വഴിതെറ്റിക്കുന്ന വ്യാഖ്യാനങ്ങൾ

"ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയിരുന്നു. വഞ്ചിയിൽ അവരുടെപക്കൽ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ മുന്നറിയിപ്പു നല്കി: നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. ഫരിസേയരുടെയും ഹേറോദെസിന്റെയും പുളിപ്പിനെക്കുറിച്ചു കരുതലോടെ ഇരിക്കുവിൻ. അവൻ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കൽ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവർ പരസ്പരം പറഞ്ഞു. ഇതു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങൾക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തർക്കിക്കുന്നു? ഇനിയും നിങ്ങൾ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങൾ മന്ദീഭവിച്ചിരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലേ? നിങ്ങൾ ഓർമ്മിക്കുന്നില്ലേ? അഞ്ചപ്പം ഞാൻ അയ്യായിരം പേർക്കായി ഭാഗിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നവർ മറുപടി പറഞ്ഞു. ഏഴപ്പം നാലായിരം പേർക്ക് വീതിച്ചപ്പോൾ മിച്ചംവന്ന കഷണങ്ങൾ നിങ്ങൾ എത്ര കുട്ട എടുത്തു? ഏഴ് എന്നവർ മറുപടി പറഞ്ഞു. അവൻ ചോദിച്ചു: എന്നിട്ടും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?" 
(മർക്കോസ് 8:14-21)

വിചിന്തനം
ഈശോ ഏഴപ്പം നാലായിരം പേർക്കായി വീതിച്ചു നല്കിയതിനു പിന്നാലെയാണ് സ്വർഗ്ഗത്തിൽ നിന്നും ഒരടയാളം വേണമെന്ന ആവശ്യവുമായി ഫരിസേയർ എത്തിയത്. അവരുടെ കാപട്യത്തിലും ഹൃദയകാഠിന്യത്തിലും മനസ്സുമടുത്ത ഈശോ അവരോട് വാദപ്രതിവാദത്തിനു മിനക്കെടാതെ വഞ്ചിയിൽ കയറി ഗലീലി തടാകത്തിന്റെ മറുകരയ്ക്ക് പോകുകയാണ് ചെയ്തത്. ആ യാത്രക്കിടയിൽ ഈശോ തന്റെ ശിഷ്യർക്ക് വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് നല്കുകയാണ്: ചുരുക്കം ചിലരുടെ ദുരുദ്ദേശം കലർന്ന ചിന്തകളും തീരുമാനങ്ങളും വലിയൊരു ജനസമൂഹത്തെ എങ്ങിനെ സത്യത്തിൽനിന്നകറ്റി നിത്യനാശത്തിന്റെ കെണിയിലേക്ക് തള്ളിയിടുന്നു എന്നാണ് ഈശോ അവർക്ക് മനസ്സിലാക്കി കൊടുക്കുന്നത്. 

ലക്ഷക്കണക്കിനു വരുന്ന യഹൂദജനത്തിന്റെ വളരെ ചെറിയ ഒരു ശതമാനം ആളുകൾ മാത്രമേ ഫരിസേയരായിട്ടുണ്ടായിരുന്നുള്ളൂ. യഹൂദ ജനത്തിന് ആവശ്യമായ ആത്മീയനേതൃത്വം നല്കുകയായിരുന്നു ഫരിസേയരുടെ ചുമതല. എന്നാൽ, സ്വന്തം താല്പര്യങ്ങൾക്കും സൌകര്യങ്ങൾക്കും അനുസൃതമായി ദൈവവചനത്തെയും കല്പനകളെയും വ്യാഖ്യാനിച്ച നിയമജ്ഞരോട് കൂട്ടുചേർന്ന ഫരിസേയർ ജനത്തിന്റെ ആത്മീയ നന്മകളെക്കാളും പ്രാധാന്യം നല്കിയിരുന്നത് അവരുടെ ഇഷ്ടങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നതിനാണ്. കാര്യസാധ്യത്തിനായി അവർ ചെയ്തിരുന്നത്, തങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ദൈവത്തിന്റെ വചനം വ്യാഖ്യാനിച്ച് അവ മാത്രം ജനങ്ങളെ പഠിപ്പിക്കുകയും, അവർക്ക് പ്രയോജനം ചെയ്യാത്ത വചനഭാഗങ്ങളുടെ നേരെ കണ്ണടയ്ക്കുകയുമായിരുന്നു. 

ഒരല്പം പുളിമാവ് ചേർത്ത് കുറേനേരം വയ്ക്കുന്പോൾ വളരെയധികം മാവ് പുളിക്കുന്നതുപോലെ, ചെറിയ ഒരു ശതമാനം വരുന്ന ഫരിസേയരുടെ ദുർവ്യാഖ്യാനങ്ങൾ കാലക്രമേണ ഭൂരിഭാഗം വരുന്ന സമൂഹത്തെ ദൈവത്തിൽ നിന്നകറ്റി ദുർമോഹികളും സ്വാർത്ഥരുമാക്കിത്തീർത്തു. ഫരിസേയരുടെ സ്വാധീനത്തിന്റെ ഫലമായി, നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും, യഹൂദജനത്തിലെ ഭൂരിഭാഗത്തിനും യേശുവിൽ വിശ്വസിക്കാൻ സാധിച്ചില്ല. അപ്പത്തെക്കുറിച്ച്‌ ആകുലപ്പെട്ടിരുന്ന തന്റെ ശിഷ്യരുടെ ഹൃദയത്തിലും സമൂഹത്തിലാകെ പടർന്നുപിടിച്ചിരുന്ന അപകടകരമായ ആ പുളിപ്പിന്റെ അംശങ്ങൾ ഉണ്ടെന്നു മനസ്സിലാക്കിയാണ് ഈശോ അവരോട് ജാഗരൂകരായി ഇരിക്കാൻ ഇന്നത്തെ വചനഭാഗത്തിലൂടെ ആവശ്യപ്പെടുന്നത്.

