്മൾ ചെയ്യുന്ന പലകാര്യങ്ങളും ജീവന്റെ പുസ്തകത്തിൽ നിന്നും നമ്മുടെ പേര് വെട്ടാൻ പര്യാപ്തമായവ ആയിരിക്കും എന്ന് നമ്മൾ ഓർമ്മിക്കണം. പൊങ്ങച്ചവും അഹങ്കാരവും ഉപേക്ഷിച്ച് കാപട്യമില്ലാത്ത ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അവ്യാജവും എളിമയുള്ള ഒരു ഹൃദയം തന്ന് എന്നെ അനുഗ്രഹിക്കണമേ. എല്ലാമറിയുന്ന അങ്ങയുടെ സന്നിധിയിൽ നിർമ്മലമനസ്കനായി ജീവിക്കുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ തന്ന് എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്