സമാധാനത്തിന്റെ ഉപകരണം

"ആ സമയംതന്നെ പരിശുദ്ധാത്മാവിൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്ധിമാന്മാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രനാരെന്നു പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്നു പുത്രനും, പുത്രൻ ആർക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവൻ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല." (ലൂക്കാ 10:21-24)

വിചിന്തനം
ഈ ഭൂമിയിൽ ഈശോയുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ഒട്ടേറെ തിരസ്കരണങ്ങളും അവഹേളനങ്ങളും പ്രതികൂലസാഹചര്യങ്ങളും കടന്നു വന്നിരുന്നു. എങ്കിലും, അവയ്ക്കെല്ലാം ഉപരിയായ ഒരു സന്തോഷവും സമാധാനവും യേശുവിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. തിരിച്ചടികളും തിക്താനുഭവങ്ങളും പിതാവായ ദൈവത്തിലേക്ക് തന്നെ കൂടുതൽ അടുപ്പിക്കുന്ന മാർഗ്ഗങ്ങളാക്കാൻ ഈശോയ്ക്ക് കഴിഞ്ഞിരുന്നു. ഏറ്റവും ചെറിയ വിജയങ്ങളിൽപോലും സന്തോഷം കണ്ടെത്തി അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും, അങ്ങിനെ പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുവാനും ഈശോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ വചനഭാഗം. യേശുവിന്റെ വാക്കുകളനുസരിച്ച് ദൈവരാജ്യത്തിന്റെ ശുശൂഷകൾക്കായി നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പോയ എഴുപത്തിരണ്ടുപേർ തിരിച്ചെത്തി തങ്ങളുടെ വിജയങ്ങളെക്കുറിച്ചു വിവരിച്ചപ്പോൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ആനന്ദിക്കുന്ന ഈശോയെയാണ് നാമിന്നു കണ്ടുമുട്ടുന്നത്. യഥാർത്ഥമായ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉറവിടം ഈശോയിലാണ്. മിശിഹായുടെ വരവിനായി ഒരുങ്ങുന്ന ഈ വേളയിൽ, ക്രിസ്തുവിലൂടെ മാത്രം ലഭ്യമാകുന്ന സമാധാനം സ്വീകരിക്കുന്നതിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കാനും, നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും ലോകത്തിലും സമാധാനം സ്ഥാപിതമാകുന്നതിനായി പ്രാർത്ഥിക്കാൻ കൂടുതൽ സമയം കണ്ടെത്താനും നമുക്കാവണം. 

ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന സമാധാനം നമുക്ക് നഷ്ടമാകുന്നത് പാപത്തിലൂടെയാണ് - നമ്മുടെ സ്വാർത്ഥതയും അഹങ്കാരവും ദൈവത്തോടുള്ള അവിശ്വസ്തതയും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലെ ആത്മാർത്ഥതയില്ലായ്മയും എല്ലാം നമ്മിലെ സമാധാനത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്. പ്രതികൂലസാഹചര്യങ്ങളെ ക്ഷമയോടെ അഭിമുഖീകരിക്കാൻ കഴിയാത്തതും നമ്മുടെ മനസമാധാനം തകരാൻ കാരണമായിത്തീരുന്നു. അപ്രതീക്ഷിതമായി കടന്നുവരുന്ന ചെറിയകാര്യങ്ങൾ മൂലം ഓരോ ദിവസത്തെയും ക്രമീകരണങ്ങളിലും അവയെക്കുറിച്ചുള്ള പ്രതീക്ഷകളിലും വ്യതിയാനങ്ങൾ വരുത്താൻ നമ്മൾ നിർബന്ധിതരാകാറുണ്ട്. ചെറിയ അസുഖങ്ങൾ മുതൽ ചീത്ത കാലാവസ്ഥയും ഗതാഗതക്കുരുക്കുമൊക്കെ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ഉദാഹരണങ്ങളാണ്. നമുക്ക് യാതൊരുവിധ നിയന്ത്രണവുമില്ലാത്ത ഇത്തരം കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ അനുദിന ജീവിതത്തിലെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഗതി നിർണ്ണയിക്കുന്നത്. അനുദിന ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനു കാരണം പലപ്പോഴും വലിയ പ്രശ്നങ്ങളല്ല. വലിയ അനർത്ഥങ്ങളും അത്യാഹിതങ്ങളും നമ്മുടെ ജീവിതങ്ങളിൽ വളരെ വിരളമായേ ഉണ്ടാകാറുള്ളൂ. നമ്മുടെ ഭൂരിഭാഗം മോഹഭംഗങ്ങളുടെയും വേദനയുടെയും ഒക്കെ അടിസ്ഥാനം ജീവിതത്തിലെ ചെറിയ ചെറിയ തിരിച്ചടികളാണ്. നമ്മുടെ ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾ ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റാൻ സാധിക്കാതെ വരുന്പോഴാണ്, അവ നമ്മുടെ സമാധാനം കെടുത്തി, പലപ്പോഴും നമ്മുടെ പകലുകളെ ദുരിതപൂർണ്ണമാക്കുന്നതും രാത്രികളെ നിദ്രാവിഹീനമാക്കുന്നതും. 