ഫരിസേയരെപ്പോലെതന്നെ, ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ എന്ന ഭാവേന, ദൈവവചനത്തെ താന്താങ്ങളുടെ ഇഷ്ടവും സൌകര്യവും സാഹചര്യവും അനുസരിച്ച് വ്യാഖ്യാനം ചെയ്ത് ദൈവജനത്തെ സത്യദൈവത്തിൽനിന്നും അവിടുത്തെ ശരീരമാകുന്ന സഭയിൽനിന്നും അകറ്റാൻ ശ്രമിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിലും ഉണ്ട്. എണ്ണത്തിൽ കുറവെങ്കിലും, നമ്മുടെ കർത്താവ് മുന്നറിയിപ്പുതന്ന പുളിമാവ് പോലെതന്നെയാണ് ഇവരും - അവരോടൊപ്പം ഇടപഴകുന്നവരെയെല്ലാം അവർ കാലക്രമേണ ദൈവത്തിൽനിന്നകറ്റി അവരുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കും. ദൈവരാജ്യമെന്ന ലക്ഷ്യവുമായി ഈ ഭൂമിയിലൂടെ യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയാണ് തിരുസഭ. ലക്ഷ്യത്തിൽ മാറ്റമില്ലാത്തതു മൂലമാണ് രണ്ടായിരം വർഷമായിട്ടും സഭയുടെ പഠനങ്ങൾ യാതൊരു മാറ്റവുമില്ലാതെ നിലനില്ക്കുന്നത്.

സ്വകാര്യ മനസാക്ഷിയും യുക്തിയും ധാർമിക നിയമത്തിനോ സഭയുടെ പ്രബോധനാധികാരത്തിനോ എതിരായി നിൽക്കരുത്, എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അനുശാസിക്കുന്നു (CCC 2039). എന്നാൽ, തങ്ങളുടെ യുക്തിക്ക് അനുസൃതമായി ദൈവവചനം വ്യാഖ്യാനിക്കുന്നവർ പ്രധാനമായും ചെയ്യാൻ ശ്രമിക്കുന്നത് സഭയുടെ അധികാരത്തെക്കുറിച്ച് കേൾക്കുന്നവരിൽ സംശയം ജനിപ്പിക്കുന്നതിനാണ്. ഇതിനായി അവർ ചെയ്യുന്നത്, തങ്ങളുടെ പ്രബോധനങ്ങളുടെ മേന്മകളെക്കുറിച്ചു സംസാരിക്കുന്നതിനുപകരം, തിരുസഭയിൽ അവർക്കിഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ച് കുറ്റം പറയാനാണ്. സത്യവിശ്വാസം ലോകത്തിന്റെ അതിരുകളോളം എത്തിക്കുന്നവർ എന്നു ഭാവിക്കാറുണ്ടെങ്കിലും, യേശുവിനെ അറിയാത്തവരോട് വചനം പറയാൻ അവർ താല്പര്യം കാട്ടാറില്ല. യേശുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ച വിശ്വാസികളോട് അവരുടെ വിശ്വാസം തെറ്റാണെന്നു പറഞ്ഞു തർക്കിക്കാനാണ് അവർ സമയം കണ്ടെത്തുന്നത്.

വഴിതെറ്റിക്കുന്ന ദുർവ്യാഖ്യാനങ്ങളാകുന്ന പുളിമാവ് ലോകത്തെ ദുഷിപ്പിക്കാൻ ശ്രമിക്കുന്ന വേളകളിൽ സ്വർഗ്ഗരാജ്യമാകുന്ന നല്ല പുളിമാവിനു (മത്തായി 13:33) സാക്ഷികളാകുവാൻ നാമെല്ലാവരും കടപ്പെട്ടവരാണ്. സഭയുടെ പ്രബോധനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അധിഷ്ടിതമായി സത്യവേദപുസ്തകം പഠിച്ചും ധ്യാനിച്ചും നമ്മുടെ സഹോദരരെ സത്യവിശ്വാസികളുടെ കൂട്ടായ്മയിലേക്ക് ആനയിക്കാൻ നമുക്കാവണം. "ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ" (എഫേസോസ് 6:17) എടുത്തുകൊണ്ട്, തെറ്റായ പ്രബോധനങ്ങളിലൂടെ ആത്മാക്കളെ നിത്യനാശത്തിലേക്ക് തള്ളിയിടുന്ന ആധുനിക ഫരിസേയരെ നേരിടുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം. അറിവിന്റെ ഇരിപ്പിടമായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും നമുക്ക് അപേക്ഷിക്കാം. 

കർത്താവായ യേശുവേ, ജീവദായകമായ തിരുവചനം, ഭൂമിയിൽ അങ്ങു സ്ഥാപിച്ച തിരുസഭയുടെ പ്രബോധനാധികാരത്തിനു അനുസൃതമായി, ശ്രവിക്കാനും ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കാനും എന്നെ പഠിപ്പിക്കണമേ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാനും, സത്യത്തിനു വിരുദ്ധമായുള്ള എല്ലാ പ്രബോധനങ്ങളെയും തിരസ്കരിക്കാനും എന്നെ സഹായിക്കണമേ. ഈ ലോകത്തുള്ള ഒന്നിനും അങ്ങയിൽ അണയുന്നതിൽനിന്നും എന്നെ തടയാൻ കഴിയാതിരിക്കട്ടെ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്