എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച അമ്മ

"അവനെക്കണ്ടപ്പോൾ മാതാപിതാക്കൾ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്‌? നിന്റെ പിതാവും ഞാനും ഉൽക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? അവൻ തങ്ങളോട് പറഞ്ഞതെന്തെന്നു അവർ ഗ്രഹിച്ചില്ല... അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു." (ലൂക്കാ 2:48-51b)

വിചിന്തനം 
പരിശുദ്ധ അമ്മയെക്കുറിച്ച് ധാരാളമായി യാതൊന്നും ബൈബിളിൽ പറയുന്നില്ല. ഇക്കാരണത്താൽ ഒട്ടനവധി ക്രൈസ്തവർക്ക് തങ്ങളുടെ വ്യക്തിജീവിതത്തിലും പ്രാർത്ഥനാജീവിതത്തിലും പരിശുദ്ധ കന്യാമറിയത്തിനു അർഹതപ്പെട്ട സ്ഥാനം നൽകാൻ കഴിയാതെ പോകുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ ഈശോയുടെ അമ്മയുടെ ജീവിതത്തെക്കുറിച്ച് നമുക്കറിയേണ്ടതെല്ലാം വ്യക്തമാക്കിത്തരുന്നുണ്ട്. പാലസ്തീനായിലെ ഒരു സാധാരണ കർഷകകുടുംബത്തിലെ അംഗമായ മറിയത്തിനു സ്വപ്നം കാണുവാൻപോലും സാധിക്കാത്ത കൃപകളാണ് ദൈവമാതാവാകുവാനുള്ള തിരഞ്ഞെടുപ്പുവഴി ലഭിച്ചത്. ഒന്നും തന്റെ മേന്മ അല്ലെന്നും, എല്ലാം ദൈവത്തിന്റെ ദാനമാണെന്നും വ്യക്തമായി തിരിച്ചറിഞ്ഞ കന്യാമറിയം, മാലാഖയിലൂടെ ലഭിച്ച മംഗളവാർത്ത മറ്റാരോടും വെളിപ്പെടുത്തുന്നില്ല. പിന്നീട്, പരിശുദ്ധാത്മപ്രചോദനത്താൽ എലിസബത്തും, സ്വപ്നത്തിലൂടെ ജോസഫും, മലാഖാമാരുടെ കീർത്തനങ്ങളിലൂടെ ആട്ടിടയരും, വിശ്വാസത്തിന്റെ കണ്ണിലൂടെ ശിമയോനും അന്നയും, സുവിശേഷത്തിലൂടെ ലോകം മുഴുവനും ആ വാർത്ത അറിഞ്ഞു. അപ്പോഴെല്ലാം മറിയം മൌനം പാലിച്ചു. ഞാനും നിങ്ങളും ചെയ്യുന്നതുപോലെ, മനുഷ്യർ പരസ്പരം നൽകുന്ന മഹിമ കന്യാമറിയം ഒരിക്കലും അന്വേഷിച്ചിരുന്നില്ല. ദൈവം എല്ലാം അറിയുന്നു എന്ന അറിവിൽ ആ അമ്മ സംതൃപ്തയായിരുന്നു.

തന്റെ മാറിടത്തിന്റെ ചൂടുപറ്റി, തന്റെ കൈകളിൽ കിടന്നുറങ്ങുന്ന കുഞ്ഞ്, തന്റെയും സർവപ്രപഞ്ചത്തിന്റെയും സ്രഷ്ടാവാണെന്നു അതിന്റെ പൂർണ്ണതയിൽ ഗ്രഹിക്കാൻ ഒരു മനുഷ്യായുസ്സ് തികച്ചും അപര്യാപ്തമാണ്. തന്റെ ഉദരത്തിൽ രൂപം കൊണ്ട ആ മഹാരഹസ്യത്തെക്കുറിച്ച് ധ്യാനിച്ചും പരിചിന്തനം ചെയ്തും തന്റെ ജീവിതത്തെ ദൈവഹിതത്തിനു അനുരൂപമാക്കുകയായിരുന്നു തന്റെ മൌനത്തിലൂടെ അമ്മ ചെയ്തത്. എളിമനിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിന്റെ രക്ഷാകര പദ്ധ്യതിയിൽ തനിക്കുള്ള പങ്കെന്തെന്നു ഒരു ജീവിതകാലം മുഴുവൻ പ്രാർത്ഥനാപൂർവം ധ്യാനിച്ച കന്യാമറിയം, ദൈവത്തെ അറിയുവാനുള്ള മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹത്തിനുള്ള ഉത്തരമാണ്. എല്ലാക്കാര്യങ്ങളും ധ്യാനിച്ചു ഹൃദയത്തിൽ സംഗ്രഹിക്കുന്പോഴാണ്‌ നമ്മെ ഓരോരുത്തരെയും രൂപപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ അനന്തമായ സ്നേഹത്തെക്കുറിച്ചും, അവിടുന്നു നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന എണ്ണമില്ലാത്ത കൃപകളെക്കുറിച്ചും, നമ്മിലോരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന അമൂല്യമായ നിധികളെക്കുറിച്ചുമൊക്കെ നമ്മൾ ബോധാവാന്മാരാകുന്നത്.

