വെള്ളത്തിനുമീതെ നടക്കുക



ജനസഞ്ചയത്തെ പിരിച്ചു വിടുന്പോഴേക്കും തനിക്കു മുന്പായി വഞ്ചിയിൽ കയറി മറുകരക്ക് പോകാൻ യേശു ശിഷ്യന്മാരെ നിർബന്ധിച്ചു. അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനു ശേഷം ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്ക് കയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ചായിരുന്നു. ഇതിനിടെ വഞ്ചി കരയിൽ നിന്ന് ഏറെ ദൂരം അകന്നു കഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാൽ തിരമാലകളിൽ പെട്ട് അത് വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തിൽ അവൻ കടലിനുമീതെ നടന്ന്  അവരുടെ അടുത്തേക്ക് ചെന്നു. അവൻ കടലിനു മീതെ നടക്കുന്നതുകണ്ട് ശിഷ്യന്മാർ പരിഭ്രാന്തരായി, ഇതാ ഭൂതം എന്നു പറഞ്ഞു ഭയം നിമിത്തം നിലവിളിച്ചു. ഉടനെ അവൻ അവരോട് സംസാരിച്ചു: ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ട. പത്രോസ് അവനോട് പറഞ്ഞു: കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനുമീതെകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പിക്കുക. വരൂ, അവൻ പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്ക് നടന്നു ചെന്നു. എന്നാൽ, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവൻ ഭയന്നു. ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചു പറഞ്ഞു: കർത്താവേ, രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്പവിശ്വാസീ, നീ സംശയിച്ചതെന്ത്? അവൻ വഞ്ചിയിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. വഞ്ചിയിൽ ഉണ്ടായിരുന്നവർ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു. (മത്തായി 14: 22-32)

വിചിന്തനം 
ഈജിപ്തിലെ അടിമത്തത്തിൽനിന്നും പുറത്തുവന്ന ഇസ്രായേൽക്കാർക്ക് കടന്നുപോകാനാണ്‌  ദൈവം ചെങ്കടൽ വിഭജിച്ചത്. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള അത്ഭുതങ്ങൾ പരിശോധിച്ചാൽ ഇത്രയും ബൃഹത്തായ മറ്റൊന്നുണ്ടോയെന്ന് സംശയമാണ്. പഴയ നിയമത്തിൽ കടൽ കടക്കാൻ മാർഗ്ഗം അന്വേഷിച്ചു നിന്നത് ഇസ്രായേൽക്കാർ ആയിരുന്നെങ്കിൽ, പുതിയ നിയമത്തിൽ കടലിന് അഭിമുഖമായി നിൽക്കുന്നത് യേശുവാണ്. കടൽ വിഭജിച്ചു  വരണ്ട നിലത്തുകൂടി കടന്നുപോകാൻ ദൈവം തന്നെയായ യേശുവിനു സാധിക്കുമായിരുന്നു. എന്നാൽ, ക്ഷോഭിച്ചു ഇളകിമറിയുന്ന ആ കടൽ കടക്കാൻ യേശു മറ്റൊരു മാർഗ്ഗമാണ് സ്വീകരിച്ചത്. തന്റെ വഴി മുടക്കുന്ന വെള്ളത്തിന്റെ മുകളിലൂടെ നടന്ന് മറുകര എത്താനാണ് കർത്താവ് തീരുമാനിച്ചത്! അനുദിന ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന കൊടുംകാറ്റും കടൽക്ഷോഭങ്ങളും മൂലം മുന്പോട്ടു പോകാൻ ഭയപ്പെട്ടു നിൽക്കാറുള്ള നമുക്ക് വിശ്വാസത്തെക്കുറിച്ച് പുതിയ ഒരു അറിവ് പകർന്നുതരികയായിരുന്നില്ലേ യേശു ഈ സംഭവത്തിലൂടെ ചെയ്തത്?

ദൈവം ഒരു വഴി ഒരുക്കി തരുന്നതുവരെ മുന്പോട്ടു പോവുകയില്ല എന്നുപറഞ്ഞു പിന്തിരിഞ്ഞു നിൽക്കാതെ, ദൈവത്തിന്റെ ശക്തിയിൽ വിശ്വസിച്ചുകൊണ്ട് വഴിമുടക്കിനിൽക്കുന്ന വെള്ളത്തിലേക്ക് കാലെടുത്തുവയ്‌ക്കാനാണ് യേശു നമ്മോട് പറയുന്നത്. അതിനു നമ്മൾ തയ്യാറാവുമ്പോൾ, ഒന്നുകിൽ ദൈവം കടൽ വിഭജിക്കും, അല്ലെങ്കിൽ വെള്ളത്തിന് മുകളിലൂടെ നമ്മെ നടത്തും. വെള്ളത്തിനുമുകളിലൂടെ നമ്മൾ നടക്കണം എന്നാണ് ദൈവഹിതമെങ്കിൽ, അതിനിടയിൽ പത്രോസ് ശ്ളീഹായെപ്പോലെ ചുറ്റും കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് ഭയപ്പെടരുതെന്നുമാത്രം. യേശുവിനോടൊപ്പം നടക്കുന്നവർ എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും ലക്ഷ്യസ്ഥാനത്തു എത്തുകതന്നെ ചെയ്യും.

പ്രാർത്ഥന 
പ്രശ്നങ്ങളിൽപെട്ട് വഴികാണാതെ ഭയന്നുനിൽക്കുന്ന ഞങ്ങളുടെ നേരെ അവിടുത്തെ കരം നീട്ടണമേ. ഞങ്ങളുടെ വഴികളിൽ വിളക്കും പാദങ്ങൾക്കു പ്രകാശവുമായി അങ്ങ് ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കേണമേ. അങ്ങ് ആഗ്രഹിക്കുന്ന വിധത്തിൽ ഈ ജീവിതയാത്ര പൂർത്തിയാക്കി എന്നെന്നും അവിടുത്തെ ഭവനത്തിൽ വസിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്