ലോകത്തിലെ വസ്തുക്കളിലും വ്യക്തികളിലും സമാധാനം കണ്ടെത്താൻ ശ്രമിക്കുന്പോഴാണ് അവ നമുക്ക് അസമാധാനത്തിന്റെ കാരണമായി ഭവിക്കുന്നത്. ലോകം തരുന്ന സമാധാനം കേവലം ബാഹ്യമോടികളിൽമാത്രം ഒതുങ്ങിനിൽക്കുന്നതാണ്. എന്നാൽ യേശുവിലൂടെ ലഭ്യമാകുന്ന സമാധാനമാകട്ടെ നമ്മുടെ ആത്മാവിന്റെ ആഴങ്ങളെ നിറച്ച്, സമാധാനവും സന്തോഷവും കവിഞ്ഞൊഴുകുന്നവരായി നമ്മെ രൂപാന്തരപ്പെടുത്താൻ കഴിവുള്ളതാണ്. ക്രിസ്തീയമായ സമാധാനം നമ്മുടെ അപര്യാപ്തതകളെക്കുറിച്ചും ബലഹീനതകളെക്കുറിച്ചും നമ്മെ ബോധാവാന്മാരാക്കുന്നതിനൊപ്പം ഒന്നിനും പരാജയപ്പെടുത്താനാവാത്ത ദൈവത്തിന്റെ അദൃശ്യകരങ്ങളിലേക്ക് നമ്മെ മുഴുവനായും സമർപ്പിക്കുവാനും, പ്രതിഫലേച്ഛ കൂടാതെ മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. "സന്മസ്സുള്ളവർക്ക് സമാധാനം" എന്നുപാടി മാലഖാമാർ വരവേറ്റ ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുന്ന ഓരോ വ്യക്തിയും, ക്രിസ്തുവിന്റെ സമാധാനം ലോകത്തിനു പകർന്നു കൊടുക്കുന്നവരാകണം. നമ്മുടെ കുടുംബത്തിലും സമൂഹത്തിലും സമാധാനമില്ലാതെ കഷ്ടപ്പെടുന്നവരുടെ ഹൃദയങ്ങളിൽ ദൈവസമാധാനത്തിന്റെ നുറുങ്ങുവെട്ടം പകരുന്ന ഉപകരണങ്ങളാകാൻ കഴിയുന്പോഴാണ് നമ്മൾ അനുഗ്രഹീതരായി മാറുന്നത്. എളിമയുള്ള ഹൃദയങ്ങൾക്കേ സമാധാനവാഹകരാകാൻ കഴിയുകയുള്ളൂ എന്ന തിരിച്ചറിവോടെ അഹങ്കാരം ഉപേക്ഷിക്കാനും, കലഹങ്ങളും മാത്സര്യചിന്തകളും വെടിഞ്ഞ് അനുരഞ്ജനത്തിന്റെയും  സഹവർത്തിത്വത്തിന്റെയും വാക്താക്കളാകാൻ ഒരുങ്ങുന്നതിനും രക്ഷകനായുള്ള കാത്തിരിപ്പിന്റെ ഈ വേളയിൽ നമുക്കാവണം. ജീവിതത്തിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്പോൾ, നമ്മുടെ സമാധാനം നഷ്ടമാകാതിരിക്കുന്നതിനായി, അവയിലെല്ലാം ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്താൻ നമുക്ക് പരിശ്രമിക്കാം. ഈശോയെപ്രതി ഒട്ടേറെ വ്യാകുലതകൾ പേറിയപ്പോഴും ഹൃദയത്തിൽ സമാധാനം കാത്തുസൂക്ഷിച്ച പരിശുദ്ധ അമ്മ ഇക്കാര്യത്തിൽ നമുക്ക് സഹായവും മധ്യസ്ഥയുമാകട്ടെ. 

കർത്താവേ, അവിടുത്തെ ആത്മാവിന്റെ കൃപകളാൽ എന്നെ ശക്തിപ്പെടുത്തണമേ. എന്റെ ആത്മാവിൽ അവിടുത്തെ സമാധാനം നിറച്ച്, എല്ലാവിധ ആകുലതകളിൽനിന്നും ഏകാന്തതയിൽനിന്നും ക്ലേശങ്ങളിൽനിന്നും എന്നെ സ്വതന്ത്രനാക്കണമേ. അങ്ങേക്ക് ഇഷ്ടമുള്ളതുമാത്രം ആഗ്രഹിക്കാനും, അങ്ങയുടെ ഹിതം എന്റെ ഹിതമായി അംഗീകരിക്കാനും എന്നെ സഹായിക്കണമേ. ആമ്മേൻ. (വി. ഫ്രാൻസിസ് സേവ്യറിന്റെ പ്രാർത്ഥന)

(Revised - Original post on October 6, 2013)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്