മാലാഖയുടെ സന്ദേശം, അതു കേട്ടമാത്രയിൽ, പൂർണ്ണമായും മനസ്സിലാക്കാൻ കന്യകയായ ആ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നത് ഇന്നത്തെ വചനഭാഗത്തിൽനിന്നും വ്യക്തമാണ്. "മറിയത്തിന്റെ വിശ്വാസത്തിന്റെ പൂർത്തീകരണം അല്ലായിരുന്നു മംഗളവാർത്ത. അത് രക്ഷകന്റെ ആഗമനത്തെക്കുറിച്ചുള്ള പ്രത്യാശയുടെ പൂർത്തീകരണവും, ദൈവത്തിലേക്കുള്ള യാത്രയുടെ ആരംഭവുമായിരുന്നു" (ജോണ്‍ പോൾ II, Redemptoris Mater, Encyclical, 1987). യേശു വളർന്നുവന്നതിനോടൊപ്പം അമ്മയുടെ വിശ്വാസവും വളരുകയായിരുന്നു, വിശ്വാസത്തിലൂടെ പുതിയ തിരിച്ചറിവുകൾ ലഭിക്കുകയുമായിരുന്നു. ഈ തിരിച്ചറിവുകളാണ് മാതാവിന് തന്റെ ജീവിതത്തിൽ ഉടനീളം അനുഭവിക്കേണ്ടിവന്ന സഹനങ്ങളിൽ ആനന്ദം കണ്ടെത്തുവാനും, നിന്ദാപമാനങ്ങളിൽ മഹത്വം ദർശിക്കാനും സഹായമായത്.

ജീവിതത്തിൽ വേദനകളും തിരിച്ചടികളും ഉണ്ടാകുന്പോൾ, പരിശുദ്ധ അമ്മയെപ്പോലെ, നമ്മൾ പിന്നിട്ട ജീവിതപാതകളിൽ നമ്മെ കൈപിടിച്ചു നടത്തിയ ദൈവത്തെ കണ്ടെത്തുവാൻ നമുക്കാവണം. അപ്പോൾ മാത്രമേ, നമുക്ക് ക്ലേശങ്ങളും ദുഖങ്ങളും സമ്മാനിക്കുന്ന നമ്മിലെ പൊങ്ങച്ചത്തിന്റെയും വ്യാമോഹങ്ങളുടെയും മുഖംമൂടികളെപ്പറ്റി നാം ബോധവാന്മാരായി തീരുകയുള്ളൂ. തന്നിൽ വസിക്കുന്ന, തന്നോടൊപ്പം വസിക്കുന്ന ദൈവം മാത്രമാണ് തന്റെ മേന്മ എന്നു തിരിച്ചറിഞ്ഞ്, അതിൽകൂടുതൽ മേന്മ ഒരിക്കലും ഭാവിക്കാതിരുന്ന പരിശുദ്ധ അമ്മയുടെ എളിമയും ധ്യാനാത്മക ജീവിതവും തന്നു നമ്മെയും അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കാം.

അമ്മേ മാതാവേ, പരിശുദ്ധ ജപമാലയിലൂടെ എല്ലാ ദിവസവും ദൈവത്തിന്റെ രക്ഷാകര രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുവാനും, അതുവഴി അമ്മയുടെ കൈപിടിച്ച് സ്വർഗ്ഗത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുവാനുമുള്ള കൃപ എനിക്ക് ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമേ. കർത്താവായ യേശുവേ, ജപമാലരഹസ്യങ്ങൾ എന്റെ ആത്മാവിലും ഹൃദയത്തിലും മനസ്സിലും  ഓർമ്മകളിലും ഭാവനകളിലും നിറച്ച്, എന്നെ ദൈവത്തിന്റെ പ്രകാശവും പരിമളവും ലോകമെങ്ങും പരത്തുന്ന ഉപകരണമാക്കി മാറ്റണമേ. അമ്മേൻ.

അഭിപ്രായങ്ങള്‍

  1. പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ നല്ല സന്ദേശമാണ്.
    പക്ഷെ ഉദ്ധരിക്കപ്പെട്ട കുറിവാക്യത്തോടു ഒട്ടും നീതിപുലർത്താൻ കഴിഞ്ഞില്ല

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്