ദൈവത്തിന്റെ കുഞ്ഞാട്

"അടുത്തദിവസം യേശു തന്റെ അടുത്തേക്കു വരുന്നതുകണ്ട് അവൻ പറഞ്ഞു: ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്ന് ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുന്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ വന്നു ജലത്താൽ സ്നാനം നല്കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന് അവന്റെമേൽ ആവസിക്കുന്നത് ഞാൻ കണ്ടു എന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തി. ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലം കൊണ്ട് സ്നാനം നല്കാൻ എന്നെ അയച്ചവൻ എന്നോട് പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ വസിക്കുന്നത് നീ കാണുന്നുവോ, അവനാണ് പരിശുദ്ധാത്മാവ് കൊണ്ട് സ്നാനം നൽകുന്നവൻ. ഞാൻ അത് കാണുകയും ഇവൻ ദൈവപുത്രനാണ്‌ എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു." (യോഹന്നാൻ 1:29-34)

വിചിന്തനം 
രക്ഷകനായ ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നതിന്റെ ഓർമ്മ പുതുക്കൽ വിശ്വാസികളിൽ ഉണർത്തിയ സന്തോഷത്തിന്റെ അലകൾ അവസാനിക്കുന്നതിനുമുന്പ്, ദൈവമെന്തിനു മനുഷ്യനായി എന്ന് ഒരിക്കൽകൂടി വിചിന്തനം ചെയ്യാൻ ഇന്നത്തെ വചനഭാഗം സഹായകമാണ്. അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും നമ്മുടെ രോഗങ്ങളും വേദനകളും അകറ്റാനും, നല്ല പ്രബോധനങ്ങളിലൂടെ സൌഭാഗ്യകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്നതിനും, പിതാവായ ദൈവത്തെ ഭയത്തോടുകൂടി മാത്രം കണ്ടിരുന്ന ലോകത്തിനു അവിടുത്തെ സ്നേഹം വെളിപ്പെടുത്തിക്കൊടുക്കാനും എന്നു തുടങ്ങി ഒട്ടനവധിയായ കാരണങ്ങൾ യേശുവിന്റെ ജനനത്തെ സംബന്ധിച്ച് നമുക്ക് നിരത്താൻ കഴിയും. എന്നാൽ, യേശു ലോകത്തിലേക്ക്‌ വന്നത് പരമപ്രധാനമായും ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായാണ്. "നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാൽ നാം സൌഖ്യം പ്രാപിച്ചു" (ഏശയ്യാ 53:5). അപരാധികളായ നമ്മെ പാപത്തിന്റെ ബന്ധനത്തിൽനിന്നും എന്നേക്കുമായി മോചിപ്പിച്ച്‌, പിതാവായ ദൈവവുമായി രമ്യതപ്പെടുത്തി, ആദിമാതാപിതാക്കളുടെ പാപം നിമിത്തംനഷ്ടമായ പറുദീസാ തിരികെ നൽകാൻ ദൈവത്താൽ അയക്കപ്പെട്ട കളങ്കമില്ലാത്ത പെസഹാ കുഞ്ഞാടാണ്‌ ഈശോ.    

പഴയനിയമ യഹൂദരുടെ ഇടയിൽ ആടുകളെ ബലിയായി നല്കുന്നതിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. പെസഹായുടെ സമയത്ത്, ഈജിപ്തിലെ അടിമത്തത്തിൽനിന്നും ദൈവം രക്ഷിച്ചതിന്റെ സ്മരണ പുതുക്കി അവർ ആടിനെക്കൊന്നു അതിന്റെ രക്തം തങ്ങളുടെ ഭവനത്തിന്റെ കട്ടിളപ്പടിയിന്മേൽ തളിക്കുമായിരുന്നു. ഈജിപ്തുകാരുടെ ആദ്യജാതരെയെല്ലാം കൊന്നൊടുക്കിയ കർത്താവിന്റെ ദൂതൻ, കട്ടിളപ്പടിയിൽ ആടിന്റെ രക്തം തളിച്ചിരുന്ന ഇസ്രായേൽ ഭവനങ്ങളെ ശിക്ഷയിൽനിന്നും ഒഴിവാക്കിയതിന്റെ ഓർമ്മ ആചരിക്കുന്ന സമയമായിരുന്നു പെസഹാതിരുന്നാൾ (cf. പുറപ്പാട് 12:11-13). യോഹന്നാൻ യേശുവിനെ കുഞ്ഞാടെന്നു അഭിസംബോധന ചെയ്യുകവഴി, അവിടുന്ന് കട്ടിളപ്പടിപോലെതന്നെ മരംകൊണ്ടു നിർമ്മിച്ച കുരിശിൽ രക്തം ചിന്തി അർപ്പിക്കാനിരുന്ന ബലിയെക്കുറിച്ചു പ്രവചിക്കുകയാണ്. തൻറെ തിരുരക്തത്താൽ നനഞ്ഞ മരക്കുരിശിലൂടെയാണ്  യേശു നാമോരോരുത്തരെയും നിത്യമരണത്തിൽനിന്നും രക്ഷിച്ചത്‌. 

പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപത്തോടെ ഈശോയെ സമീപിക്കുന്ന എല്ലാവർക്കും അവിടുത്തെ ത്യാഗബലിയിൽനിന്നും ഉരുത്തിരിഞ്ഞ രക്ഷ ലഭ്യമാണ്. അനുരഞ്ജനത്തിന്റെ കൂദാശയിലൂടെ രക്ഷയുടെ വാതിൽ ദൈവം നമുക്കുമുന്പായി സദാ തുറന്നിടുണ്ട്. പാപങ്ങളിൽ നിന്ന് മോചിക്കപ്പെട്ട് ദൈവത്തിന്റെ മകനും മകളും ആകാനുള്ള അവസരമാണ് ഓരോ കുന്പസാരത്തിലൂടെയും ഈശോ ദാനമായി നമുക്ക് നൽകുന്നത്. ദൈവത്തിന്റെ മക്കൾ ഏറ്റവും അധികം സ്നേഹിക്കുന്നത് ദൈവത്തെ ആയിരിക്കണം - എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നത് നമ്മിലെ ആന്തരീകവിശുദ്ധിയാണ്. നമ്മുടെ വിശുദ്ധിക്ക് തടസ്സമാകുന്ന ഒട്ടനവധി കാര്യങ്ങൾ അനുനിമിഷം ലോകം നമുക്ക് മുന്പാകെ വച്ചുനീട്ടുന്നുണ്ട്. അവയുടെ മായാവലയത്തിൽ ആകൃഷ്ടരായി ചിലപ്പോഴെല്ലാം നമുക്ക് അടി തെറ്റാറുമുണ്ട്. പതിവായുള്ള കുന്പസാരം മങ്ങലേറ്റ നമ്മിലെ വിശുദ്ധിയെ കത്തിജ്വലിപ്പിക്കാൻ സഹായിക്കുന്നു.

സ്വർഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുർഖടം നിറഞ്ഞതുമാണ്. ആ വഴി സഞ്ചരിക്കുന്നവർ യാത്രാക്ലേശത്താൽ തളർന്നു വീഴാനുള്ള പ്രധാനകാരണം അവർ ചുമക്കുന്ന പാപഭാരങ്ങളാണ്. ചെയ്യുന്നത് ലഘുപാപങ്ങൾ ആണെങ്കിൽകൂടിയും, ഒട്ടേറെ ലഘുപാപങ്ങൾ കൂടുന്പോൾ അവ ഭാരമുള്ള ഒരു ചുമടായി മാറും. മാത്രവുമല്ല, ലഘുപാപങ്ങൾ മനസ്സാക്ഷിയിൽ സൃഷ്ടിക്കുന്ന വിള്ളലുകൾ ക്രമേണ നമ്മെ മാരക പാപങ്ങൾ ചെയ്യാൻ മടിയില്ലാത്തവരാക്കി മാറ്റുകയും ചെയ്യും. ഈ വർഷാരംഭത്തിൽ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് നമുക്ക് സൗജന്യമായി നല്കുന്ന പാപമോചനം പതിവായുള്ള കുന്പസാരത്തിലൂടെ സ്വീകരിക്കാനുള്ള തീരുമാനം എടുക്കാം. പെസഹാ കുഞ്ഞാടിന്റെ തിരുരക്തത്താൽ കഴുകി, ദൈവത്തെയും സഹോദരരേയും സ്നേഹിക്കാൻ തടസ്സമായി നമ്മിലുള്ള എല്ലാ അവസ്ഥകളെയും നീക്കിക്കളയാം.

എന്റെ പാപങ്ങൾക്കു പരിഹാരബലി അർപ്പിക്കാൻ ഭൂമിയിലേക്കു വന്ന ഈശോയെ, അങ്ങയെ തിരിച്ചറിയാനും സ്നേഹിക്കാനും അവിടുത്തെ ആത്മാവിനാൽ നിറച്ച് എന്റെ കണ്ണുകളെ തുറക്കണമേ. എന്റെ പാപങ്ങളോർത്ത് പശ്ചാത്തപിക്കാനും, നല്ല കുന്പസാരത്തിലൂടെ പാപമോചനത്തിനായി യാചിക്കുവാനും എന്നെ സഹായിക്കണമേ. അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച്, അങ്ങയോടൊപ്പം സ്വർഗ്ഗീയപിതാവിന്റെ വസതിയിൽ എന്നെന്നും വസിക്കാനുള്ള കൃപ തന്നനുഗ്രഹിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്